

തന്റെ ചുരുണ്ട മുടി കാരണം നഷ്ടപ്പെട്ട അവസരങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് താപ്‌സി പന്നു. ഏറെക്കാലം നിരവധി സംവിധായകരും ബ്രാൻഡുകളും തന്റെ മുടി നേരെയാക്കാൻ ആഗ്രഹിച്ചിരുന്നു എന്ന് നടി പറഞ്ഞു. ചീത്ത പെണ്‍കുട്ടികള്‍ക്കുമാണ് ചുരുണ്ട മുടിയുണ്ടാവുക എന്നാണ് സംവിധായകർ കരുതിയതെന്നും താപ്‍സി പറഞ്ഞു.
'ഏറെക്കാലം എല്ലാ സംവിധായകരും എന്റെ മുടി നേരെയാക്കാന്‍ ആഗ്രഹിച്ചിരുന്നു. കാരണം നീളന്‍ മുടിയാണ് സെക്‌സിയെന്നാണ് അവര്‍ വിശ്വസിച്ചിരുന്നത്. റിബലായ കഥാപാത്രങ്ങള്‍ക്കും ചീത്ത പെണ്‍കുട്ടികള്‍ക്കുമാണ് ചുരുണ്ട മുടിയുണ്ടാവുക എന്നാണ് അവര്‍ കരുതിയത്. സംവിധായകർ പറഞ്ഞതൊക്കെ ഞാനും സമ്മതിച്ചു. പതിയെ എന്റെ മുടിയെ പരിചരിക്കാന്‍ ഞാന്‍ പഠിച്ചു. മുടി തിരിച്ച് എന്നേയും സ്‌നേഹിച്ചു. പതിയെ പല സംവിധായകരും ഈ മുടി ഒരു അനുഗ്രഹമാണെന്ന് തിരിച്ചറിഞ്ഞു.
ഇപ്പോള്‍ എല്ലാ സംവിധായകരും പറയുന്നത് ചുരുണ്ട മുടി തന്നെ മതിയെന്നാണ്. വര്‍ഷങ്ങളോളം എന്നേയും എന്റെ മുടിയേയും അംഗീകരിക്കുന്ന ബ്രാന്റുകളെയാണ് ഞാന്‍ നോക്കി നടന്നത്. പക്ഷെ എല്ലായിപ്പോഴും നിരാശപ്പെട്ടു. എന്നെ തേടി വന്ന ബ്രാന്റുകള്‍ക്കൊക്കെ എന്നെ മതിയായിരുന്നു, എന്റെ മുടിയെ വേണ്ടായിരുന്നു. അവര്‍ എന്റെ മുടി നേരെയാക്കണമെന്ന് പറഞ്ഞു. കാരണം ഇന്ത്യയില്‍ സുന്ദരമായ മുടിയെന്നാല്‍ നീളന്‍ മുടി എന്നായിരുന്നു അവര്‍ കരുതിയിരുന്നത്. അത് പലപ്പോഴും എന്നെ വേദനിപ്പിച്ചു. വളരെ ചുരുക്കം ചിലര്‍ മാത്രമേ ചുരുണ്ട മുടിയ്ക്കായി പ്രൊഡക്ടുകള്‍ ഉണ്ടാക്കിയിരുന്നുള്ളൂ', താപ്‍സിയുടെ വാക്കുകൾ.

ഡങ്കി, ഫിർ ഹസീന ദിൽറുബ, ഖേൽ ഖേൽ മേം എന്നിവയാണ് അവസാനമായി തിയേറ്ററിൽ എത്തിയ താപ്‍സി സിനിമകൾ. ഇതിൽ ഷാരൂഖ് ഖാൻ നായകനായി എത്തിയ ഡങ്കിയിലെ നടിയുടെ പ്രകടനം കയ്യടി നേടിയിരുന്നു. രാജ്‌കുമാർ ഹിറാനി സംവിധാനം ചെയ്ത ചിത്രമാണ് ഡങ്കി. റെഡ് ചില്ലിസ് എന്റർടൈൻമെന്റ്, ജിയോ സ്റ്റുഡിയോസ്, രാജ്‌കുമാർ ഹിറാനി ഫിലിംസ് ചേർന്നാണ് ചിത്രം നിർമിച്ചത്.
Content Highlights: Taapsee Pannu says she lost oppurtunities due to her curly hair