തിരുവനന്തപുരം: സിഎംആര്‍എല്ലില്‍ നിന്നും കോടികള്‍ വാങ്ങിയവരില്‍ യുഡിഎഫ് നേതാക്കളും. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞ് എന്നിവര്‍ക്കെതിരെയാണ് മൊഴി. സിഎംആർഎല്ലിൽ നിന്നും പണം കെെപ്പറ്റിയവരുടെ പട്ടികയിൽ കെ കെ, എ ജി, ഒ സി, പി വി, ഐ കെ, ആര്‍ സി എന്നിങ്ങനെ ചില ചുരുക്കപ്പേരുകള്‍ ഉണ്ടായിരുന്നു. അത് ആരുടേതാണെന്ന് ഇ ഡിക്ക് മുന്നില്‍ വിശദീകരിക്കുകയായിരുന്നു സിഎംആര്‍എല്‍ കമ്പനിയിലെ സിഎഫ്ഒയായ കെ എസ് സുരേഷ് കുമാര്‍. സുരേഷ് കുമാറിന്റെ മൊഴി പകര്‍പ്പ് റിപ്പോര്‍ട്ടര്‍ പുറത്തുവിട്ടു.
ഐടി ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡിന് നല്‍കിയ മൊഴി ഇ ഡിക്ക് മുന്നിലും സിഎംആര്‍എല്‍ സിഎഫ്ഒ ആവര്‍ത്തിക്കുകയായിരുന്നു. 2024 ഏപ്രിലിലാണ് കെ എസ് സുരേഷ് കുമാര്‍ ഇഡിക്ക് മൊഴി നല്‍കിയത്. സംസ്ഥാന മന്ത്രിസഭയിലെ രണ്ട് മന്ത്രിമാര്‍ക്ക് കുരുക്കാകുന്ന മൊഴിയാണ് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസർ സുരേഷ് കുമാറിന്റേത്. 2024ലാണ് ഇ ഡി സിഎംആര്‍എലിന്റെ അനധികൃത ഇടപാടുമായി ബന്ധപ്പെട്ട് ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് സുരേഷ് കുമാറിന്റെ മൊഴി രേഖപ്പെടുത്തിയത്. നേതാക്കള്‍ സിഎംആര്‍എല്ലില്‍ നിന്നും വന്‍ തുക കൈപ്പറ്റിയിട്ടുണ്ടെന്നും ഇ ഡിക്ക് മുന്നില്‍ മൊഴിയുണ്ട്.
അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ് ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, വീണ ടി, മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവരടക്കം 12 പേരുകളാണ് ഉണ്ടായിരുന്നത്. യുഡിഎഫ് നേതക്കളുടെ പേരുകള്‍ പരാമര്‍ശിച്ചിരുന്നില്ല. എന്നാല്‍ സിഎംആര്‍എല്‍ കമ്പനിയില്‍ നിന്ന് പണം വാങ്ങിയിട്ടുണ്ടെന്ന് ഇന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പ്രതികരിച്ചിരുന്നു. കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ് എന്നീ സ്ഥാനങ്ങള്‍ വഹിച്ച ഘട്ടത്തില്‍ പാര്‍ട്ടി ഫണ്ട് എന്ന നിലയിലാണ് പണം വാങ്ങിയതെന്നും എത്ര പണമാണ് വാങ്ങിയതെന്ന് ഓര്‍മയില്ലെന്നുമായിരുന്നു രമേശ് ചെന്നിത്തല പറഞ്ഞത്.
Content Highlights: UDF leaders are reportedly among those alleged to have received crores of rupees from CMRL