രാജസ്ഥാന്‍ ആരുടെ മരുപ്പച്ച? കോണ്‍ഗ്രസിന് ഗഹ്‌ലോട്ട്, ഏകമുഖത്തിലേക്ക് ഒതുങ്ങാതെ ബിജെപി

മുന്‍കാലങ്ങളില്‍ നിന്ന് വ്യത്യസ്തമായി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തിക്കാണിക്കാതെയാണ് രാജസ്ഥാനില്‍ ഇത്തവണ ബിജെപി തിരഞ്ഞെടുപ്പിനിറങ്ങുന്നത്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഗഹ്ലോട്ട് മാത്രമാണ് എന്ന പ്രതീതിയാണുള്ളത്
രാജസ്ഥാന്‍ ആരുടെ മരുപ്പച്ച? കോണ്‍ഗ്രസിന് ഗഹ്‌ലോട്ട്, ഏകമുഖത്തിലേക്ക് ഒതുങ്ങാതെ ബിജെപി

നവംബര്‍ 25ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന രാജസ്ഥാനില്‍ പ്രചാരണം ഉച്ചസ്ഥായിയിലാണ്. അശോക് ഗെഹ്‌ലോട്ടുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് രാഹുല്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രാജസ്ഥാനിലേയ്ക്ക് ഇല്ലെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. രാജസ്ഥാനിലേക്കെത്താൻ വൈകിയെങ്കിലും കോൺഗ്രസ് പ്രചാരണത്തിൻ്റെ കുന്തമുന രാഹുലാണ്. പ്രിയങ്ക ഗാന്ധിയും രാജസ്ഥാനിൽ സജീവമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത്ഷായും തന്നെയാണ് ബിജെപിയുടെ പ്രധാന താരപ്രചാരകര്‍.

തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ രാജസ്ഥാന്‍ ബിജെപിയുടെ അനിഷേധ്യ നേതാവ് എന്ന പട്ടം ദേശീയ നേതൃത്വം വസുന്ധരെ രാജെ സിന്ധ്യയില്‍ നിന്നും എടുത്തുമാറ്റിയിരുന്നു. മോദി-അമിത്ഷാ ദ്വയങ്ങളുടെ ഗുഡ് ബുക്കിലും വസുന്ധരെയ്ക്ക് ഇടമില്ലെന്നത് ഇതിനകം പരസ്യമായ രഹസ്യമാണ്.

വസുന്ധരെ രാജെ സിന്ധ്യയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാണിച്ചായിരുന്നു 2003ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുതല്‍ ബിജെപി രാജസ്ഥാനില്‍ തിരഞ്ഞെടുപ്പിനെ നേരിട്ടിരുന്നത്. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ വ്യത്യസ്തമാണ്. ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടികയില്‍ പോലും വസുന്ധരെയുടെ പേര് ഇടംനേടിയിരുന്നില്ല. രാജ്യവര്‍ദ്ധന്‍ സിങ്ങ് റാത്തോഡ്, ദിയാ കുമാരി അടക്കം ഏഴ് എംപിമാരെ ഉള്‍പ്പെടുത്തിയാണ് ബിജെപിയുടെ ആദ്യപട്ടിക പുറത്ത് വന്നത്. ആദ്യപട്ടിക പുറത്ത് വന്നപ്പോള്‍ വസുന്ധരെ രാജെ സിന്ധ്യയുടെ അടുത്ത അനുയായികളായ നര്‍പത് സിംഗ് രാജ്വി, രാജ്പാല്‍ സിംഗ് ഷെഖാവത്ത് എന്നിവര്‍ക്ക് സീറ്റ് നിഷേധിച്ചിരുന്നു. ഇതില്‍ രാജ്പാല്‍ സിങ്ങ് ഷെഖാവത്തിന്റെ മണ്ഡലത്തിലേക്കായിരുന്നു രാജ്യവര്‍ദ്ധന്‍ സിങ്ങ് റാത്തോഡിനെ പരിഗണിച്ചത്. പിന്നീട് അനുയായികള്‍ പ്രതിഷേധവുമായി തെരുവില്‍ ഇറങ്ങിയതിന് ശേഷമായിരുന്നു വസുന്ധരയുടെയും അനുയായികളില്‍ പലരുടെയും സ്ഥാനാര്‍ത്ഥിത്വം ഉറപ്പായത്.

