ആറുപേരെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയുടെ മൃതദേഹം കണ്ടെത്തി; ജീവനൊടുക്കിയതെന്ന് നി​ഗമനം

ഇയാള്‍ ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ നിഗമനം

തെലങ്കാന: രംഗറെഡ്ഡിയില്‍ ആറുപേരെ കൊലപ്പെടുത്തിയ 35-കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. പോക്‌സോ കേസില്‍ പ്രതിയായ പി രാജ്കുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇയാള്‍ ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ നിഗമനം. കര്‍ഷകനായ രാജ്കുമാര്‍ ജൂലൈ 10ന് രാത്രി ആറ് പേരെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഇയാളുടെ ഭാര്യയും രണ്ട് മക്കളും, ഇയാൾക്കെതിരെ പരാതി നൽകിയ കുടുംബത്തിലെ രണ്ടുപേരും, ഒരു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമാണ് കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നത്. തിങ്കളാഴ്ച കോത്തൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള പ്രദേശത്ത് മൃതദേഹം കണ്ടതിനെത്തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. ഇയാളുടെ കുടുംബാംഗങ്ങള്‍ മൃതദേഹം രാജ്കുമാറിന്റേതാണെന്ന് തിരിച്ചറിഞ്ഞു.

രാജ്കുമാറിന്റെ മൃതദേഹത്തിനരികില്‍ നിന്നും ഒരു കുപ്പി കീടനാശിനിയും കണ്ടെടുത്തിയിരുന്നു. വായില്‍ നിന്ന് നുര വന്ന നിലയിലായിരുന്നതിനാല്‍ ഇയാള്‍ കീടനാശിനി കഴിച്ചായിരിക്കാം ആത്മഹത്യ ചെയ്തതെന്ന് പൊലീസ് പറഞ്ഞു. ആറുപേരെ കൊലപ്പെടുത്തിയതിന് പിന്നാലെ രാജ്കുമാര്‍ പിതാവിനെ വിളിച്ച് കുറ്റകൃത്യങ്ങള്‍ സമ്മതിക്കുകയും താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് പറയുകയും ചെയ്തിരുന്നു. അതിനു പിന്നാലെ ഇയാള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയും ചെയ്തുവെന്ന് പൊലീസ് പറഞ്ഞു.

പ്രതിയുടെ മാതാപിതാക്കള്‍ വിവരം പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് രാജ്കുമാര്‍ സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടുകയും ഒളിവില്‍ പോവുകയും ചെയ്തു. തെലങ്കാന പൊലീസ് 12 ടീമുകളായി രൂപീകരിച്ച് ഇയാളെ പിടികൂടാന്‍ വ്യാപകമായ തിരച്ചില്‍ നടത്തിയിരുന്നു.

അതേസമയം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് ഉപദ്രവിച്ചതിന് പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മെയ് മാസമാണ് ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തത്.

Content Highlights : Prime Accused in Six Murder Case Found Dead, Suicide Suspected

To advertise here,contact us