
ഡൽഹി: പഹൽഗാം ഭീകരാക്രമണത്തിൽ ഇന്ത്യ നടത്തിയ പ്രത്യാക്രമണത്തിൽ ഇന്ത്യൻ സൈന്യത്തെ പുകഴ്ത്തി കർണാടക, തെലങ്കാന, തമിഴ്നാട് മുഖ്യമന്ത്രിമാർ. കൃത്യസമയത്ത് ഉചിതമായ നടപടിയാണ് ഇന്ത്യ നടത്തിയത് എന്നും സേനയുടെ അസാധാരണ ധൈര്യത്തിന് അഭിവാദ്യമെന്നും കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എക്സിൽ കുറിച്ചു.
പഹൽഗാമിൽ നടന്ന ആക്രമണം നിരപരാധികളുടെ ജീവന് മാത്രമല്ല ഇന്ത്യയുടെ സ്വപ്നങ്ങൾക്കും ആത്മാവിനും നേരെയുള്ള ആക്രമണമായിരുന്നുവെന്നും അദ്ദേഹം രേഖപ്പെടുത്തി. സൈന്യത്തോട് അചഞ്ചലമായ ഐക്യദാർഢ്യം പ്രകടിപ്പിച്ച് കർണാടകയും രാജ്യത്തോടൊപ്പം നിലനിൽക്കുമെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.
സൈന്യത്തിൻ്റെ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾക്ക് തമിഴ്‌നാടിന്റെ പൂർണ പിന്തുണയുണ്ടാകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയും ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
സൈന്യത്തിനും രാജ്യത്തിനും ഒപ്പം തമിഴ്‌നാട് എന്നും ഉറച്ചുനിൽക്കുമെന്നും എംകെ സ്റ്റാലിൻ പറഞ്ഞു.
ഒരു ഇന്ത്യൻ പൗരൻ എന്ന നിലയിൽ സൈന്യത്തിനൊപ്പം ശക്തമായി നിലകൊള്ളുമെന്നും ഇന്ത്യ നടത്തിയ പ്രത്യാക്രമണം അഭിമാനകരമാണെന്നും തെലങ്കാന മുഖ്യമന്ത്രി രേവന്ദ് റെഡ്ഢിയും വ്യക്തമാക്കി.
ഇന്ന് പുലർച്ചെയായിരുന്നു പെഹല്‍ഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി പാകിസ്താൻ ഭീകര കേന്ദ്രങ്ങൾ ഇന്ത്യ ആക്രമിച്ചത്. 'ഓപ്പറേഷന്‍ സിന്ദൂര്‍' എന്ന് പേരിട്ട സൈനിക ആക്രമണത്തില്‍ പാക് അധീന കശ്മീരിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തായിരുന്നു ഇന്ത്യയുടെ തിരിച്ചടി. ജയ്ഷെ ഇ മുഹമ്മദ്, ലഷ്കർ ഇ തൊയ്ബ ഭീകരകേന്ദ്രങ്ങൾ, പ്രധാനപ്പെട്ട പ്രസ്ഥാനങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് സേനകൾ ഓപ്പറേഷൻ നടത്തിയത്. കൃത്യതയുള്ള ആയുധങ്ങൾ ഉപയോഗിച്ചായിരുന്നു ഓപ്പറേഷൻ. ഫ്രാൻസ് നിർമിത സ്കാൽപ് മിസൈലുകൾ, ക്രൂയിസ് മിസൈലുകൾ എന്നിവ ഇതിനായി സേനകൾ ഉപയോഗിച്ചു.
രഹസ്യാന്വേഷണ വിഭാഗങ്ങൾ ഈ കേന്ദ്രങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ മുൻപുതന്നെ ശേഖരിച്ചിരുന്നു. തുടർന്ന് മൂന്ന് സേനകൾക്കും ഈ വിവരം കൈമാറി. ശേഷമാണ് സേനകൾ സംയുക്തമായി ആക്രമണ പദ്ധതികൾ തയ്യാറാക്കിയതും ആക്രമിച്ചതും. ഒമ്പത് കേന്ദ്രങ്ങളിലായി ഒമ്പത് മിസൈലുകളാണ് ഒരേ സമയം ഇന്ത്യ വർഷിച്ചത്. ഇതോടെ കനത്ത ആഘാതം ഭീകരർക്കുനേരെ ഉണ്ടാവുകയായിരുന്നു.
Content Highlights:Chief Ministers praise the army for India's counter-attack