'പാർട്ടി വിരുദ്ധ മനസ് രൂപപ്പെടുത്താനുള്ള ശ്രമം'; CPIM നേതാക്കളുടെ വീട്ടിലെ ഇ ഡി റെയ്ഡിൽ എം വി ഗോവിന്ദൻ

പാര്‍ട്ടി വിരുദ്ധ ശക്തിയുടെ പട്ടികയില്‍ ഒന്നാമത്തെ പേരായി ഇ ഡി മാറിയെന്നും എം വി ഗോവിന്ദന്‍

തിരുവനന്തപുരം: ഇ ഡി റെയ്ഡിനെതിരെ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. സിപിഐഎമ്മിനെ കടന്നാക്രമിക്കാന്‍ ആണ് ഇ ഡി ശ്രമിക്കുന്നതെന്ന് എം വി ഗോവിന്ദന്‍ മാധ്യമങ്ങളോട് പറഞ്ഞു. പാര്‍ട്ടി വിരുദ്ധ മനസ് രൂപപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

'സംസ്ഥാന സര്‍ക്കാരിന്റെ ഒത്താശയോട് കൂടി ഇന്നലെ വരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കുമെതിരായി ഇ ഡിയുടെ കടന്നാക്രമണം നടക്കുകയാണ്. കോഴിക്കോട് പി എ മുഹമ്മദ് റിയാസുമായി പരിചയമുണ്ടെന്നതിന്റെ പേരില്‍ ഒമ്പത് പേരെ ചോദ്യം ചെയ്തു. സിപിഐഎമ്മിന്റെ അടുത്ത ബന്ധമുള്ളവരെ ചോദ്യം ചെയ്ത് പുകമറ സൃഷ്ടിച്ച് പാര്‍ട്ടിവിരുദ്ധ മനോഭാവമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. വലിയ രീതിയിലുള്ള കൊള്ള ബിജെപിയും സംഘപരിവാര്‍ സംഘവും നടത്തുമ്പോള്‍ നിലപാട് സ്വീകരിക്കാത്ത ഇ ഡി പാര്‍ട്ടിക്കെതിരെ റെയ്ഡ് നടത്തുകയാണ്', എം വി ഗോവിന്ദന്‍ പറഞ്ഞു.

പാര്‍ട്ടി വിരുദ്ധ ശക്തിയുടെ പട്ടികയില്‍ ഒന്നാമത്തെ പേരായി ഇ ഡി മാറിയെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി. വസ്തുതയില്ലാത്ത കാര്യം വസ്തുതയാണ് എന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. ഇന്നലെ സിപിഐഎം നേതാവിന്റെ വീട്ടില്‍ അടക്കം എട്ടിടങ്ങളില്‍ ഇ ഡി പരിശോധന നടന്നിരുന്നു. വീണ ടിയും മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളിലാണ് പരിശോധന നടന്നത്. മെയ് 27ന് വീണ ടിയുടെ തിരുവനന്തപുരത്തെ വാടകവീട്ടില്‍ നടത്തിയ പരിശോധനയില്‍ ഇ ഡി ഒരു ഡയറി പിടിച്ചെടുത്തിരുന്നു. ഈ ഡയറിയില്‍ നിന്നും സാമ്പത്തിക ഇടപാടുകളുടെ ചില വിവരങ്ങള്‍ ഇ ഡിയ്ക്ക് ലഭിച്ചിട്ടുണ്ട്.

നിഖില്‍, നന്ദുലാല്‍, ഷൈജല്‍, ഫൈജാസ് അടക്കം ഏഴ് പേരുടെ പേരുകളാണ് ഡയറിയില്‍ ഉണ്ടായിരുന്നത്. ഇവര്‍ മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കളാണെന്ന് മനസിലാക്കിയതോടെയാണ് വീണയും റിയാസിന്റെ സുഹൃത്തുക്കളും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുടെ പരിശോധനകളിലേക്ക് അന്വേഷണസംഘം നടന്നത്.

Content Highlights: CPI(M) state secretary M V Govindan has criticised the Enforcement Directorate raids, questioning the agency's actions. His remarks have sparked political reactions in Kerala.

To advertise here,contact us