രാജസ്ഥാനില്‍ ബിജെപി അധികാരത്തിലെത്തിയാല്‍ ആരാകും മുഖ്യമന്ത്രി എന്ന ചോദ്യത്തിന് വസുന്ധരെയെന്ന ഉത്തരം ആരും ഉറപ്പോടെ നല്‍കുന്നില്ല. രാജ്യവര്‍ദ്ധന്‍ സിങ്ങ് റാത്തോഡിന്റെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്. കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ്ങ് ഷെഖാവത്തിന്റെ പേരും പ്രാധാന്യത്തോടെ അന്തരീക്ഷത്തിലുണ്ട്. റെയില്‍വെ വകുപ്പ് മന്ത്രി അശ്വിനി വൈഭവിന്റെ പേരും ഭാവി മുഖ്യമന്ത്രി പദവിയിലേക്ക് ഉയരുന്നുണ്ട്. മുന്‍ ഐഎഎസ് ഉദ്യോഗസ്ഥാനായിരുന്ന വൈഭവ് അദ്ദേഹത്തിന്റെ സേവനകാലം ഏതാണ്ട് പൂര്‍ണ്ണമായി ചെലവഴിച്ചത് ഒറീസയിലാണ്.

നേരിയ ഭൂരിപക്ഷം മാത്രമാണ് ബിജെപിക്ക് ലഭിക്കുന്നതെങ്കില്‍ കേന്ദ്രനേതൃത്വം വസുന്ധരെ രാജെ സിന്ധ്യയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ടി വന്നേക്കാം. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറി നിന്നുകൊണ്ടുള്ള ഒത്തുതീര്‍പ്പിന് വസുന്ധരെ രാജെ തയ്യാറാകാന്‍ സാധ്യത വളരെ കുറവാണ്. അതിനാല്‍ അധികാരം ലഭിച്ചാലും രാജസ്ഥാനിലെ മുഖ്യമന്ത്രിപദം ബിജെപിയെ സംബന്ധിച്ച് കീറാമുട്ടിയായേക്കും.

രാജസ്ഥാനിലെ പ്രാദേശിക രാഷ്ട്രീയത്തില്‍ അപരിചിതനാണെന്നതാണ് അശ്വിനി വൈഭവിനുള്ള പ്രധാന തടസ്സം. മുഖ്യമന്ത്രി സ്ഥാനത്തേക്ക് തര്‍ക്കം രൂക്ഷമായാല്‍ കോട്ടയില്‍ നിന്നുള്ള ശക്തനായ നേതാവ് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള കേന്ദ്രനേതൃത്വത്തിന്റെ പ്രതിനിധിയെന്ന നിലയില്‍ മുഖ്യമന്ത്രി പദത്തില്‍ അവരോധിക്കപ്പെട്ടേക്കാമെന്നും അഭ്യൂഹങ്ങളുണ്ട്. നേരിയ ഭൂരിപക്ഷം മാത്രമാണ് ബിജെപിക്ക് ലഭിക്കുന്നതെങ്കില്‍ കേന്ദ്രനേതൃത്വം വസുന്ധരെ രാജെ സിന്ധ്യയുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങേണ്ടി വന്നേക്കാം. മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറി നിന്നുകൊണ്ടുള്ള ഒത്തുതീര്‍പ്പിന് വസുന്ധരെ രാജെ തയ്യാറാകാന്‍ സാധ്യത വളരെ വിരളമാണ്. അതിനാല്‍ അധികാരം ലഭിച്ചാലും രാജസ്ഥാനിലെ മുഖ്യമന്ത്രിപദം ബിജെപിയെ സംബന്ധിച്ച് കീറാമുട്ടിയായേക്കും.

'പ്രാദേശിക സത്രപു'മാരെ മുഖ്യമന്ത്രിയാക്കി ഉയര്‍ത്തിക്കാണിക്കുന്നത് ഉത്തരേന്ത്യയില്‍ കോണ്‍ഗ്രസിന്റെ പാരമ്പര്യ രീതിയാണ്. രാജസ്ഥാനില്‍ നിലവിലെ 'പ്രാദേശിക സത്രപ്' അശോക് ഗഹ്ലോട്ടാണ്. 2018ല്‍ ചെറുപ്പക്കാരനായ പിസിസി പ്രസിഡന്റ് എന്ന നിലയില്‍ സച്ചിന്‍ പൈലറ്റിനാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മുന്‍തൂക്കമെന്നായിരുന്നു പൊതുവെ വിലയിരുത്തല്‍. 2018ല്‍ തിരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ അശോക് ഗഹ്ലോട്ടിന് ഇന്നുള്ള ജനപ്രീതിയോ മികച്ച പ്രതിച്ഛായയോ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ വ്യത്യസ്തമാണ്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഗഹ്ലോട്ട് മാത്രമാണ് എന്ന പ്രതീതിയാണുള്ളത്.

