ലക്‌നൗ: അമ്മയെ താന്ത്രികവിദ്യയിൽ കുടുക്കിയെന്ന സംശയത്തിൽ പർദേശി ബാബ എന്ന അറിയപ്പെടുന്ന മന്ത്രവാദിയെ കൊലപ്പെടുത്തി യുവാവ്. ഉത്തർപ്രദേശിലെ ലക്‌നൗവിലാണ് സംഭവം. അമ്മയെ ബാബ ട്രാപ്പിലാക്കിയെന്ന സംശയത്തിൽ കാലങ്ങളായി യുവാവ് അസ്വസ്ഥനായിരുന്നു. ഇതാണ് കൊലപാതകത്തിൽ കലാശിച്ചത്. 25കാരനായ നാഗേന്ദ്രയാണ് 50കാരനായ സത്യനാരായൺ യാദവ് എന്ന പർദേശി ബാബയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. മലിഹാബാദിലെ നവിനഗർ ഗ്രാമവാസിയാണ് യുവാവ്. പ്രതി കൊലയ്ക്കുപയോഗിച്ച കത്തിയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
മെയ് 13നാണ് പർദേശി ബാബയുടെ മൃതദേഹം സന്താന പൊലീസ് സ്റ്റേഷൻ പരിധിയിൽ കണ്ടെത്തുന്നത്. പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ചോദ്യം ചെയ്യലിലാണ് നാഗേന്ദ്ര കുറ്റം സമ്മതിച്ചു. 18വർഷത്തോളമായി ബാബയെ അമ്മയ്ക്ക് പരിചയമുണ്ട്. ഇതുമായി ബന്ധപ്പെട്ട് പ്രതിയും പർദേശി ബാബയും തമ്മിൽ ആറുമാസം മുമ്പ് വാക്കുതർക്കം ഉണ്ടായി. അമ്മയെ തന്‍റെ സ്വാധീനത്തിൽ നിന്നും ഒഴിവാക്കില്ലെന്ന് ബാബ പറഞ്ഞുവെന്നാണ് പ്രതിയുടെ മൊഴി. ഇതിന്റെ ദേഷ്യത്തിൽ കത്തി ഉപയോഗിച്ച് പ്രതി ബാബയുടെ കഴുത്ത് അറുക്കുകയായിരുന്നു.
കൊലപാതകത്തിന് ശേഷം പ്രതി തെളിവുകൾ നശിപ്പിക്കാനും ശ്രമിച്ചു. കൊല്ലപ്പെട്ടയാളുടെ ആധാർ കാർഡ്, വസ്ത്രങ്ങൾ, കൊല്ലപ്പെട്ട സമയം ധരിച്ചിരുന്ന വസ്ത്രങ്ങൾ എന്നിവയെല്ലാം പ്രതി കത്തിച്ചു. കൂടാതെ ബാബയുടെ ഫോൺ ശാരദാ നദിയിലെറിഞ്ഞു. ഇരുമ്പ് കത്തി ഉപയോഗിച്ചാണ് പ്രതി കൃത്യം നടത്തിയതെന്ന് പൊലീസ് അറിയിച്ചു.
Content Highlights: A youth in Uttar Pradesh allegedly killed a man known as Pardesi Baba, claiming that he had trapped his mother for around 18 years