വർക്കലയിൽ സിപിഐഎം ബ്ലോക്ക് പഞ്ചായത്തംഗം ബിജെപിയില്‍ ചേര്‍ന്നു; എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകും

ബിജെപിയില്‍ അംഗത്വമെടുത്തതിന് പിന്നാലെ സിപിഐഎമ്മിനെതിരെ രൂക്ഷ വിമര്‍ശനമാണ് സ്മിത ഉന്നയിച്ചത്

വർക്കലയിൽ സിപിഐഎം ബ്ലോക്ക് പഞ്ചായത്തംഗം ബിജെപിയില്‍ ചേര്‍ന്നു; എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകും
dot image

തിരുവനന്തപുരം: സിപിഐഎം പ്രാദേശിക നേതാവ് ബിജെപിയില്‍ ചേര്‍ന്നു. വര്‍ക്കല ബ്ലോക്ക് പഞ്ചായത്തംഗം സ്മിത സുന്ദരേശനാണ് ബിജെപിയില്‍ ചേര്‍ന്നത്. രാജീവ് ചന്ദ്രശേഖറില്‍ നിന്ന് സ്മിത അംഗത്വം സ്വീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗത്വം രാജിവെച്ച ശേഷമാണ് സ്മിത ബിജെപിയില്‍ ചേര്‍ന്നത്. മാരാര്‍ജി ഭവനില്‍ വെച്ചായിരുന്നു സ്മിതയുടെ പാര്‍ട്ടി പ്രവേശം.

ബിജെപിയില്‍ അംഗത്വമെടുത്തതിന് പിന്നാലെ സിപിഐഎമ്മിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് സ്മിത ഉന്നയിച്ചത്. സിപിഐഎമ്മില്‍ മൂല്യച്യുതി സംഭവിച്ചെന്ന് സ്മിത പറഞ്ഞു. സ്വജനപക്ഷപതമാണ് പാര്‍ട്ടിയില്‍ കാണുന്നതെന്നും മോദിയുടെ വികസന പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടയായാണ് ബിജെപിയില്‍ ചേരുന്നതെന്നും സ്മിത പറഞ്ഞു.

സ്മിതയെ വര്‍ക്കലയില്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയാക്കാന്‍ നിലവില്‍ ബിജെപി തീരുമാനിച്ചിട്ടുണ്ട്. ബിഡിജെഎസിന് നല്‍കിയ സീറ്റ് തിരിച്ചെടുക്കാനാണ് തീരുമാനം. നാളെ സ്മിത നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. നേരത്തെ വര്‍ക്കലയില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിരുന്നു. ശ്രീനിവാസന്‍ വേണുഗോപാലിനെയായിരുന്നു സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്.

സംസ്ഥാനത്ത് ഏപ്രില്‍ ഒന്‍പതിനാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. നാളെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. പ്രമുഖ നേതാക്കന്മാരെല്ലാവരും തന്നെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു കഴിഞ്ഞു. മാര്‍ച്ച് 24ന് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. മാര്‍ച്ച് പതിനഞ്ചിന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ആറ് പ്രവൃത്തി ദിവസങ്ങള്‍ മാത്രമാണ് പത്രിക സമര്‍പ്പിക്കാനായി സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിച്ചത്. മെയ് നാലിനാണ് വോട്ടെണ്ണല്‍ നടക്കുന്നത്.

കേരളത്തിന് പുറമേ അസം, പുതുച്ചേരി എന്നിവിടങ്ങളിലും ഏപ്രില്‍ ഒന്‍പതിനാണ് വോട്ടെടുപ്പ് നടക്കുന്നത്. പശ്ചിമ ബംഗാളില്‍ രണ്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം ഏപ്രില്‍ 23നും രണ്ടാംഘട്ടം ഏപ്രില്‍ 29നും നടക്കും. മെയ് നാലിനാണ് പശ്ചിമ ബംഗാളിലും വോട്ടെണ്ണല്‍ നടക്കുന്നത്.

Content Highlights: CPIM local leader joins BJP at Thiruvananthapuram

dot image
To advertise here,contact us
dot image