സെപ്റ്റംബര്‍ മാസവും ഇരുട്ടില്‍ തന്നെ; രാത്രികാല വൈദ്യുതി നിയന്ത്രണം കടുപ്പിച്ചേക്കും

കൂടിയ വിലയ്ക്ക് വാങ്ങാന്‍ തയ്യാറായാലും പവര്‍ എക്‌സ്‌ചേഞ്ച് പ്രകാരം വൈദ്യുതി കിട്ടാനില്ല

തിരുവനന്തപുരം: വൈദ്യുതി നിയന്ത്രണം സെപ്റ്റംബര്‍ മാസവും തുടരുമെന്ന് വിവരം. വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലാണ് സെപ്റ്റംബര്‍ മാസവും ഇരുട്ടില്‍ ആകുമെന്ന വിവരം പുറത്ത് വന്നിരിക്കുന്നത്. പവര്‍ കട്ട് തുടരാനാണ് ആലോചന. രാത്രികാല വൈദ്യുതി നിയന്ത്രണം കടുപ്പിച്ചേക്കുമെന്നാണ് ലഭിക്കുവന്ന വിവരം. ടെന്‍ഡര്‍ വിളിച്ചിട്ടും ആവശ്യത്തിന് വൈദ്യുതി കിട്ടാനുള്ള കരാര്‍ ലഭിച്ചില്ല എന്നതും പ്രതിസന്ധിയാണ്.

കൂടിയ വിലയ്ക്ക് വാങ്ങാന്‍ തയ്യാറായാലും പവര്‍ എക്‌സ്‌ചേഞ്ച് പ്രകാരം വൈദ്യുതി കിട്ടാനില്ല. രാജ്യത്തെ താപനിലയങ്ങള്‍ വൈദ്യുതി ഉല്‍പാദനം കുറച്ചതും പ്രതിസന്ധി രൂക്ഷമാക്കുന്നുണ്ട്. ലോഡ്‌ഷെഡ്ഡിങ് പരമാവധി കുറയ്ക്കുന്നത് ജലവൈദ്യുതി ഉല്പാദനം അഞ്ചു ദശലക്ഷം വര്‍ധിപ്പിച്ചാണ്. എന്നാല്‍ ഡാമുകളില്‍ വെള്ളം കുറഞ്ഞതും ആശങ്കയുണ്ടാക്കുന്നുണ്ട്. ഈ മാസം മുഴുവന്‍ പ്രതിസന്ധി ഉണ്ടാകുമെന്നാണ് കണക്കുകൂട്ടല്‍. 600 മെഗാവാട്ട് വരെ വൈദ്യുതിയുടെ കുറവാണ് ഒരു ദിവസം രേഖപ്പെടുത്തുന്നത്. പല കരാറില്‍ 12 രൂപ അടക്കമാണ് കമ്പനികള്‍ വൈദ്യുതിക്ക് ചോദിക്കുന്നത് എന്നത് വലിയ പ്രസന്ധിയാണ് സൃഷ്ടിക്കുന്നത്.

അതേസമയം സ്വാപ് കരാര്‍ അവസാനിക്കുന്നതാണ് നേരിയ പ്രതിക്ഷ നൽകുന്നുണ്ട്. ഈ മാസം പകുതിയോടെ ഒരു സ്വാപ്പ് കരാര്‍ അവസാനിക്കും. ഇനി 350 മെഗാവാട്ട് വൈദ്യുതി മറ്റു സംസ്ഥാനത്തിനു നല്‍കേണ്ടി വരില്ല. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വേനല്‍ക്കാലത്ത് വാങ്ങിയ വൈദ്യുതിക്ക് പകരമായി പ്രതിദിനം 350 മെഗാവാട്ടോളം വൈദ്യുതി ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മാസങ്ങളില്‍ കേരളം തിരികെ നല്‍കണമായിരുന്നു. സെപ്റ്റംബര്‍ പകുതിയോടെ ഈ കാലാവധി തീരുന്നതിനാല്‍ ഇനി ഇത്രയും വൈദ്യുതി പുറത്തേക്ക് നല്‍കേണ്ടി വരില്ല. ഇതിലൂടെ നേരിയ തോതില്‍ പ്രതിസന്ധിയെ മറികടക്കാന്‍ കഴിയുമെന്നും വിലയിരുത്തലുണ്ട്.

Content Highlights: Electricity restrictions in Kerala are expected to continue into September amid limited power availability. Night-time restrictions may be intensified as efforts to secure additional electricity through tenders have not yielded sufficient supply. Reduced thermal power generation and falling water levels in dams are adding to concerns, while increased hydropower generation is being used to limit load shedding.

To advertise here,contact us