2018ല്‍ തിരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ അശോക് ഗഹ്ലോട്ടിന് ഇന്നുള്ള ജനപ്രീതിയോ മികച്ച പ്രതിച്ഛായയോ ഉണ്ടായിരുന്നില്ല. എന്നാല്‍ ഇത്തവണ കാര്യങ്ങള്‍ വ്യത്യസ്തമാണ്. കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഗഹ്ലോട്ട് മാത്രമാണ് എന്ന പ്രതീതിയാണുള്ളത്

കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് പ്രചരണ പോസ്റ്ററുകളില്‍ അടക്കം മുഖ്യമന്ത്രി അശോക് ഗഹ്ലോട്ടിനൊപ്പം പിസിസി പ്രസിഡന്റ് ഗോവിന്ദ് സിങ് ദോതസ്ര മാത്രമാണ് ഇടംപിടിച്ചിരിക്കുന്നത്. മുഖ്യമന്ത്രിയും പിസിസി പ്രസിഡന്റും ചേര്‍ന്നാണ് തിരഞ്ഞെടുപ്പ് നയിക്കുന്നതെന്ന പ്രതീതി ഇതിനകം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. പ്രധാനപ്പെട്ട കേന്ദ്ര നേതാക്കള്‍ വരുമ്പോള്‍ മാത്രമാണ് ഗഹ്ലോട്ടിനൊപ്പം സച്ചിന്‍ ഒരേ വേദിയില്‍ വരുന്നത്. അഭിപ്രായ സര്‍വെകളില്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് വസുന്ധരെ രാജ സിന്ധ്യയെക്കാളും സച്ചിന്‍ പൈലറ്റിനെക്കാളും ഏറെ മുന്നിലാണ് അശോക് ഗഹ്‌ലോട്ട്. കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തിയാല്‍ 2018ലേത് പോലെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിക്കാനുള്ള കരുത്ത് സച്ചിനില്ല. രാഹുല്‍ ഗാന്ധിയുടെ അകമഴിഞ്ഞ പിന്തുണ മാത്രമാണ് സച്ചിന് ആകെയുള്ള കൈമുതല്‍.

സാമുദായിക സമവാക്യങ്ങള്‍

സാമുദായിക സമവാക്യങ്ങള്‍ ബിജെപിയെക്കാള്‍ കോണ്‍ഗ്രസിന് അനുകൂലമാണ്. ബിജെപിയുടെ വോട്ട് ബാങ്ക് പ്രധാനമായും രാജ്പുത്തുകള്‍ അടക്കമുള്ള ക്ഷത്രിയ മുന്നാക്ക വിഭാഗമാണ്. രാജസ്ഥാനില്‍ ഭൂരിപക്ഷം വരുന്ന ഒബിസി വിഭാഗത്തിനിടയിലും മുസ്ലിം ന്യൂനപക്ഷ വിഭാഗത്തിനിടയിലും കോണ്‍ഗ്രസിനാണ് സ്വാധീനമെന്നാണ് വിലയിരുത്തല്‍. മുഖ്യമന്ത്രി സ്ഥാനത്തേക്ക് അടക്കം ഉയര്‍ത്തിക്കാണിക്കുന്ന ബിജെപിയുടെ പ്രമുഖ നേതാക്കളെല്ലാം മുന്നാക്ക സമുദായത്തില്‍ നിന്നുള്ളവരാണ്. എന്നാല്‍ കോണ്‍ഗ്രസിന്റെ നേതൃനിരയ്ക്ക് സാമുദായിക സന്തുലിതാവസ്ഥയുടെ പ്രതിച്ഛായയുണ്ട്.

