തമിഴ്‌നാട് വിരുദുനഗറില്‍ പടക്ക നിർമ്മാണ ശാലയില്‍ സ്‌ഫോടനം; 17 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

നാല് മുറികള്‍ സ്‌ഫോടനത്തില്‍ പൂര്‍ണമായും തകര്‍ന്നതായാണ് വിവരം

ചെന്നൈ: തമിഴ്‌നാട്ടിലെ വിരുദുനഗറിനടുത്തുള്ള പടക്ക നിർമ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 17 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. നിരവധിപ്പേര്‍ക്ക് പരിക്കേറ്റു. പലരും സംഭവസ്ഥലത്ത് കുടുങ്ങിക്കിടക്കുകയാണ്. നാല് മുറികള്‍ സ്‌ഫോടനത്തില്‍ പൂര്‍ണമായും തകര്‍ന്നതായാണ് വിവരം.

രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വനജ പടക്ക ഫാക്ടറിയിൽ വലിയ ശബ്ദത്തോടെ സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിച്ചുവെന്നും ആഘാതത്തിൽ പടക്ക ഫാക്ടറിയുടെ നാല് മുറികൾ പൂർണ്ണമായും കത്തി നശിച്ചുവെന്നും തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏകദേശം 10 കിലോമീറ്റർ ദൂരം വരെ പ്രകമ്പനമുണ്ടായി.

പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ നാല് പേർ മരിച്ചെന്നായിരുന്നു ആദ്യം റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ പിന്നാട് മരണസംഖ്യ 18 ആയി ഉയർന്നു. പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്.

സംഭവത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ അനുശോചനമറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാൻ നിർദ്ദേശം നൽകിയതായി അദ്ദേഹം എക്സിൽ കുറിച്ചു.

'വിരുദുനഗർ ജില്ലയിലെ കട്ടനപ്പട്ടിയിൽ ഉണ്ടായ പടക്ക ഫാക്ടറി സ്ഫോടനത്തിൽ നിരവധി പേർ മരിച്ച വാർത്ത വേദനിപ്പിക്കുന്നു. ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് എന്റെ അഗാധമായ അനുശോചനം. മന്ത്രിമാരായ കെകെഎസ്എസ്ആർ രാമചന്ദ്രനോടും തങ്കം തെന്നരശുവിനോടും രക്ഷാപ്രവർത്തനങ്ങൾ വേഗത്തിലാക്കാനും നിരീക്ഷിക്കാനും ദുരിതബാധിത കുടുംബങ്ങൾക്ക് ആശ്വാസം നൽകാനും ഉടൻ സ്ഥലത്തെത്തണമെന്ന് അഭ്യർത്ഥിച്ചു. ജില്ലാ കളക്ടറെ ബന്ധപ്പെടുകയും ആവശ്യമായ എല്ലാ സഹായങ്ങളും ഏകോപിപ്പിക്കാൻ നിർദ്ദേശിക്കുകയും ചെയ്തു', അദ്ദേഹം കുറിച്ചു

Content Highlights: 18 people reported dead in explosion at firecracker factory near Virudhunagar

To advertise here,contact us