സ്ത്രീകളുടെ പേരിൽ ഭരണഘടനയെ തകർക്കാൻ അവർ തന്ത്രം പ്രയോഗിച്ചു; ഇന്ത്യ അത് കണ്ടു, തടഞ്ഞു: രാഹുൽ ഗാന്ധി

മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ഭരണഘടനാ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടത്

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ നടന്ന വോട്ടെടുപ്പില്‍ വനിതാ സംവരണ ബില്‍ പരാജയപ്പെട്ടതിന് പിന്നാലെ പ്രതികരണവുമായി പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി. സ്ത്രീകളുടെ പേരില്‍ ഭരണഘടനയെ തകര്‍ക്കാന്‍ അവര്‍ ഭരണഘടനാ വിരുദ്ധമായ തന്ത്രം പ്രയോഗിച്ചുവെന്നും ഇന്ത്യ അത് കാണുകയും തടയുകയും ചെയ്തുവെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.

'ഭേദഗതി ബില്‍ പരാജയപ്പെട്ടു. സ്ത്രീകളുടെ പേരില്‍ ഭരണഘടനയെ തകര്‍ക്കാന്‍ അവര്‍ ഭരണഘടനാ വിരുദ്ധമായ തന്ത്രം പ്രയോഗിച്ചു. ഇന്ത്യ അത് കണ്ടു. ഇന്ത്യ അത് തടഞ്ഞു. ഭരണഘടനയെ ഉയര്‍ത്തിപ്പിടിക്കാം', അദ്ദേഹം കുറിച്ചു.

മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടര്‍ന്നാണ് ഭരണഘടനാ ഭേദഗതി ബില്‍ ലോക്‌സഭയില്‍ പരാജയപ്പെട്ടത്. ലോക്സഭാംഗങ്ങളില്‍ 489 പേര്‍ വോട്ടു ചെയ്തതില്‍ 278 അംഗങ്ങള്‍ ബില്ലിനെ പിന്തുണച്ചു. ബില്ലിനെ എതിര്‍ത്ത് 211 അംഗങ്ങളാണ് വോട്ടു ചെയ്തത്. നിശ്ചിത ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ ബില്‍ പാസായില്ല.

ലോക്സഭയിലെ 537 അംഗങ്ങളില്‍ 360പേര്‍ അനുകൂലമായി വോട്ടു ചെയ്താലാണ് ഭേദഗതി പാസാവുക. ഭരണപക്ഷമായ എന്‍ഡിഎയ്ക്ക് ലോക്സഭയില്‍ 293 അംഗങ്ങളാണുള്ളത്. 67 സീറ്റുകളുടെ കുറവാണ് എന്‍ഡിഎയ്ക്കുള്ളത്. രാജ്യസഭയില്‍ 142-ല്‍ അധികം സീറ്റുള്ള എന്‍ഡിഎയ്ക്ക് 21 സീറ്റുകളുടെ കുറവാണ് ബില്‍ പാസാക്കാനുള്ളത്.

Content Highlights: rahul gandhi after woman quota bill fails in loksabha

To advertise here,contact us