മുഖാവരണം നീക്കാൻ ആദ്യരാത്രി വധു 90 ലക്ഷം ആവശ്യപ്പെട്ടു; വരനെയും കുടുംബത്തെയും പൂട്ടിയിട്ട് സ്വർണവുമായി മുങ്ങി

ഉത്തർപ്രദേശിലാണ് സംഭവം

ലക്‌നൗ : വിവാഹത്തിനു ശേഷം ഭര്‍ത്താവിന്റെ വീട്ടിലെത്തിയ വധു ആദ്യരാത്രിയില്‍ മുഖാവരണം മാറ്റാനായി വരനോട് ആവശ്യപ്പെട്ടത് 90 ലക്ഷം രൂപ. പണം നല്‍കാതെ മുഖാവരണം നീക്കില്ലെന്ന് യുവതി കടുത്ത നിലപാടെടുത്തതോടെ തര്‍ക്കം രൂക്ഷമായി. തനിക്ക് വിവാഹത്തില്‍ താല്‍പര്യമില്ലെന്നും സാമ്പത്തിക ലാഭത്തിനു വേണ്ടിയാണ് സമ്മതിച്ചതെന്നും യുവതി പറഞ്ഞതായി പരാതിയില്‍ പറയുന്നു. ഉത്തർപ്രദേശിലാണ് സംഭവം.

തര്‍ക്കത്തിനിടെ യുവതി സ്വന്തം വീട്ടുകാരെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ യുവതിയുടെ ബന്ധുക്കള്‍ വീട്ടില്‍ ആക്രമണം അഴിച്ചുവിടുകയും വീട്ടിലെ പിഎന്‍ജി ഗ്യാസ് പൈപ്പ് തകര്‍ത്ത് വീടിനു തീയിടാന്‍ ശ്രമിക്കുകയും ചെയ്തു. വീട്ടുകാരെ അകത്തിട്ട് പൂട്ടിയ ശേഷം ഗ്യാസ് ചോര്‍ത്തി സ്‌ഫോടനമുണ്ടാക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. അയല്‍ക്കാരുടെ സഹായത്തോടെയാണ് ഭര്‍ത്താവും കുടുബവും രക്ഷപ്പെട്ടത്. സ്വന്തം സ്വർണാഭരണങ്ങളും അമ്മയുടെ ആഭരണങ്ങളുമായാണ് യുവതി കടന്നുകളഞ്ഞതെന്നും ഭര്‍ത്താവ് പറഞ്ഞു.

തുടക്കത്തിൽ പൊലീസ് നടപടിയെടുക്കാത്തതിനെ തുടർന്ന് ഭർത്താവിൻ്റെ കുടുംബം കോടതിയെ സമീപിച്ചു. കോടതി ഉത്തരവിനെത്തുടർന്ന് ജഗദീഷ്പുര പൊലീസ് യുവതിക്കും പിതാവിനും ബന്ധുക്കൾക്കുമെതിരെ കേസെടുത്തു. വിവാഹത്തിന് ഇടനിലക്കാരനായി നിന്ന വ്യക്തിയെയും പൊലീസ് തിരയുന്നുണ്ട്. സ്ത്രീധന പീഡന പരാതി മുൻകൂട്ടി നൽകാനുള്ള തന്ത്രമാണോ ഇതെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.

Content Highlight : A wedding night in Uttar Pradesh allegedly turned into a nightmare after a bride demanded Rs 90 lakh to lift her veil

To advertise here,contact us