പാട്ന: ബിഹാറിൽ പൊതു ശ്മശാനത്തിലേക്ക് വഴി നിഷേധിച്ചതിനെ തുടർന്ന് ദളിത് വയോധികയുടെ മൃതദേഹം റോഡിൽ സംസ്കരിച്ചു. ബിഹാറിലെ വൈശാലി ജില്ലയിലാണ് സംഭവം. ജപ്കി ദേവിയുടെ (91) മൃതദേഹമാണ് റോഡിൽ സംസ്കരിച്ചത്. മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നും നീതി ലഭിച്ചില്ലെന്നും ബന്ധുക്കൾ പ്രതികരിച്ചു.
പ്രദേശിക കടയുടമകൾ വഴിമുടക്കിയതിനാൽ പൊതു ശ്മശാനത്തിലേക്ക് പോകാൻ സാധിച്ചില്ലെന്നും നിരവധി തവണ ചോദിച്ചിട്ടും വഴി നൽകാൻ തയ്യാറായില്ലെന്നും കുടുംബം പറഞ്ഞു. മൃതദേഹം സംസ്കരിക്കാൻ വേറെ മാർഗം ഇല്ലാതതിനാലാണ് റോഡിൽ സംസ്കാരം നടത്തിയത്തെന്ന് ജപ്കി ദേവിയുടെ മകൻ സങ്കീത് മാഞ്ചി പറഞ്ഞു.
പൊതു ശ്മശാനത്തിലേക്കുള്ള വഴിയിലെ ക്ഷേത്രവും അതിനടുത്തായുള്ള കൈയ്യേറ്റ പ്രദേശങ്ങളുമാണ് വഴി തടസപ്പെടാൻ കാരണമെന്നാണ് പ്രദേശവാസികൾ പറയുന്നത്. സംഭത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വൈശാലി ജില്ലാ മജിസ്ട്രേറ്റ് വർഷ സിംഗ് സംഭവ സ്ഥലത്തെത്തി കാര്യങ്ങൾ വിലയിരുത്തിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിൽ വഴിമുടക്കിനെ തുടർന്നാണ് മൃതദേഹം റോഡിൽ സംസ്കരിച്ചതെന്ന് കണ്ടെത്തി. ഡെപ്യൂട്ടി ഡെവലപ്‌മെന്റ് കമ്മീഷണറുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ നടത്തുമെന്നും മജിസ്ട്രേറ്റ് വ്യക്തമാക്കി.
Content Highlights: Dalit Elderly Woman Buried on Roadside After Denied Access to Public Cremation Ground in Bihar