പാമ്പ് കടിയേറ്റ് യുവാവിന്റെ മരണം; അന്വേഷണത്തില്‍ ചുരുളഴിഞ്ഞത് വന്‍ തിരക്കഥ; ഭാര്യയും ആണ്‍സുഹൃത്തും പിടിയില്‍

യുവാവിനെ പാമ്പിനെകൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് അറസ്റ്റ്

മീററ്റ്: യുവാവ് പാമ്പുകടിയേറ്റ് മരിച്ചതില്‍ ഭാര്യയും ആൺസുഹൃത്തും അറസ്റ്റിൽ. യുവാവിനെ പാമ്പിനെകൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയതാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് ദാമിനി പവാർ എന്ന യുവതിയെയും ആണ്‍സുഹൃത്ത് തുഷാർ കുമാറിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. മീററ്റിലെ ഹസ്തിനാപുരി സ്വദേശി അതുല്‍ പവാറി(35) ന്റെ മരണത്തിലാണ് മണിക്കൂറുകള്‍ക്കൂള്ളില്‍ തന്നെ പൊലീസ് ചുരുളഴിച്ചത്.

വീട്ടില്‍ നിന്നും പാമ്പ് കടിയേറ്റ് വെള്ളിയാഴ്ച രാവിലെയാണ് അതുൽ പവാറിനെ അടുത്തുള്ള കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലേക്ക് കൊണ്ടുപോയത്. പിന്നീട് മരിച്ചതായി സ്ഥിരീകരിച്ചു.കിടപ്പുമുറിയിൽ നിന്നാണ് പാമ്പ് കടിച്ചതെന്നും രാവിലെ എഴുനേറ്റപ്പോള്‍ അതുലിനെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നുവെന്നുമാണ് ഭാര്യ പൊലീസിനോട് പറഞ്ഞത്.

കട്ടിലില്‍ പാമ്പിനെ കണ്ട് യുവതി നിലവിളിച്ചതോടെ അയല്‍ക്കാര്‍ ഓടിയെത്തുകയും പാമ്പിനെ അടിച്ചുകൊല്ലുകയുമായിരുന്നു. അതുലിന്റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച് കുടുംബം രംഗത്തെത്തിയതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ദാമിനിയും അതുലും ഏഴുവര്‍ഷം മുന്‍പ് പ്രണയിച്ച് വിവാഹിതരായവരാണ് . ഇരുവരും നടത്തിയിരുന്ന പ്ലേസ്‌ക്കൂളിലെ ഡ്രൈവറാണ് അറസ്റ്റിലായ തുഷാര്‍.

ദാമിനിയുടെ മൊബൈല്‍ഫോണ്‍ പരിശോധിച്ചപ്പോഴാണ് തുഷാറുമായുള്ള ബന്ധം വ്യക്തമായത്. സംശയം തോന്നിയ പൊലീസ് തുഷാറിന്റെ ഫോണ്‍ പരിശോധിച്ചപ്പോള്‍ അതില്‍ പാമ്പിന്റെ ഫോട്ടോകള്‍ കണ്ടെത്തുകയായിരുന്നു. ദാമിനിയുടെ പ്രേരണയില്‍ തുഷാറാണ് പാമ്പിനെ ഉപയോഗിച്ചുള്ള കൊലപാതകം ആസൂത്രണംചെയ്തതെന്നാണ് പൊലീസ് പറഞ്ഞു.തുഷാറാണ് പാമ്പാട്ടികളില്‍നിന്ന് പാമ്പിനെ വാങ്ങിയത്. അതുലിന്റെ പേരിലുള്ള ഇന്‍ഷുറന്‍സ് തുക കൈക്കലാക്കിയശേഷം ദാമിനിക്കും തുഷാറിനും ഒരുമിച്ച് ജീവിക്കാനായിരുന്നു പദ്ധതി. ഇതിന് മുന്‍പായി തുഷാര്‍ ഭാര്യയില്‍നിന്ന് വിവാഹമോചനം നേടാനും പദ്ധതിയിട്ടിരുന്നു. കേസില്‍ രണ്ട് പാമ്പാട്ടികളെയും പൊലീസ് അറസ്റ്റ് ചെയിതിട്ടുണ്ട്.

Content Highlight : Young man dies of snakebite; wife and her lover arrested

To advertise here,contact us