ഭോപ്പാല്‍: മധ്യപ്രദേശിലെ ഒരു സര്‍ക്കാര്‍ സ്‌കൂളില്‍ റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷണം നല്‍കിയത് കീറിയെടുത്ത നോട്ട്ബുക്ക് പേപ്പറുകളില്‍. മൈഹാര്‍ ജില്ലയിലെ ഭാട്ടിഗ്‌വാന്‍ ഗ്രാമത്തിലുളള ഗവണ്‍മെന്റ് ഹൈസ്‌കൂളിലാണ് ദയനീയമായ സംഭവം നടന്നത്. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നല്‍കിയ പ്രത്യേക ഉച്ചഭക്ഷണമായ പൂരിയും ഹല്‍വയും വിദ്യാര്‍ത്ഥികള്‍ക്ക് വിളമ്പിയത് പഴയ പുസ്തകങ്ങളില്‍ നിന്ന് കീറിയെടുത്ത മഷിക്കറയുളള പേപ്പറുകളിലായിരുന്നു. തറയിലിരുന്ന് കുട്ടികള്‍ ഭക്ഷണം കഴിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചു.
മൈഹാര്‍ ജില്ലാ കളക്ടര്‍ റാണി ബതാഡ് വിഷയത്തില്‍ റിപ്പോര്‍ട്ട് തേടി. ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍ വിഷ്ണു ത്രിപാഠിയോടാണ് റിപ്പോര്‍ട്ട് തേടിയത്. ഉച്ചഭക്ഷണം നല്‍കുന്നതുമായി ബന്ധപ്പെട്ട് അടിസ്ഥാന മാനദണ്ഡങ്ങളുടെ ലംഘനമാണ് നടന്നതെന്ന് വിഷ്ണു ത്രിപാഠി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളിന്റെ ഇന്‍- ചാര്‍ജ് പ്രിന്‍സിപ്പാളായ സുനില്‍ കുമാര്‍ ത്രിപാഠിയെ സസ്‌പെന്‍ഡ് ചെയ്യാനുളള ശുപാര്‍ശ ഡിവിഷന്‍ കമ്മീഷണര്‍ക്ക് കൈമാറി.
Content Highlights: Action taken against school authorities for serving food to students on Republic Day in notebook papers