മുഖ്യമന്ത്രി അശോക് ഗഹ്ലോട്ട് ഒബിസി വിഭാഗത്തിലെ മാലി സമുദായത്തില്‍ നിന്നുള്ള നേതാവാണ്. ഒബിസി വിഭാഗത്തില്‍ തന്നെ ഏറ്റവും പ്രബലരായ വിഭാഗം ജാട്ടുകളാണ്. പിസിസി പ്രസിഡന്റ് ഗോവിന്ദ് സിങ് ദോതസ്ര ജാട്ട് വിഭാഗത്തെയാണ് പ്രതിനിധീകരിക്കുന്നത്. മുതിര്‍ന്ന നേതാവും സ്പീക്കറുമായ സിപി ജോഷി മുന്നോക്ക ബ്രാഹ്‌മണ വിഭാഗത്തെ പ്രതിനിധീകരിക്കുന്നു. ഒബിസി വിഭാഗത്തിലെ മറ്റൊരു പ്രബലസമുദായമായ ഗുജ്ജര്‍ വിഭാഗത്തിന്റെ പ്രതിനിധിയാണ് സച്ചിന്‍ പൈലറ്റ്. ജയ്പൂര്‍ മേഖലയില്‍ നിന്നുള്ള എംഎല്‍എമാരായ റഫീഖ് ഖാനും, അമീന്‍ കാഗ്സിയും മുസ്ലിം വിഭാഗത്തില്‍ നിന്നുള്ള കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കളാണ്. ഈ നിലയില്‍ നോക്കുമ്പോള്‍ പ്രധാനപ്പെട്ട എല്ലാ ജാതിവിഭാഗങ്ങളെയും ചേര്‍ത്തു നിര്‍ത്തുന്ന സോഷ്യല്‍ എഞ്ചിനീയറിംഗിന്റെ സമവാക്യം കോണ്‍ഗ്രസിന്റെ നേതൃനിരയിലുണ്ട്. ചുരു മണ്ഡലത്തില്‍ നിന്നും മലയാളിയായ വനിതാ നേതാവ് റഹാന റിയാസിന് ഇത്തവണയും മത്സരിക്കാന്‍ അവസരം ലഭിച്ചില്ല.

2018ല്‍ ഗുജ്ജര്‍ വോട്ടുകള്‍ ഏതാണ്ട് പൂര്‍ണ്ണമായി തന്നെ കോണ്‍ഗ്രസിന് ലഭിച്ചിരുന്നു. സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുമെന്ന പ്രതീതിയായിരുന്നു ഇതിന്റെ പ്രധാനകാരണം. എന്നാല്‍ ഇത്തവണ പൊതുവെ ഗുജ്ജര്‍ വിഭാഗം ബിജെപി അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്നാണ് വിലയിരുത്തല്‍.

2018ല്‍ ഗുജ്ജര്‍ വോട്ടുകള്‍ ഏതാണ്ട് പൂര്‍ണ്ണമായി തന്നെ കോണ്‍ഗ്രസിന് ലഭിച്ചിരുന്നു. സച്ചിന്‍ പൈലറ്റ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വരുമെന്ന പ്രതീതിയായിരുന്നു ഇതിന്റെ പ്രധാനകാരണം. എന്നാല്‍ ഇത്തവണ പൊതുവെ ഗുജ്ജര്‍ വിഭാഗം ബിജെപി അനുകൂല നിലപാട് സ്വീകരിക്കുന്നുവെന്നാണ് വിലയിരുത്തല്‍. ഗുജ്ജര്‍ പ്രക്ഷോഭം നടത്തിയ ഭൈസലയുടെ മകന്‍ വിജയ് ഭൈസലയ്ക്ക് ബിജെപി ടിക്കറ്റ് നല്‍കിയിട്ടുണ്ട്. ഇതും ഗുജ്ജര്‍ വിഭാഗങ്ങളെ സ്വാധീനിച്ചേക്കാം.

ബിജെപിയുടെ പട്ടികയില്‍ ഒരു മുസ്ലിം സ്ഥാനാര്‍ത്ഥി പോലും ഇടം പിടിച്ചില്ല. അജ്മീറിലെ മസൂദ മണ്ഡലത്തില്‍ നിന്നും ബിജെപി ആദ്യം പ്രഖ്യാപിച്ച അഭിഷേക് സിങ് മുസ്ലിം ആചാരക്രമം പിന്തുടരുന്ന വ്യക്തിയാണ് എന്ന പ്രചാരണത്തെ തുടര്‍ന്ന് അദ്ദേഹത്തിന് സീറ്റ് നിഷേധിച്ച് പകരം വീരേന്ദ്ര സിങ് സനാവത്തിന് ബിജെപി സീറ്റ് നല്‍കിയിരുന്നു. ഹിന്ദു വിഭാഗത്തില്‍ നിന്നും പരിവര്‍ത്തനം ചെയ്ത ചീത്താ മെഹ്റാത്ത് എന്ന മുസ്ലിം വിഭാഗത്തില്‍ പെട്ടയാളാണ് അഭിഷേക് എന്നായിരുന്നു പ്രചാരണം. ഹിന്ദു-മുസ്ലിം ആചാരങ്ങള്‍ പിന്തുടരുന്ന പരിവര്‍ത്തിത മുസ്ലിം വിഭാഗമാണ് ചീത്താ മെഹ്റാത്ത്.

