ഈ രാജ്യത്തെ ടിക്‌ടോക് നിരോധനത്തിന് കാരണം 14-കാരന്റെ ദാരുണമായ കൊലപാതകം, സംഭവം ഇങ്ങനെ

രാജ്യത്തെ വിവിധയിടങ്ങളിലുള്ള അധ്യാപകരുമായും മാതാപിതാക്കളുമായും കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു പ്രധാനമന്ത്രി എഡി രമ ഒരു വര്‍ഷത്തെ ടിക്‌ടോക് നിരോധനം പ്രഖ്യാപിച്ചത്

അല്‍ബേനിയയില്‍ ഒരു വര്‍ഷത്തേക്ക് ഷോര്‍ട് വീഡിയോ ആപ്പായ ടിക്‌ടോകിന് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കുട്ടികളുടെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് ശനിയാഴ്ച പുറത്തുവന്ന ഉത്തരവില്‍ പറയുന്നത്. രാജ്യത്തെ വിവിധയിടങ്ങളിലുള്ള അധ്യാപകരുമായും മാതാപിതാക്കളുമായും കൂടിക്കാഴ്ച നടത്തിയതിന് ശേഷമായിരുന്നു പ്രധാനമന്ത്രി എഡി രമ ഒരു വര്‍ഷത്തെ ടിക്‌ടോക് നിരോധനം പ്രഖ്യാപിച്ചത്.

'ഒരു വര്‍ഷത്തേക്ക് രാജ്യത്ത് ടിക്‌ടോകിന് പൂര്‍ണമായും നിരോധനം ഏര്‍പ്പെടുത്തും. രാജ്യത്തിനകത്ത് ആര്‍ക്കും ടിക്‌ടോക് ഉപയോഗിക്കുവാന്‍ സാധിക്കില്ല', എന്നായിരുന്നു പ്രധാനമന്ത്രി പറഞ്ഞത്. ടിക്‌ടോക് അടക്കമുള്ള മാധ്യമങ്ങള്‍ കുട്ടികളില്‍ മോശം സ്വാധീനമാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം സഹപാഠിയുടെ കുത്തേറ്റ് 14-കാരന്‍ മരിച്ച സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു എഡി രമയുടെ പ്രതികരണം.

സഹപാഠിയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റായിരുന്നു 14-കാരന്‍ മരിച്ചത്. സോഷ്യല്‍മീഡിയയിലൂടെയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. മാത്രമല്ല സംഭവത്തിന് പിന്നാലെ ആക്രമണത്തെ പിന്തുണച്ച് നിരവധി വീഡിയോകളും ടിക്‌ടോകില്‍ പ്രത്യക്ഷപ്പെട്ടിരുന്നു.

ടിക്‌ടോക് കുട്ടികളെ അടിമകളാക്കിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. പ്രശ്‌നം കുട്ടികളുടേതല്ല, സമൂഹത്തിന്റെയാണ് പ്രശ്‌നമെന്നും അദ്ദേഹം വിമര്‍ശിച്ചു. അതേസമയം സംഭവത്തില്‍ പ്രതികരണവുമായി ടിക്‌ടോകും രംഗത്തെത്തിയിട്ടുണ്ട്. ആക്രമണത്തില്‍ കൊല്ലപ്പെട്ട കുട്ടിക്കോ ആക്രമിച്ച കുട്ടിക്കോ ടിക്‌ടോക് അക്കൗണ്ട് ഉണ്ടെന്നതിന് യാതൊരു തെളിവുമില്ലെന്നും ആക്രമണത്തിന് കാരണമായ വീഡിയോകള്‍ മറ്റൊരു പ്ലാറ്റ്‌ഫോമിലൂടെയാണ് പുറത്തുവന്നതെന്നുമാണ് കമ്പനി വക്താവ് പ്രതികരിച്ചത്.

Also Read:

Auto
എന്തുകൊണ്ട് മലയാളിക്ക് ഇലക്ട്രിക് വാഹനങ്ങള്‍ പ്രിയപ്പെട്ടതാകുന്നു? വില്‍പ്പനയിലും എണ്ണത്തിലും കേരളം No.1

Content Highlights: Reason Behind The TikTok Ban In Albania

To advertise here,contact us