തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിലെ സിപിഐഎമ്മിന്റെ ഫോര്‍മുലയോട് മുഖം തിരിച്ച് സിപിഐ. പദവി ഒഴിച്ചിട്ടാല്‍ എന്ത് ചെയ്യും എന്ന് മുന്‍കൂട്ടി പറയാന്‍ കഴിയില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സിപിഐഎം, സിപിഐ സംസ്ഥാന, ദേശീയ സെക്രട്ടറിമാര്‍ തമ്മില്‍ ചര്‍ച്ചയാകാം. ഏതെങ്കിലും ഘട്ടത്തില്‍ സെക്രട്ടറിമാര്‍ തീരുമാനിച്ചാല്‍ പ്രതിപക്ഷ നേതാവുമായി ചര്‍ച്ചയാകാമെന്നും ബിനോയ് വിശ്വം പറഞ്ഞു.
സിപിഐ എല്‍ഡിഎഫിന്റെ ഒഴിവാക്കാന്‍ ആകാത്ത ഭാഗമാണെന്നും സിപിഐ ത്യാഗം ചെയ്യുന്നത് കൊണ്ടാണ് എല്‍ഡിഎഫ് ഇങ്ങനെ നില്‍കുന്നതെന്നും ബിനോയ് വിശ്വം പറഞ്ഞു. എല്‍ഡിഎഫ് രാഷ്ട്രീയത്തിന്റെ ഉള്ളടക്കം ശക്തിപ്പെടുത്താന്‍ വേണ്ടിയാണ് ശക്തമായ നിലപാട് എടുക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഉപനേതൃപദവി ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുകയാണ് സിപിഐ. ഏറ്റവും ഒടുവില്‍ മാധ്യമങ്ങളോട് പ്രതികരിച്ചപ്പോഴും ബിനോയ് വിശ്വം ഈ നിലപാട് തന്നെയാണ് ആവര്‍ത്തിച്ച് വ്യക്തമാക്കിയത്. ഉപനേതൃപദവി ഒഴിച്ചിടുമെന്ന സിപിഐഎം സമവായ ഫോര്‍മുലയെക്കുറിച്ച് അറിയില്ലെന്നും ബിനോയ് വിശ്വം പ്രതികരിച്ചിരുന്നു. മാധ്യമ വാര്‍ത്തകളില്‍ മറുപടി പറയാനില്ല. ഫോര്‍മുല സംബന്ധിച്ച് പാര്‍ട്ടിയോട് ആശയവിനിമയം നടത്തിയിട്ടില്ല. ഇക്കാര്യങ്ങള്‍ യോഗങ്ങളിലാണ് തീരുമാനിക്കേണ്ടത്. പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ ഉറച്ച് മുന്നോട്ട് പോകും. പാര്‍ട്ടി നിലപാടില്‍ മാറ്റമില്ലെന്നുമായിരുന്നു ബിനോയ് വിശ്വത്തിന്റെ ആവർത്തിച്ചുള്ള പ്രതികരണം.
Content Highlights: CPI has rejected the CPM's formula to leave the Opposition Deputy Leader post vacant, saying it cannot say what it would do if the position is left unfilled.