
ന്യൂഡിൽഹി: പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയെന്ന് ആരോപിച്ച് ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ആൾ ഒരു വർഷത്തിനിടെ രണ്ടുതവണ ഐഎസ്‌ഐയിൽ നിന്നും പരിശീലനം നേടിയതായി റിപ്പോർട്ട്. ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യാ ടുഡേയാണ് ഈ വിവരം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജസ്ഥാൻ നിവാസിയായ കാസിം പാകിസ്താൻ സന്ദർശിച്ചതായി ഒരു പാകിസ്താൻ മാധ്യമത്തോട് സംസാരിക്കുന്നതിൻ്റെ യൂട്യൂബ് വീഡിയോ പുറത്ത് വന്നിട്ടുണ്ട്. വ്യാഴാഴ്ച രാജസ്ഥാനിലെ മേവാത്തിലെ ഡീഗ് പ്രദേശത്ത് വെച്ചായിരുന്നു കാസിമിനെ അറസ്റ്റ് ചെയ്തത്.
'റെഹ്ബാർ-ഇ-മേവാത്' എന്ന യൂട്യൂബ് ചാനൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ പാകിസ്താൻ 'സ്വദേശം പോലെ തോന്നി' എന്ന് കാസിം വാർത്താ അവതാരകയോട് പറയുന്നത് കേൾക്കാം. മിസ്റ്റർ കാസിം വീണ്ടും പാകിസ്താനിലേയ്ക്ക് സ്വാഗതം. പാകിസ്താനിൽ തിരിച്ചെത്തിയതിൽ എന്ത് തോന്നുന്നു?" എന്ന് അവതാരകൻ കാസിമിനോട് ചോദിക്കുന്നതും ദൃശ്യങ്ങളിൽ കേൾക്കാം. 'ഇത് സ്വന്തം നാട്ടിലാണെന്ന് തോന്നുന്നു. എനിക്ക് ഇവിടെ നിന്ന് വളരെയധികം സ്നേഹവും വാത്സല്യവും ലഭിക്കുന്നു. അത് എന്നെ വളരെ പെട്ടെന്ന് തിരികെ കൊണ്ടുവരുന്നു. നിങ്ങളുടെ ജനങ്ങളുടെ സ്നേഹവും വാത്സല്യവും കാരണം മൂന്ന് മാസത്തിനുള്ളിൽ ഞാൻ ഇവിടെ തിരിച്ചെത്തി' എന്നായിരുന്നു ഇതിനുള്ള കാസിമിൻ്റെ മറുപടി.
2024 ഓഗസ്റ്റിലും പിന്നീട് 2025 മാർച്ചിലും കാസിം പാകിസ്താൻ സന്ദർശിച്ചിരുന്നുവെന്നാണ് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഈ സമയങ്ങളിലായി 90 ദിവസം കാസിം പാകിസ്താനിൽ താമസിച്ചു. ഈ കാലയളവിൽ ഐഎസ്ഐയുടെ മുതിർന്ന ഓപ്പറേറ്റർമാരിൽ നിന്നും അദ്ദേഹത്തിന് ചാരവൃത്തി പരിശീലനം ലഭിച്ചുവെന്നുമാണ് ഉദ്യോഗസ്ഥർ പറയുന്നത്. കാസിം ഇന്ത്യൻ സിം കാർഡുകൾ പാകിസ്താനിലേയ്ക്ക് അയച്ചിരുന്നുവെന്നും അന്വേഷണത്തിൽ കണ്ടെത്തി. പിന്നീട് പാകിസ്താൻ ഇന്റലിജൻസ് ഓപ്പറേറ്റീവ്സ് (പിഐഒ) ഈ സിം കാർഡുകൾ ഉപയോഗിച്ച് വാട്ട്സ്ആപ്പ് വഴി ഇന്ത്യക്കാരെ ബന്ധപ്പെടുകയും സൈന്യവും, സർക്കാരുമായി ബന്ധപ്പെട്ട വിവരങ്ങൾ ശേഖരിക്കാൻ ഉപയോഗിക്കുകയും ചെയ്തുവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.
കാസിം ഇന്ത്യയിൽ നിരവധി ആളുകളെ തീവ്രവാദത്തിലേക്ക് നയിച്ചതായും ആരോപണമുണ്ട്. ഇത്തരത്തിൽ വ്യാപകമായ ഒരു ശൃംഖല കാസിം ഉണ്ടാക്കിയിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥരെ അനുമാനം. ഇതിൻ്റെ അടിസ്ഥാനത്തിൽ കൂടുതൽ അറസ്റ്റുകൾ ഉടൻ പ്രതീക്ഷിക്കുന്നതായും റിപ്പോർട്ടുണ്ട്. പാകിസ്താൻ്റെ ഐഎസ്‌ഐക്ക് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് കാസിമിന്റെ സഹോദരൻ അസിമിനെയും ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. അതിർത്തിക്ക് അപ്പുറത്തുള്ള സംശയാസ്പദമായ ബന്ധങ്ങളെ തുടർന്ന് കുറച്ചുകാലമായി ഇയാൾ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലായിരുന്നു. കാസിമിനെ ചോദ്യം ചെയ്യുന്നതിനിടെയാണ് ഇയാളുടെ പേര് പുറത്തുവന്നത്. ബന്ധുക്കളെ കാണാനെന്ന വ്യാജേന അസിം ആവർത്തിച്ച് പാകിസ്താനിലേയ്ക്ക് പോയിരുന്നുവെന്നും അതിനിടയിൽ അയാൾക്ക് ഐഎസ്‌ഐ ഏജന്റുമാരുമായി ബന്ധപ്പെട്ടിരുന്നുവെന്നുമാണ് ആരോപണം. പാകിസ്താൻ സന്ദർശന വേളയിലെ ഈ ഇടപെടലുകൾ ഇപ്പോൾ വിശദമായി അന്വേഷിച്ച് വരികയാണെന്നും റിപ്പോർട്ടുകൾ പറയുന്നു.
ആദ്യമായി പാകിസ്താനിൽ എത്തിയ ശേഷമാണ് തന്റെ സഹോദരൻ അവർക്കുവേണ്ടി പ്രവർത്തിക്കുന്നുണ്ടെന്ന് താൻ അറിഞ്ഞതെന്നും ചോദ്യം ചെയ്യലിൽ കാസിം പൊലീസിനോട് പറഞ്ഞതായാണ് റിപ്പോർട്ട്. അസിമിന്റെ വിസ കാലാവധി കഴിഞ്ഞപ്പോഴാണ് കാസിം ചിത്രത്തിലേയ്ക്ക് വരുന്നത്. അപ്പോഴാണ് ബന്ധം തുടരാനും കൂടുതൽ ആശയവിനിമയം സാധ്യമാക്കാനും കാസിമിനോട് ആവശ്യപ്പെട്ടത്. കൂടുതൽ അന്വേഷണത്തിനായി അസിമിനെ ഗുരുഗ്രാമിലേക്കും ബാർമറിലേക്കും കൊണ്ടുപോകുമെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ട്.
Content Highlights: Kasim arrested from Rajasthan for spying for Pakistan