കൊല്ലം: കൊല്ലം ലോക്സഭ മണ്ഡലത്തിൽ ആർഎസ്പി നേതാവും നിലവിലെ എംപിമായ എൻ കെ പ്രേമചന്ദ്രൻ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കുമെന്നുള്ളത് ഉറപ്പിച്ചു. പ്രേമചന്ദ്രന് പറ്റിയ എതിരാളിയെ കണ്ടെത്താനാൻ എൽഡിഎഫിനായിട്ടില്ല. ബിജെപിക്ക് ഇത്തവണ സർപ്രൈസ് സ്ഥാനാർഥിയാകുമെന്നാണ് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറയുന്നത്.
സിറ്റിംഗ് എംപിയായ എൻ കെ പ്രേമചന്ദ്രനെതിരായി ആരെ കളത്തിൽ ഇറക്കുമെന്ന് ചർച്ച ഇതുവരെയും എൽഡിഎഫിൽ അവസാനിച്ചിട്ടില്ല. മുൻ തിരഞ്ഞെടുപ്പുകളിൽ കെ എൻ ബാലഗോപാൽ, എം എ ബേബി എന്നീ അതികായരെ പരാജയപ്പെടുത്തിയ പ്രേമചന്ദ്രനോട് ഏറ്റുമുട്ടാൻ കെൽപ്പുള്ളവർ ജില്ലയിൽ ഇല്ലെന്നാണ് പൊതുവിലയിരുത്തൽ. ജില്ലാ പഞ്ചായത് പ്രസിഡന്റ് പി കെ ഗോപൻ, മുകേഷ് എം എൽ എ, പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം ചിന്ത ജെറോം എന്നിവരുടെ പേര് പരിഗണനയിൽ ഉണ്ടെങ്കിലും സിപിഐഎമ്മിന് വിജയ പ്രതീക്ഷയില്ല.
ഈ സാഹചര്യത്തിൽ എൽഡിഎഫ് ജില്ലയ്ക്ക് പുറത്തുള്ളവരെ മത്സരിപ്പിക്കാനും ആലോചിക്കുന്നുണ്ട്. എം സ്വരാജ്, സി എസ് സുജാത എന്നിവരെ മത്സരിപ്പിക്കാനും പദ്ധതിയുണ്ട്. കൊല്ലത്ത് ലോക്സഭാ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് തുടർച്ചയായ പരാജയപ്പെടുന്ന സാഹചര്യത്തിൽ എന്ത് വില കൊടുത്തും വിജയം നേടാൻ ഉള്ള ശ്രമം നടത്തും.
കൊല്ലത്ത് എൻഡിഎ സ്ഥാനാർഥിയെയും ഇതുവരെയും തീരുമാനിച്ചിട്ടില്ല. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് വി ടി രമ, ജില്ലാ പ്രസിഡന്റ് ബി ബി ഗോപകുമാർ എന്നിവർ പരിഗണനയിലുണ്ട്. എന്നാൽ ഒരു സർപ്രൈസ് സ്ഥാനാർഥി ആയിരിക്കുമെന്ന് കെ സുരേന്ദ്രൻ പറഞ്ഞു. കൊല്ലത്ത് അടുത്ത ദിവസം ആർഎസ്പി സ്ഥാനാർഥിയായി എൻ കെ പ്രേമചന്ദ്രനെ ഔദ്യോഗികമായി പ്രഖ്യാപിക്കും. എതിരിൽ ശക്തരെ നിർത്തിയാൽ ഒരു പക്ഷേ തിരഞ്ഞെടുപ്പ് അൽപ്പം മുറുകും.