ബെംഗളൂരു: കളിച്ചുകൊണ്ടിരിക്കെ ബാറ്ററി വിഴുങ്ങിയ ഒരു വയസുകാരന് ആശുപത്രിയില്. സഹോദരിയായ എട്ട് വയസുകാരിയുടെ ഇലക്ട്രോണിക് സ്ക്രാച്ച് പാഡിൽ നിന്ന് ഊരിയെടുത്ത ബട്ടൻ ബാറ്ററിയാണ് ശ്രീജിത്ത് വിഴുങ്ങിയത്. ഇത് അമ്മയുടെ ശ്രദ്ധയില്പെട്ടിരുന്നു. ബാറ്ററി വിഴുങ്ങിയ ശേഷം കുട്ടി നിര്ത്താതെ ചുമക്കാനും തൊണ്ടയില് അസ്വസ്ഥത പ്രകടിപ്പിക്കാനും തുടങ്ങി.
ഉടന് കുട്ടിയെ മാതാപിതാക്കള് അടുത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചു. എന്നാല് വിസര്ജ്യത്തിലൂടെ ബാറ്ററി പുറത്തേക്ക് വരുമെന്നാണ് നെഴ്സുമാര് പറഞ്ഞത്. രണ്ട് ആശുപത്രികള് മാറി കയറിയെങ്കിലും ഫലമുണ്ടായില്ല.
ഓൾഡ് എയർപോർട്ട് റോഡിലെ മണിപ്പാൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച ശ്രീജിത്തിനെ എക്സ്-റേ എടുത്തതോടെ ബാറ്ററി കുട്ടിയുടെ നെഞ്ചിന്റെ ഭാഗത്ത് കണ്ടെത്തി. ബട്ടൺ ബാറ്ററി അന്നനാളത്തിൽ പോയാല് അത് അപകടകരമാണെന്നും ഇത് അന്നനാളത്തിലെ സുഷിരങ്ങൾ, ഹൃദയം അല്ലെങ്കിൽ രക്തക്കുഴലുകൾ പോലുള്ള സുപ്രധാന ഭാഗങ്ങള്ക്ക് കേടുപാടുകൾ സംഭവിക്കാനും ഇടയാക്കിയേക്കാം, മരണം വരെ ഉണ്ടായേക്കാവുന്ന ഗുരുതരമായ സങ്കീർണതകളിലേക്ക് നയിച്ചേക്കാമെന്നും കുട്ടിയെ പരിശോധിച്ച പീഡിയാട്രിക് ഗ്യാസ്ട്രോഎൻട്രോളജി ആൻഡ് ഹെപ്പറ്റോളജി കൺസൾട്ടൻ്റായ ഡോ.ശ്രീകാന്ത് കെ പി പറഞ്ഞു.
അന്നനാളത്തില് പോയ ബാറ്ററി പുറത്തെടുത്ത് കുട്ടിക്ക് എൻഡോസ്കോപ്പി നടത്തി. അന്നനാളത്തില് ഗുരുതരമായ പരിക്കേറ്റതിൻ്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നുവെന്നും എന്നാൽ സമയബന്ധിതമായ വൈദ്യസഹായം സങ്കീർണതകളൊന്നും കൂടാതെ കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ സഹായിച്ചു എന്നും ഡോക്ടര് പറഞ്ഞു. ബട്ടണ് ബാറ്ററി പോലുള്ള ഉപകരണങ്ങള് കുട്ടികള്ക്ക് കളിക്കാന് കൊടുക്കരുതെന്നും ഇത്തരം കാര്യങ്ങളില് മാതാപിതാക്കള് ശ്രദ്ധ പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. 48 മണിക്കൂര് നിരീക്ഷണത്തിന് ശേഷം കുട്ടിയെ ഡിസ്ചാര്ജ് ചെയ്ത കുട്ടി ഇപ്പോള് ആരോഗ്യവാനാണ്.