തിരുവനന്തപുരം: കേരളം പവര്‍ക്കട്ടില്‍ വലയുമ്പോള്‍ മുഖ്യമന്ത്രിയും വൈദ്യുതി മന്ത്രി സണ്ണി ജോസഫും താമസിക്കുന്ന ക്ലിഫ് ഹൗസ് പരിസരത്ത് മാത്രം കറണ്ട് പോകില്ല. ക്ലിഫ് ഹൗസിനോട് ചേര്‍ന്ന് താമസിക്കുന്ന കുറച്ച് വീട്ടുകാര്‍ക്കും കേരളത്തില്‍ മറ്റാര്‍ക്കുമില്ലാത്ത ഈ അപൂര്‍വ ഭാഗ്യത്തിന്റെ പങ്ക് പറ്റാനാകും എന്നതും പ്രത്യേകതയാണ്. യുഡിഎഫ് സര്‍ക്കാര്‍ വന്നതിന് ശേഷം പലതവണ പ്രഖ്യാപിതവും അപ്രഖ്യാപിതവുമായി ഉണ്ടായ പവര്‍കട്ടുകളില്‍ ഒന്നും ക്ലിഫ് ഹൗസ് പരിസരം ഇരുട്ടിലായിട്ടില്ലെന്ന് ഇവിടുത്തെ പ്രദേശവാസികള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി കറണ്ട് എപ്പോള്‍ പോകുമെന്നോ എത്ര സമയം പോകുമെന്നോ അറിയാതെയാണ് കേരളത്തിലെ ജനങ്ങള്‍ ബുദ്ധിമുട്ടനുഭവിക്കുന്നത്. എന്നാല്‍ ക്ലിഫ് ഹൗസിലേക്കുള്ള ഫീഡര്‍ ഒരിക്കലും ഓഫ് ചെയ്യുന്നില്ലെന്നാണ് റിപ്പോര്‍ട്ടര്‍ അന്വേഷണത്തില്‍ വ്യക്തമായത്. ഇന്നലെവരെ ക്ലിഫ് ഹൗസിനോട് ചേര്‍ന്ന വീടുകളിലും കറണ്ട് പോയിരുന്നില്ല. ഇവിടേക്കുള്ള രണ്ട് ഫീഡറുകള്‍ ഓഫ് ചെയ്തിട്ടേ ഇല്ല. എന്നാല്‍ ഇന്നലെ പ്രദേശ വാസികള്‍ക്ക് 10:55 ഓടെ പവര്‍കട്ട് ഉണ്ടാകും എന്ന മെസേജ് വന്നിരുന്നു. എന്നാല്‍ സന്ദേശം വന്നതിന് ശേഷവും ഇന്നലെ കറണ്ട് പോയിരുന്നില്ല എന്നാണ് പ്രദേശവാസികളിൽ ചിലർ റിപ്പോർട്ടറിനോട് പറഞ്ഞത്. ജനങ്ങളുടെ ബുദ്ധിമുട്ട് മുഖ്യമന്ത്രി വി ഡി സതീശനോ വൈദ്യുതി മന്ത്രി സണ്ണി ജോസഫോ മറ്റ് മന്ത്രിമാരോ അനുഭവിക്കുന്നില്ല എന്നതാണ് ഉയരുന്ന വിമര്‍ശനം.
ക്ലിഫ് ഹൗസ് പരിസരത്തിന് പുറത്തുള്ള മന്ത്രി മന്ദിരങ്ങളില്‍ കറണ്ട് പോകുമെങ്കിലും മിക്ക ഇടത്തും ഇന്‍വര്‍ട്ടര്‍ ഉള്ളതുകൊണ്ട് ഇരുട്ടിലാകാറില്ല. എസി പ്രവര്‍ത്തിപ്പിക്കാനാകില്ല എന്നത് മാത്രമാണ് ഈ മന്ത്രിമാര്‍ അനുഭവിക്കുന്ന ബുദ്ധിമുട്ട്. എന്നാല്‍ ഈ വിഷയം സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുകയും വിമര്‍ശനം ഉയരുകയും ചെയ്തതിന് പിന്നാലെ ക്ലിഫ് ഹൗസില്‍ മാത്രമായി ഈ പ്രിവിലേജ് ചുരുക്കാനുള്ള സംവിധാനത്തേക്ക് മാറും എന്നാണ് ലഭിക്കുന്ന വിവരം. അത് യാഥാര്‍ത്ഥ്യമാകുന്നതോടെ ക്ലിഫ് ഹൗസ് പരിസരത്തെ മറ്റ് വീടുകളില്‍ കറണ്ട് പോകുകയും മന്ത്രിമാളിക മാത്രം ഇരുട്ടിലാകാതിരിക്കുകയും ചെയ്യും. ക്ലിഫ് ഹൗസിലേക്ക് മാത്രണായി പ്രത്യേക ഫീഡര്‍ സ്ഥാപിച്ചിട്ടുണ്ടെന്നാണ് വിവരം. ഇന്നലെ നന്ദന്‍കോട് ഭാഗത്തെ കുറച്ച് വീടുകളില്‍ മാത്രം ഒരു മണിക്കൂര്‍ കറണ്ട് പോയിരുന്നു.
Content Highlights: As Kerala faces power restrictions, residents in the area around Cliff House claim that the locality has remained free from announced and unannounced power cuts since the UDF government came to power. The report alleges that the uninterrupted supply extends to some nearby households where several ministers and the Chief Minister reside.