മലപ്പുറം: കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരെ സന്ദര്‍ശിക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് മലേഷ്യന്‍ പ്രധാനമന്ത്രി അന്‍വര്‍ ഇബ്രാഹിം. നാളെ മുഖ്യമന്ത്രി വി ഡി സതീശനുമായി കൂടിക്കാഴ്ച നടത്തുമെന്നും അന്‍വര്‍ ഇബ്രാഹിം പറഞ്ഞു. കാരന്തൂർ മർക്കസിൽ ഒരുക്കിയ സ്വീകരണ ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അൻവർ ഇബ്രാഹിം.
അജ്ഞകൊണ്ടാണ് പലപ്പോഴും നാം പരാജയപ്പെടുന്നതെന്ന് അന്‍വര്‍ ഇബ്രാഹിം ചൂണ്ടിക്കാട്ടി. അറിവും പാണ്ഡിത്യവും വളര്‍ത്തിയെടുക്കണമെന്നാണ് ഹസ്രത്ത് ഇമാം അലി ഓര്‍മ്മിപ്പിച്ചിട്ടുള്ളത്. മര്‍ക്കസ് മനോഹരമാകുന്നതും അതുകൊണ്ടാണ്. കൃത്യമായ അറിവും വിദ്യാഭ്യാസവും വളര്‍ത്തിയെടുക്കുന്ന സന്ദേശമാണ് മര്‍ക്കസ് നല്‍കുന്നത്. അറിവില്ലാതെ നമുക്ക് മുന്നോട്ടുപോകാനാവില്ല. മനസ്സിലാക്കാനുള്ള കഴിവും വിഭ്യാഭ്യാസവും ബുദ്ധിശക്തിയും ഇല്ലെങ്കില്‍, നാം എന്നും മറ്റുള്ളവരുടെ അധീനതയില്‍ തന്നെ തുടരുമെന്നും അന്‍വര്‍ ഇബ്രാഹിം കൂട്ടിച്ചേര്‍ത്തു.
പലസ്തീനില്‍ കോളനിവത്ക്കരണവും സാമ്രാജ്യത്വവത്ക്കരണവും നടക്കുകയാണ്. ഖുര്‍ആന്‍ വെറുതെ പാരായണം ചെയ്യാനുള്ള ഗ്രന്ഥമല്ല. ഖുര്‍ആന്‍ പാരായണത്തിനൊപ്പം അതിലെ സന്ദേശങ്ങള്‍ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കണം. എല്ലാ വിഭാഗം ജനങ്ങളെയും ഖുര്‍ആന്‍ വായിക്കാനും അതിന്റെ ആശയങ്ങള്‍ മനസ്സിലാക്കാനും പ്രോത്സാഹിപ്പിക്കണം. നല്ല ഭരണത്തിനും അഴിമതിക്കെതിരായ പോരാട്ടത്തിനും ഖുര്‍ആന്‍ മുന്നോട്ടുവയ്ക്കുന്ന മൂല്യങ്ങള്‍ പ്രസക്തമാണ്. നല്ല പ്രവൃത്തിയും പരസ്പര ബഹുമാനവും സഹിഷ്ണുതയും ജീവിതത്തിന്റെ ഭാഗമാക്കണം. ഖുര്‍ആനിലെ ആശയങ്ങള്‍ കേവലം സംസാരത്തില്‍ ഒതുങ്ങാതെ പ്രാവര്‍ത്തികമാക്കുകയാണ് യഥാര്‍ത്ഥ വെല്ലുവിളിയെന്നും അന്‍വര്‍ ഇബ്രാഹിം കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാരിനും കേരള സര്‍ക്കാരിനും നന്ദിയുണ്ടെന്നും അന്‍വര്‍ ഇബ്രാഹിം പറഞ്ഞു.
Content Highlights- The Malaysian Prime Minister expressed happiness at being able to visit Kanthapuram. He also said he will meet Kerala Chief Minister V D Satheesan tomorrow.