പുലിക്കളിയുമായി ബന്ധപ്പെട്ട പരാമർശം: ഖേദം പ്രകടിപ്പിച്ച് വി കെ ശ്രീരാമൻ

'പുലിക്കളി കലാകാരന്മാർക്കും അതിനോടു ബന്ധപ്പെട്ടവർക്കും തൻ്റെ അഭിപ്രായപ്രകടനവും അനുചിതമായ പദപ്രയോഗങ്ങളും മനോവിഷമം ഉണ്ടാക്കിയെന്ന് മനസ്സിലാക്കുന്നുവെന്നും അതിൽ ഖേദം പ്രകടിപ്പിക്കുന്നു'

കൊച്ചി: പുലികളിയുമായി ബന്ധപ്പെട്ട പരാമർശം വിവാദമായ സാഹചര്യത്തിൽ ഖേദം പ്രകടിപ്പിച്ച് വി കെ ശ്രീരാമൻ. പുലിക്കളി കലാകാരന്മാർക്കും അതിനോടു ബന്ധപ്പെട്ടവർക്കും തൻ്റെ അഭിപ്രായപ്രകടനവും അനുചിതമായ പദപ്രയോഗങ്ങളും മനോവിഷമം ഉണ്ടാക്കിയെന്ന് മനസ്സിലാക്കുന്നുവെന്നും അതിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നുമാണ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ വി കെ ശ്രീരാമൻ വ്യക്തമാക്കിയിരിക്കുന്നത്.

പുലികളിയെ സംബന്ധിച്ച ഫേസ്ബുക്ക് പോസ്റ്റിന് പിന്നാലെ അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഉണ്ടായ പ്രതികരണങ്ങളിൽ ശ്രദ്ധേയമായി തോന്നിയതെന്ന് പറഞ്ഞ് ആ അഭിപ്രായം കൂടി പങ്കുവെച്ചാണ് വി കെ ശ്രീരാമൻ്റെ ഖേദപ്രകടന പേസ്റ്റ്. 'തൃശൂരിലെ പുലിക്കളി യഥാർത്ഥത്തിൽ ഒരു സിങ്കിൾ തീം കാർണിവെൽ ആണ്. കാസർകോടൻ പുലിക്കളി ഒരു മാർഷൽ ആർട്ട് ഫോം ആണ്. കായികത (ആയോധന കല) കലർന്ന കലാരൂപം. പരിശീലനവും മെയ് വഴക്കവും വേണ്ടത്. കാർണിവെല്ലിന് അതൊന്നും ആവശ്യമില്ല. പ്രത്യക്ഷം സ്പെക്ടക്കിൾ സൃഷ്‌ടിക്കുക എന്നതാണ് പ്രധാനം' എന്ന അഭിപ്രായം പങ്കുവെച്ച് ഈ അഭിപ്രായം ശരിയാണെന്ന് താൻ മനസ്സിലാക്കുന്നുവെന്നും അതിനാൽ തൻ്റെ അഭിപ്രായപ്രകടനം പക്വത ഉള്ളതായില്ല എന്നും വി കെ ശ്രീരാമൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ നൃത്ത കലാരൂപത്തെ കുറെക്കൂടി മനോഹരമാക്കാനുള്ള ശ്രമങ്ങൾ കലാകാരന്മാരുടെയും സംഘാടകരുടെയും ഭാഗത്തു നിന്നു ഉണ്ടാവട്ടെ എന്നും വി കെ ശ്രീരാമൻ ഫേസ്ബുക്ക് പോസ്റ്റിൽ ആശംസിച്ചിട്ടുണ്ട്.

Content Highlights: Actor V K Sreeraman has expressed regret over his controversial remark related to Pulikkali, clarifying his stance amid widespread discussions over the traditional Kerala festival art form.

To advertise here,contact us