കോഴിക്കോട്: പ്രതിയെ കസ്റ്റഡിയിൽ എടുക്കാനുള്ള ശ്രമത്തിനിടെ പൊലീസിനെ തടഞ്ഞ് സംഘർഷം സൃഷ്ടിച്ച 150 പേർക്കെതിരെ കേസ്. എറണാകുളത്തു നിന്നും പന്തിരാങ്കാവിൽ എത്തിയ അന്വേഷ സംഘത്തേയാണ് ആൾകൂട്ടം തടഞ്ഞത്. സംഘർഷത്തിനിടെ പ്രതിരക്ഷപ്പെട്ടു.
എറണാകുളം ഞാറക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയെ കസ്റ്റഡിയിൽ എടുക്കുന്നതിനിടെയാണ് സംഘർഷം. വള്ളുവത്തൊടി ഷിയാഫിനെ കസ്റ്റഡിയിലെടുക്കാൻ എറണാകുളത്തു നിന്നും എത്തിയ പൊലീസ് സംഘത്തെ ഷിയാസിൻ്റെ സുഹൃത്തുക്കളും നാട്ടുകാരും ചേർന്ന് ഇന്നലെ രാത്രി തടഞ്ഞു വെച്ചു. സംഘർഷം ഉണ്ടായതോടെ പന്തീരങ്കാവ് പൊലീസ് സ്ഥലത്ത് എത്തി ഇവരെ രക്ഷപ്പെടുത്തി. ഇതിനിടെ മൂന്നുപേർക്ക് പരിക്കേൽക്കുകയും പ്രതി രക്ഷപ്പെടുകയും ചെയ്തു.
പൊലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നതടക്കം കണ്ടാൽ അറിയാവുന്ന 150 പേർക്കെതിരെ ജാമ്യമില്ല വകുപ്പുകൾ ചുമത്തി പന്തീരങ്കാവ് പൊലീസ് കേസെടുത്തു. കൊട്ടേഷൻ സംഘം എന്ന് തെറ്റിദ്ധരിച്ചാണ് സംഘത്തെ തടഞ്ഞു വെച്ചതെന്നും വാഹനത്തിൽ ആയുധങ്ങൾ ഉണ്ടായിരുന്നുവെന്നും നാട്ടുകാർ ആരോപിച്ചു. ഷിയാഫ് എറണാകുളത്ത് നിന്നും വാഹനം വാടകക്ക് എടുത്തിരുന്നതായും ഇതു സംബന്ധിച്ച തർക്കം പൊലീസ് കേസായി എന്നുമാണ് സൂചന.