ഡല്‍ഹിയില്‍ സംഘര്‍ഷം; സിജെപി സമരപ്പന്തല്‍ പൊളിച്ച് നീക്കി പൊലീസ്, പ്രതിഷേധക്കാരെ പൂർണമായും ഒഴിപ്പിച്ചു

അഭിജീത്ത് ദീപ്കെ അടക്കമുള്ള നേതാക്കൾ കേരള ഹൗസിന് മുന്നിൽ പ്രതിഷേധിക്കുകയാണ്

ന്യൂഡൽഹി: സിജെപി പാര്‍ലമെന്റ് മാര്‍ച്ചിനിടെ യുദ്ധക്കളമായി രാജ്യതലസ്ഥാനം. സിജെപി പ്രതിഷേധക്കാരെ ജന്തർ മന്തറിൽ നിന്ന് പൊലീസ് അടിച്ചോടിക്കുകയാണ്. ജന്തര്‍ മന്തറിലെ സുരക്ഷാ വലയം ഭേദിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തിച്ചാര്‍ജ്ജും കണ്ണീര്‍വാതക പ്രയോഗവും നടന്നു. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. സിജെപിയുടെ സമരപ്പന്തല്‍ കേന്ദ്രസേന പൊളിച്ചു നീക്കി. പാർലമെന്റിന് സമീപത്തെ പ്രതിഷേധക്കാരെ പൂർണമായും ഒഴിപ്പിച്ചു. അഭിജീത്ത് ദീപ്കെ അടക്കമുള്ള നേതാക്കൾ കേരള ഹൗസിന് മുന്നിൽ പ്രതിഷേധിക്കുകയാണ്.

അതേസമയം, സിജെപി നേതാക്കളുമായി കേന്ദ്ര മന്ത്രി ജെ പി നദ്ദ ചർച്ച നടത്തി. രണ്ടുമണിക്കൂർ കാത്തിരുന്ന ശേഷം 10 മിനിറ്റ് കൂടിക്കാഴ്ച നടത്തിയെന്ന് വക്താക്കൾ പറഞ്ഞു. മൂന്ന് ആവശ്യങ്ങൾ അടങ്ങിയ കത്ത് നദ്ദയ്ക്ക് കൈമാറി. ധർമേന്ദ്ര പ്രധാൻ രാജി വെക്കുക,

⁠സോനം വാങ്ചുക്കിനെ മോചിപ്പിക്കുക, നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയിൽ ആത്മഹത്യ ചെയ്ത കുട്ടികളുടെ കുടുംബങ്ങൾക്ക്‌ ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങളടങ്ങിയ കത്താണ് കൈമാറിയത്.

വിഷയത്തില്‍ പാര്‍ലമെന്റിന്റെ ഇരു സഭകളും പ്രക്ഷുബ്ധമായിരുന്നു. രാജ്യത്തെ യുവാക്കളെ കേന്ദ്രം തല്ലിച്ചതയ്ക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജ്യസഭയില്‍ വിമര്‍ശിച്ചു. കടുത്ത പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് രാജ്യസഭ ഇന്നത്തേക്ക് പിരിഞ്ഞു. ലോക്‌സഭയില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ വലിയ പ്രതിഷേധമുണ്ടായി. പിന്നാലെ ലോക്‌സഭ മൂന്ന് മണി വരെ നിര്‍ത്തിവെച്ചിരുന്നു. വിവിധ പ്രതിപക്ഷ പാര്‍ട്ടികളിലെ എംപിമാര്‍ സമര കേന്ദ്രത്തിലെത്തിയിരുന്നു. ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് സമരത്തിലെത്തിയ സമാജ്‌വാദി പാര്‍ട്ടി എംപി ധര്‍മേന്ദ്ര യാദവ് പ്രതികരിച്ചു.

ഇതിനിടെ വിഷയത്തില്‍ പാര്‍ലമെന്റില്‍ ഉന്നത തല യോഗം ചേര്‍ന്നിരുന്നു. മുതിര്‍ന്ന മന്ത്രിമാരും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും യോഗത്തില്‍ പങ്കെടുത്തു. ധര്‍മേന്ദ്ര പ്രധാന്റെ രാജിക്കായി സമ്മര്‍ദം ശക്തമാകുന്നെന്നാണ് വിവരം. പിന്നാലെ ധര്‍മേന്ദ്ര പ്രധാനുമായി അമിത്ഷാ കൂടിക്കാഴ്ച നടത്തിയതായും വിവരമുണ്ട്. അതേസമയം തനിക്ക് ആരോഗ്യ പ്രശ്‌നമില്ലെന്നും ആശുപത്രിയില്‍ നിന്ന് വിട്ടയക്കണമെന്നും കാട്ടി സഫ്ദര്‍ജങ് ആശുപത്രി അധികൃതര്‍ക്ക് സോനം വാങ്ചുക്ക് കത്ത് നല്‍കി.

മൂന്ന് കാര്യങ്ങള്‍ അംഗീകരിച്ചാല്‍ മാത്രമെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് നടത്തുന്ന നിരാഹാര സമരം അവസാനിപ്പിക്കൂ എന്ന് സോനം വാങ്ചുക്ക് വ്യക്തമാക്കി. നിരാഹാര സമരം ഇരുപത് ദിവസം കടന്നിരിക്കെയാണ് സോനം വാങ്ചുക്ക് മൂന്ന് പ്രധാന നിബന്ധനകള്‍ മുന്നോട്ട് വെക്കുന്നത്.

ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ തന്നെ നിയമവിരുദ്ധമായി തടങ്കലില്‍ വെച്ചതായി പറയുന്ന കത്ത്, സ്വന്തം കൈപ്പടയിലാണ് എഴുതിയിരിക്കുന്നത്. 'നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയുടെ ഉത്തരവാദിത്തം സര്‍ക്കാര്‍ ഏറ്റെടുക്കണം. ചോദ്യപേപ്പര്‍ ചോര്‍ച്ച വിഷയം പാര്‍ലമെന്റില്‍ ഉന്നയിക്കുമെന്ന് രാഷ്ട്രീയ നേതാക്കള്‍ ഉറപ്പ് നല്‍കണം. ഇന്നത്തെ പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ കഴിയുന്നില്ലെങ്കില്‍, ഉന്നത രാഷ്ട്രീയ നേതാക്കള്‍ ആശുപത്രിയില്‍ തന്നെ സന്ദര്‍ശിച്ച് മറ്റ് രണ്ട് നിബന്ധനകള്‍ സംബന്ധിച്ച് ഉറപ്പ് നല്‍കണം', എന്നിങ്ങനെ മൂന്ന് ആവശ്യങ്ങളാണ് വാങ്ചുക്ക് കത്തിലൂടെ മുന്നോട്ട് വെച്ചത്. നിയമവിരുദ്ധ തടങ്കലില്‍ വെച്ച തന്റെ സഞ്ചാര സ്വാതന്ത്ര്യം, സംസാര സ്വാതന്ത്ര്യം, ആശയവിനിമയ സ്വാതന്ത്ര്യവും പരിമിതപ്പെടുത്തിയെന്ന് പറഞ്ഞുകൊണ്ടാണ് കത്ത് അവസാനിപ്പിച്ചത്.

Content Highlights: Central Forces Remove CJP Protest Pandal

To advertise here,contact us