മുഖ്യമന്ത്രി അറിയാതെ പരിശോധന നടക്കില്ല, സതീശന്‍ ഒന്നാന്തരം പഠിച്ച കള്ളന്‍: എം എം മണി

വി ഡി സതീശന്‍ ഭരിക്കുമ്പോള്‍ ഇതല്ല, ഇതിനപ്പുറം നടക്കുമെന്നും എം എം മണി വിമര്‍ശിച്ചു

ഇടുക്കി: റിപ്പോര്‍ട്ടര്‍ ടിവി ന്യൂസ് ഡെസ്‌കിലെ പൊലീസ് പരിശോധനയെ വിമര്‍ശിച്ച് എം എം മണി. പൊലീസ് നടപടിയില്‍ വേദനയും അമര്‍ഷവും പ്രതിഷേധവും രേഖപ്പെടുത്തുന്നുവെന്ന് എം എം മണി പ്രതികരിച്ചു. ഒരുതരത്തിലും ന്യായീകരിക്കാനാകാത്ത നടപടിയാണുണ്ടായതെന്നും അദ്ദേഹം റിപ്പോര്‍ട്ടറിനോട് പ്രതികരിക്കവെ പറഞ്ഞു.

മുഖ്യമന്ത്രി അറിയാതെ റിപ്പോര്‍ട്ടര്‍ ചാനലില്‍ പൊലീസ് പരിശോധന നടത്തില്ല. വി ഡി സതീശന്‍ ഒന്നാന്തരം പഠിച്ച കള്ളനാണ്. ഇളിച്ചുകൊണ്ട വൃത്തികേട് ചെയ്യുന്ന മുഖ്യമന്ത്രിയാണ് സതീശന്‍. വി ഡി സതീശന്‍ ഭരിക്കുമ്പോള്‍ ഇതല്ല, ഇതിനപ്പുറം നടക്കുമെന്നും എം എം മണി വിമര്‍ശിച്ചു.

വി ഡി സതീശനെ അധികാരത്തില്‍ കൊണ്ടുവരാന്‍ പാടി പുകഴ്ത്തിയവരാണ് ചില മാധ്യമങ്ങള്‍. മാതൃഭൂമിയോടും മനോരമയോടും പാര്‍ട്ടിക്ക് വിയോജിപ്പുണ്ട് എന്നോര്‍ത്ത് ആ സ്ഥാപനത്തില്‍ കയറി ആക്രമിച്ചിട്ടില്ലെന്നും എം എം മണി ചൂണ്ടിക്കാട്ടി.

ഇന്ന് പുലര്‍ച്ചെയാണ് റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ ഹെഡ് ഓഫീസില്‍ പൊലീസ് സംഘം എത്തിയത്. മാധ്യമപ്രവര്‍ത്തകരുടെ മൊബൈല്‍ ഫോണുകള്‍ പിടിച്ചുവെച്ച പൊലീസ് ചാനല്‍ സംപ്രഷണം തടസ്സപ്പെടുത്തുകയും ചെയ്തു. എസിപി ബിനോയ് ചന്ദ്രന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് സമാനതകളില്ലാത്ത ഗുണ്ടായിസവുമായി റിപ്പോര്‍ട്ടര്‍ ന്യൂസ് ഡെസ്‌കില്‍ നടത്തിയത്. പൊലീസുകാര്‍ ഇപ്പോഴും റിപ്പോര്‍ട്ടര്‍ ടിവിയുടെ ആസ്ഥാനത്ത് തുടരുകയാണ്.

Content Highlights: CPIM leader M M Mani has criticised the police search conducted at the Reporter TV news desk.

To advertise here,contact us