സെക്രട്ടറിയേറ്റ് മാർച്ചിലെ സംഘർഷം; SFI പ്രവർത്തകരെ ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്ത് പൊലീസ്, DYFI പ്രതിഷേധം

ആശുപത്രിയില്‍ കയറി നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കന്റോണ്‍മെന്റ് സ്റ്റേഷനിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി

തിരുവനന്തപുരം: സെക്രട്ടറിയേറ്റിലേക്ക് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലെ സംഘര്‍ഷത്തില്‍ കൂടുതല്‍ അറസ്റ്റ്. കേന്ദ്രകമ്മിറ്റി അംഗം എസ് കെ ആദര്‍ശ്, സംസ്ഥാന കമ്മിറ്റി അംഗം ടോണി കുര്യാക്കോസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. സംഘര്‍ഷത്തില്‍ പരിക്കേറ്റ പ്രവര്‍ത്തകര്‍ക്കൊപ്പം ആശുപത്രിയില്‍ കൂട്ടിരിക്കുമ്പോഴാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്. ആശുപത്രിയില്‍ കയറി നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് കന്റോണ്‍മെന്റ് സ്റ്റേഷനിലേക്ക് ഡിവെെഎഫ്ഐ പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി.

നേതാക്കളുടെ അറസ്റ്റില്‍ രൂക്ഷവിമര്‍ശവുമായി എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് രംഗത്തെത്തി. സംഘിന്റെ ഹിന്ദുത്വ അജണ്ടയെ നടപ്പിലാക്കുന്നത് കോണ്‍ഗ്രസ് നയമല്ലെന്നും, മതനിരപേക്ഷതയെ തകര്‍ക്കാനുള്ള വടിയായി അത് മാറുമെന്നും വിളിച്ചുപറഞ്ഞതാണോ തങ്ങള്‍ ചെയ്ത തെറ്റെന്ന് പി എസ് സഞ്ജീവ് ചോദിച്ചു.

'എന്തിനാണ് ഈ സമരം എന്ന് ചോദിക്കുന്ന രമേശ് ചെന്നിത്തലയോട്. എന്തിനാണ് സോണിയ ഗാന്ധി വന്ദേമാതരം എഐസിസി ആസ്ഥാനത്ത് പൂര്‍ണമായി പാടുന്നത് വിലക്കിയത് എന്ന മറുചോദ്യമാണ് ഉള്ളത്.ആ കാരണം ആണ് ഞങ്ങളുടെ സമരത്തിന്റെ ആധാരം.ചെന്നിത്തലയ്ക്കും സതീശനും വന്ദേമാതരം തൊട്ട് സകലത്തിലും സംഘിനോട് പൊരുത്തപ്പെടാന്‍ കഴിയുന്നുണ്ടെങ്കില്‍ അവര്‍ ഉള്ളുകൊണ്ട് സംഘിനു വിധേയപ്പെട്ടിരിക്കുന്നു. അതുകൊണ്ടാണ് ചെന്നിത്തലയ്ക്ക് ശ്രീജിത്ത് പണിക്കര്‍ ഉറ്റ സുഹൃത്താകുന്നത്, സതീശന് ഓര്‍ഗനൈസര്‍ വാഴ്ത്തുപാട്ട് എഴുതുന്നു. ഇതാണ് നിങ്ങളോടുള്ള സമരം നിങ്ങള്‍ കേരളത്തെ വഞ്ചിച്ചിരിക്കുന്നു, കേരളത്തിന്റെ സര്‍വകലാശാലകള്‍ ആര്‍എസ്എസിന് തീറെഴുതുന്നു. യഥാര്‍ത്ഥത്തില്‍ സംഘപരിവാര്‍ അജണ്ട ഒരു പൊതുബോധമായി വളര്‍ത്താനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.', എന്നും സഞ്ജീവ് രൂക്ഷമായി വിമര്‍ശിച്ചു.

എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധം ശക്തമാക്കാനാണ് പ്രതിപക്ഷ തീരുമാനം. പ്രതിഷേധത്തെ പൊലീസ് രാജിലൂടെ അടിച്ചമര്‍ത്താനാണ് സര്‍ക്കാര്‍ ശ്രമം എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ ആരോപിച്ചു.

Content Highlights: More arrests have been reported in connection with the incident during the SFI workers’ march to the Secretariat

To advertise here,contact us