മരുമകളെ മുറിയില്‍ പൂട്ടിയിട്ട ശേഷം പീഡിപ്പിച്ചു; 58 കാരനായ റെയില്‍വേ എഞ്ചിനീയര്‍ അറസ്റ്റില്‍

2023 നവംബറിലാണ് മുകേഷിന്റെ മകന്‍ അഭിഷേക് തിവാരിയെ യുവതി വിവാഹം കഴിച്ചത്

ലഖ്നൗ: മരുമകളെ ബലാത്സംഗം ചെയ്ത കേസില്‍ മുതിര്‍ന്ന റെയില്‍വേ എഞ്ചിനീയര്‍ അറസ്റ്റില്‍. 58 കാരനായ മുകേഷ് കുമാര്‍ തിവാരിയാണ് അറസ്റ്റിലായത്. ഇയാള്‍ മാസങ്ങളായി ഒളിവിലായിരുന്നു. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അലംബാഗിലെ കാര്യേജ് റിപ്പയര്‍ വര്‍ക്ക്ഷോപ്പിന് സമീപത്തു നിന്നാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.റെയില്‍വേയില്‍ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയറാണ് പ്രതി.

2023 നവംബറിലാണ് മുകേഷിന്റെ മകന്‍ അഭിഷേക് തിവാരിയെ യുവതി വിവാഹം കഴിച്ചത്. താമസിയാതെ, സ്ത്രീധനത്തിന്റെ പേരില്‍ പീഡനം തുടങ്ങി. ഭര്‍തൃവീട്ടില്‍ വെച്ച് ശാരീരികമായി ആക്രമിക്കപ്പെട്ടു. തന്നെക്കൊണ്ട് നിര്‍ബന്ധിച്ച് മദ്യം കഴിപ്പിച്ചുവെന്നും മാനസികവും ശാരീരികവുമായ പീഡനത്തിന് ഇരയാക്കിയെന്നും അവര്‍ ആരോപിച്ചു. 2024 ഏപ്രില്‍ മുതല്‍ ഭര്‍തൃ പിതാവ് തന്നെ മദ്യം കുടിപ്പിച്ച ശേഷം ബലാത്സംഗം ചെയ്തുവെന്നും മൂന്ന് ദിവസം ഒരു മുറിയില്‍ ബന്ദിയാക്കിവെച്ചതായും തുടര്‍ച്ചയായ പീഡനത്തിന് ഇരയായതായും സ്ത്രീ ആരോപിച്ചു. തുടര്‍ന്ന് പൊലീസിനെ അറിയിക്കുകയും രക്ഷപ്പെടുത്തുകയുമായിരുന്നു.

വിവാഹ രാത്രിയില്‍ നടന്ന പാര്‍ട്ടിക്കിടെ ഭര്‍തൃസഹോദരിമാര്‍ തന്നെ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിക്കുകയും സിഗരറ്റ് ഉപയോഗിച്ച് പൊള്ളിക്കുകയും ചെയ്തുവെന്ന് യുവതി പരാതിയില്‍ ആരോപിച്ചു. എതിര്‍ത്തപ്പോള്‍ ആക്രമിച്ചുവെന്നും അവര്‍ പറഞ്ഞു.

ഭര്‍ത്താവും സഹോദരിമാരും വീട്ടില്‍ സുഹൃത്തുക്കളോടൊപ്പം പാര്‍ട്ടികള്‍ നടത്താറുണ്ടെന്നും അവര്‍ ആരോപിച്ചു. ഇതിനെക്കുറിച്ച് ഭര്‍തൃപിതാവിനോട് പരാതിപ്പെട്ടപ്പോള്‍, ഇതെല്ലാം 'സമ്പന്നരുടെ വിനോദങ്ങളാണ്' എന്ന് അദ്ദേഹം പറഞ്ഞതായും യുവതി പറയുന്നു.

യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ത്രീധന പീഡനം, ആക്രമണം, ഭീഷണിപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരം ഭര്‍ത്താവിനും ഭര്‍തൃ പിതാവിനുമെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ബലാത്സംഗക്കുറ്റം ചുമത്തിയതിനെ തുടര്‍ന്നാണ് പ്രതി ഒളിവില്‍ പോയത്. ശനിയാഴ്ച രാവിലെ ആലംബാഗ് പ്രദേശത്ത് മുകേഷ് തിവാരിയെ കണ്ടതായി പൊലീസിന് സൂചന ലഭിച്ചതായി ഇന്‍സ്‌പെക്ടര്‍ ശിവാനന്ദ് മിശ്ര പറഞ്ഞു. ഉടന്‍ തന്നെ ഒരു പൊലീസ് സംഘം പ്രദേശത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Content Highlights: 58-Year-Old Railway Engineer Arrested for attacking daughter-in-law

To advertise here,contact us