ദക്ഷിണേന്ത്യൻ സിനിമയിലെ മുതിർന്ന അഭിനേത്രി സൗകാർ ജാനകി അന്തരിച്ചു

സൂര്യമാനസത്തിലെ മമ്മൂട്ടിയുടെ അമ്മ വേഷം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു

ചെന്നൈ: ദക്ഷിണേന്ത്യൻ സിനിമയിലെ ഏറ്റവും ആദരിക്കപ്പെടുന്ന മുതിർന്ന നടിമാരിലൊരാളായ സൗകാർ ജാനകി അന്തരിച്ചു. 94 വയസ്സായിരുന്നു. പ്രായാധിക്യം മൂലമുള്ള ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.59-നാണ് അന്ത്യം സംഭവിച്ചത്.

നടികർ സംഘം പ്രസിഡന്റ് നാസർ ആണ് മരണവാർത്ത സ്ഥിരീകരിച്ചത്. 'ഇതിഹാസതാരം സൗക്കാർ ജാനകി അന്തരിച്ചു. വൈകിട്ട് 5 മുതൽ തെയ്നാമ്പേട്ടയിലെ സെൻടോഫ് റോഡിലുള്ള വസതിയിൽ പൊതുദർശനത്തിന് ഭൗതികദേഹം വയ്ക്കും' എന്ന് പ്രസ്താവനയിലൂടെയാണ് നാസർ സൗക്കാർ ജാനകിയുടെ വിയോ​ഗവാർത്ത അറിയിച്ചത്. ആരാധകർക്കും സഹപ്രവർത്തകർക്കും സിനിമാരംഗത്തെ പ്രമുഖർക്കും പ്രിയതാരത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ അവസരം ഒരുക്കിയിട്ടുണ്ട്.

ഏഴ് പതിറ്റാണ്ട് സിനിമാ മേഖലയിൽ സജീവമായിരുന്ന സൗകാർ ജാനകി 1950ലാണ് സിനിമയിലെത്തുന്നത്. 1950-ൽ പുറത്തിറങ്ങിയ തെലുങ്ക് ചിത്രം ഷാവുകരുവായിരുന്നു ആദ്യ ചിത്രം. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലായി നാനൂറിലേറെ സിനിമകളിൽ അഭിനയിച്ചു. സൂര്യമാനസം, സ്കൂൾ മാസ്റ്റർ എന്നിവ മലയാളത്തിലെ ശ്രദ്ധേയ ചിത്രങ്ങളാണ്. സൂര്യമാനസത്തിലെ മമ്മൂട്ടിയുടെ അമ്മ വേഷം ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു. മൂവായിരത്തിലധികം സ്റ്റേജ് നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. പത്മശ്രീ, കലൈമാമണി പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്

Content Highlights: Veteran South Indian actress Sowcar Janaki passed away at the age of 94 in Chennai after battling age-related health issues. The legendary actress had a remarkable career spanning several decades across Tamil, Telugu, Kannada and Malayalam cinema.

To advertise here,contact us