കോണ്‍ഗ്രസിന് ചേരിപ്പോര് തിരിച്ചടിയാകുമോ

2018ല്‍ അശോക് ഗഹ്ലോട്ട്-സച്ചിന്‍ പോരില്‍ 15ഓളം സീറ്റുകള്‍ കോണ്‍ഗ്രസിന് നഷ്ടപ്പെട്ടിരുന്നു. സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്ന് വിമതരായി മത്സരിച്ച 11 കോണ്‍ഗ്രസ് നേതാക്കളില്‍ 10 പേരും വിജയിച്ചിരുന്നു. ഇവര്‍ പിന്നീട് അശോക് ഗഹ്ലോട്ടിനെ മുഖ്യമന്ത്രിയാക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു. ഇത്തവണയും കോണ്‍ഗ്രസില്‍ റിബല്‍ ശല്യമുണ്ട്. അശോക് ഗഹ്‌ലോട്ട് പക്ഷത്തെ പ്രമുഖരായ മഹേഷ് ജോഷി, ധര്‍മേന്ദ്ര റാത്തോഡ് എന്നിവര്‍ക്ക് സീറ്റ് നിഷേധിച്ചിരുന്നു. ഇവര്‍ക്ക് പുറമെ ഖിലാഡി ലാല്‍ ബൈര്‍വ, ഭരത് സിംഗ് കുന്ദന്‍പൂര്‍, ഭരോസി ലാല്‍ ജാതവ്, ഹീരാ ലാല്‍ മേഘ്വാള്‍, ജോഹാരി ലാല്‍ മീണ, ബാബു ലാല്‍ ബൈര്‍വ, കൂടാതെ കോണ്‍ഗ്രസ് സര്‍ക്കാരിനെ പിന്തുച്ച സ്വതന്ത്ര എംഎല്‍എമാരായ രാജ്കുമാര്‍ ഗൗര്‍, അലോക് ബെനിവാള്‍ എന്നിവര്‍ക്കും കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചിട്ടുണ്ട്. ഇവരില്‍ പലരും റിബല്‍ സ്ഥാനാര്‍ത്ഥികളായി മത്സരരംഗത്തുണ്ട്.

പ്രതീക്ഷയോടെ സിപിഐഎം, സീറ്റുകൾ നിലനിർത്താൻ ബിഎസ്പി

സ്വന്തമായി ശക്തമായ സംഘടനാ സംവിധാനമില്ലെങ്കിലും കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും രാജസ്ഥാന്‍ നിയമസഭയില്‍ ബിഎസ്പി ഇടം പിടിച്ചിരുന്നു. 2018ല്‍ 6 സീറ്റുകളാണ് ബിഎസ്പി നേടിയത്. കിഴക്കന്‍ രാജസ്ഥാനില്‍ ബിഎസ്പി വോട്ട് ബാങ്കിന് ശക്തിയുള്ള കേന്ദ്രങ്ങളുണ്ട്. അതിനാല്‍ ഇത്തവണയും ബിഎസ്പി ഈ മേഖലയില്‍ നിര്‍ണ്ണായക ശക്തിയാണ്.

അജിത് സിംഗിന്റെ ആര്‍എല്‍ഡിക്ക് കോണ്‍ഗ്രസ് ഒരു സീറ്റില്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ആര്‍എല്‍ഡിയുടെ സിറ്റിംഗ് സീറ്റാണിത്.

സിക്കര്‍ മേഖലയില്‍ ശക്തമായ സംഘടനാ സ്വാധീനമുള്ള സിപിഐഎം ഇത്തവണ നിലമെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവില്‍ സിപിഐഎമ്മിന്റെ സിറ്റിങ് സീറ്റായ ദുന്‍ഗര്‍ഗിലും ഭദ്രയിലും സിപിഐഎം വിജയപ്രതീക്ഷയിലാണ്. 2018ല്‍ സിപിഐഎം രണ്ടാം സ്ഥാനത്ത് വന്ന റൈസിംഗ്‌നഗര്‍, ദോദ് മണ്ഡലങ്ങളിലും സിപിഐഎമ്മിന് വിജയപ്രതീക്ഷയുണ്ട്. സിപിഐഎം സംസ്ഥാന സെക്രട്ടറി ആമ്രാ റാം മത്സരിക്കുന്ന ദന്താ രാംഗര്‍, സികര്‍ മണ്ഡലങ്ങളിലും സിപിഐഎമ്മിന് പ്രതീക്ഷയുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com