ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതിന്റെ കാരണം വ്യക്തമാക്കി പ്രിയങ്ക ഗാന്ധി. താനും രാഹുൽ ഗാന്ധിയും തിരഞ്ഞെടുപ്പില്‍ മത്സരിച്ചാൽ അത് ബിജെപിക്ക് ഗുണം ചെയ്യുമെന്ന് പ്രിയങ്ക പറഞ്ഞു. ഇന്ത്യാ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പ്രിയങ്കയുടെ പ്രതികരണം. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും പ്രചാരണത്തിനായി എത്തേണ്ടതുള്ളതിനാലാണ് സ്ഥാനാര്‍ഥിയാകാതിരുന്നതെന്ന് പ്രിയങ്ക വ്യക്തമാക്കി.
കഴിഞ്ഞ 15 ദിവസമായി അവിടെ പ്രചാരണം നടത്തുകയാണ്. ഗാന്ധി കുടുംബത്തിന് റായ്ബറേലിയുമായി വലിയ ബന്ധമാണുളളത്. അതിനാൽ റായ്ബറേലിലെ ജനങ്ങൾ ഞങ്ങൾ അവരെ സന്ദർശിക്കണമെന്നും ഇടപഴകുമെന്നും ആഗ്രഹിക്കും. റിമോട്ട് കൺട്രോൾ വഴി വോട്ടെടുപ്പ് ജയിക്കാനാവില്ല എന്നും പ്രിയങ്ക പറഞ്ഞു.
റായ്ബറേലിക്ക് പുറമെ രാഹുൽ വയനാട്ടിലും മത്സരിക്കുന്നുണ്ട്. ഞങ്ങൾ രണ്ട് പേരും മത്സരിച്ചാൽ കുറഞ്ഞത് 15 ദിവസമെങ്കിലും തങ്ങളുടെ മണ്ഡലങ്ങളിൽ നിൽക്കേണ്ടി വരുമായിരുന്നു. അതിന് പകരം രാജ്യം മുഴുവൻ പ്രചാരണം നടത്തുന്നതാണ് ഉചിതമെന്ന് കരുതി. മാത്രമല്ല ഞാനും രാഹുലും മത്സരിച്ചിരുന്നുവെങ്കിൽ അത് ബിജെപിക്ക് ഗുണം ചെയ്യും. മാത്രമല്ല അവരുടെ പാര്‍ട്ടിയുടെ പ്രചാരണം ഏറ്റെടുക്കാന്‍ ആളില്ലാതെവരുമായിരുന്നുവെന്നും പ്രിയങ്ക പറഞ്ഞു. തോൽക്കുമെന്ന ഭയം മൂലമാണ് പ്രിയങ്ക തെരഞ്ഞെടുപ്പിൽ മത്സരിക്കാത്തതെന്ന ബിജെപിയുടെ ആരോപണത്തിൽ, ബിജെപിയുടെ തന്ത്രത്തിനനുസരിച്ചല്ല പാർട്ടി പ്രവർത്തിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് പ്രതികരിച്ചു.
ബിജെപി ഉന്നയിച്ച ആരോപണങ്ങളോടും പ്രിയങ്ക പ്രതികരിച്ചു. രാഹുൽ അമേഠിയിൽ നിന്ന് ഒളിച്ചോടിയെന്ന് പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളയുളള ബിജെപി നേതാക്കൾ വിമർശിച്ചിരുന്നു. അമേഠിയും റായ്ബറേലിയും കോണ്‍ഗ്രസിന് പ്രിയപ്പെട്ടതാണ്. ഒരിക്കലും അമേഠിയും റായ്ബറേലിയും വിട്ടു പോകാൻ ഞങ്ങൾക്ക് ആവില്ല. 2014-ല്‍ ഗുജറാത്തിലെ വഡോദരയില്‍ മത്സരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി പിന്നീട് അവിടെനിന്ന് ജനവിധി തേടാതിരുന്നത് ഭയന്നിട്ടാണോ? അദ്ദേഹം ഗുജറാത്തിൽ നിന്ന് ഓടിപ്പോയോ? എന്നും പ്രിയങ്ക ചോദിച്ചു.
ഭാവിയില്‍ മത്സരിക്കാന്‍ സാധ്യതയുണ്ടോ എന്ന ചോദ്യത്തിന്, ഒരിക്കലും ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. പാർട്ടിയെടുക്കുന്ന തീരുമാനങ്ങൾ അനുസരിച്ച് പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ് താൻ ആഗ്രഹിക്കുന്നത്. താൻ മത്സരിക്കണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മത്സരിക്കും എന്നാണ് പ്രിയങ്ക പ്രതികരിച്ചത്.