

ഇംഗ്ലണ്ടിനെതിരെയുള്ള സെമിഫൈനൽ പോരാട്ടത്തിലും മലയാളി താരം സഞ്ജു തന്നെയായിരുന്നു ഹീറോ. മത്സരത്തിൽ 42 പന്തില്‍ 89 റണ്‍സെടുത്ത സഞ്ജുവായിരുന്നു ഇന്ത്യയുടെ ടോപ് സ്കോറർ. വിക്കറ്റിന് പിന്നിലും നിർണായക താരമായി. ഇംഗ്ലണ്ടിനായി ജേക്കബ് ബെഥേല്‍ സെഞ്ച്വറി നേടിയെങ്കിലും മത്സരം ജയിപ്പിച്ച ഇന്നിംഗ്സ് സഞ്ജുവിന്‍റേതായതിനാലാണ് സഞ്ജുിവനെ കളിയിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്.
എന്നാൽ സഞ്ജുവിന്റെ ഇന്നിങ്സിന് പിന്നാലെ നിർണായകമായ പല നിമിഷങ്ങളും മത്സരത്തിലുണ്ടായിരുന്നു.കളിയില്‍ നിര്‍ണായകമായത് രണ്ട് ക്യാച്ചുകളായിരുന്നു. ജസ്പ്രീത് ബുമ്രയുടെ പന്തില്‍ അക്ഷര്‍ ഇംഗ്ലണ്ട് നായകന്‍ ഹാരി ബ്രൂക്കിനെ 24 വാര പിന്നിലേക്കോടി കൈപ്പിടിയിലൊതുക്കിയ ക്യാച്ചും അര്‍ഷ്ദീപ് സിംഗിന്‍റെ പന്തില്‍ വില്‍ ജാക്സിനെ ബൗണ്ടറിയില്‍ പറന്നുപിടിച്ച് ശിവം ദുബേക്കൊപ്പം പൂര്‍ത്തിയാക്കിയ റിലേ ക്യാച്ചും. ഈ രണ്ട് ക്യാച്ചുകളാണ് ഇന്ത്യൻ വിജയം സാധ്യമാക്കുന്നതില്‍ നിര്‍ണായകമായത്.
മത്സരത്തിന്‍റെ മറ്റൊരു വഴിത്തിരിവായത് ജസ്പ്രീത് ബുംറ എറിഞ്ഞ പതിനെട്ടാം ഓവറായിരുന്നു. സാം കറനും ബെഥേലും ക്രീസിലുള്ളപ്പോള്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ 18 പന്തില്‍ 45 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടുപോകുന്നത് കണ്ട ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് തന്‍റെ വജ്രായുധം തന്നെ പുറത്തെടുത്തു. പതിനെട്ടാം ഓവര്‍ എറിയാനായി എത്തിയ ബുമ്ര മരണ യോര്‍ക്കറുകളിലൂടെ ആറ് റണ്‍സ് മാത്രമാണ് വഴങ്ങിയത്.
ഇതോടെ അവസാന രണ്ടോവറില്‍ ഇംഗ്ലണ്ട് ലക്ഷ്യം 39 റണ്‍സായി. പത്തൊമ്പതാം ഓവര്‍ എറിയാനെത്തിയ ഹാര്‍ദ്ദിക് പാണ്ഡ്യയെ ബെഥേല്‍ സിക്സിന് പറത്തി സെഞ്ചുറി തികച്ചെങ്കിലും ആ ഓവറില്‍ 9 റണ്‍സ് നേടിയ ഇംഗ്ലണ്ടിന് കറന്‍റെ വിക്കറ്റും നഷ്ടമായി. അവസാനം ഓവറില്‍ 30 റണ്‍സിന്‍റെ വിജയലക്ഷ്യം മുന്നോട്ടുവെക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞത് ബുമ്രയുടെയും ഹാര്‍ദ്ദിക്കിന്‍റെയും ഈ രണ്ടോവറുകളായിരുന്നു.
Content Highlights: india-vs-england-semifinal-turning-points-bumrah-18th-over-catches