'ജനാധിപത്യം പറയുന്നവർ ആക്രമിച്ചു'; വെപ്പുകാലുകൾ മേശപ്പുറത്ത് വെച്ച് രാജ്യസഭയിൽ സിപിഐഎമ്മിനെതിരെ സി സദാനന്ദൻ

രാജ്യസഭയിൽ സദാനന്ദൻ ഗണഗീതവും പാടി

ന്യൂ ഡൽഹി: രാജ്യസഭയിൽ തന്റെ വെപ്പുകാലുകൾ മേശപ്പുറത്ത് വെച്ചുകൊണ്ട് പ്രസംഗിച്ച് സി സദാനന്ദൻ. സിപിഐഎം പ്രവർത്തകർ തനിക്ക് നേരെ നടത്തിയ ആക്രമണം ചൂണ്ടിക്കാണിക്കാനാണ് സദാനന്ദൻ വെപ്പുകാലുകൾ ഊരി മേശപ്പുറത്ത് വെച്ചത്. പിന്നാലെ ഇടത് അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സദാനന്ദൻ വെപ്പുകാലുകൾ ഇറക്കിവെച്ചു. പിന്നാലെ സഭയിൽ ഗണഗീതം പാടുകയും ചെയ്തു.

സിപിഐഎമ്മിനെതിരെ രൂക്ഷവിമർശനമാണ് സി സദാനന്ദൻ ഉയർത്തിയത്. ജനാധിപത്യം പറയുന്നവർ തന്നെ ആക്രമിച്ചുവെന്ന് സദാനന്ദൻ പറഞ്ഞു. 31 വർഷം മുൻപ് സിപിഐഎം പ്രവർത്തകർ തന്റെ കാലുകൾ മുറിച്ചുകളഞ്ഞു. അതിനാൽ തനിക്ക് എഴുന്നേറ്റ് നിന്ന് പ്രസംഗം അവസാനിപ്പിക്കാൻ കഴിയുന്നില്ല എന്ന് സദാനന്ദൻ പറഞ്ഞു. വെപ്പുകാലുകൾ മേശപ്പുറത്ത് വെച്ച ശേഷമായിരുന്നു സദാനന്ദൻ ഇത്രയും പറഞ്ഞത്.

ഇതിനെതിരെ ഇടത് അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. മേശപ്പുറത്ത് കാലുകൾ വെച്ചത് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ബ്രിട്ടാസ് ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് സദാനന്ദൻ വെപ്പുകാലുകൾ താഴെയിറക്കി വെച്ചത്. പിന്നാലെ കേരളത്തിലെ യുവാക്കൾ മറുനാടുകളിലേക്ക് പോകുന്നുവെന്നും കേരളത്തിൽ അവർക്ക് അവസരം നിഷേധിക്കപ്പെടുന്നത് കൊണ്ടാണ് അവർ പോകുന്നത് എന്നും സദാനന്ദൻ പറഞ്ഞു. കേരളത്തിന് അവകാശപ്പെട്ട പണം വിദേശത്തേക്ക് ഒഴുകുകയാണെന്നും സംസ്ഥാന സർക്കാരിൻ്റെ പിടിപ്പുകേടാണ് ഇതിന് കാരണമെന്നും സദാനന്ദൻ വിമർശിച്ചു.

ശബരിമല സ്വർണക്കൊള്ളയും സദാനന്ദൻ രാജ്യസഭയിൽ ഉന്നയിച്ചു. ഭക്തർ നൽകുന്ന വഴിപാട് പണം കൊണ്ടുണ്ടാക്കിയ ശിൽപങ്ങൾ മോഷണം പോകുകയാണ്. ഭക്തരുടെ മനസിനെ ഇത് മുറിവേൽപ്പിക്കുകയാണ്. സർക്കാരിൻ്റെ അറിവോടെയും പ്രതിപക്ഷത്തിൻ്റെ മൗനാനുവാദത്തോടെയുമാണ് ഈ കൊള്ള നടക്കുന്നതെന്നും സദാനന്ദൻ ആരോപിച്ചു.

Content Highlights: C Sadanandan against CPIM at rajyasabha. During Speech, he places his artificial legs in the rajyasabha table and attacked CPIM

To advertise here,contact us