ഡൽഹി: ഐപിഎല്ലില്‍ പ്ലേ ഓഫ് സാധ്യതകൾക്കായി പോരാടുന്ന ഡൽഹി ക്യാപിറ്റൽസിന് തിരിച്ചടി. നായകനും വിക്കറ്റ് കീപ്പറുമായ റിഷഭ് പന്തിന് അടുത്ത മത്സരത്തിൽ കളിക്കാൻ കഴിയില്ല. രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലും കൃത്യസമയത്ത് മത്സരം പൂർത്തിയാക്കാൻ ഡൽഹിക്ക് കഴിഞ്ഞിരുന്നില്ല. തുടർച്ചയായ മൂന്നാം മത്സരത്തിലും കുറഞ്ഞ ഓവർ നിരക്ക് ഉണ്ടായതോടെയാണ് പന്തിന് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
നാളെ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെയാണ് ഡല്‍ഹിയുടെ അടുത്ത മത്സരം. പന്തിന്റെ അഭാവത്തിൽ ഡൽഹി ടീം നായകനായി ആരെത്തുമെന്നാണ് ആരാധകർ കാത്തിരിക്കുന്നത്. ബെംഗളൂരുവിന്റെ ഹോം സ്റ്റേഡിയത്തിലാണ് മത്സരം. ഇതോടെ റിഷഭ് പന്തിന്റെ അസാന്നിധ്യം ഡൽഹിക്ക് കനത്ത തിരിച്ചടിയായേക്കും.
ഐപിഎല്ലില്‍ 12 മത്സരങ്ങളില്‍ ആറ് ജയമാണ് ഡൽഹിക്കുള്ളത്. പോയിന്റ് ടേബിളിൽ അഞ്ചാമതാണ് ഡൽഹിയുടെ സ്ഥാനം. സീസണിലെ അവസാന മത്സരത്തിൽ ലഖ്നൗ സൂപ്പര്‍ ജയന്‍റ്സാണ് ഡല്‍ഹിയുടെ എതിരാളികള്‍. ഈ മത്സരത്തിൽ പന്തിന് ടീമിലേക്ക് മടങ്ങിയെത്താനാവും.