കുണ്ടറ കസ്റ്റഡി മര്‍ദ്ദന പരാതി; അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി ആഭ്യന്തര വകുപ്പ്

വിഷയത്തില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് റൂറല്‍ എസ് പി ഷാജി സുഗുണന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്

കൊല്ലം: കുണ്ടറ കസ്റ്റഡി മര്‍ദ്ദനത്തിന് പിന്നാലെ യുവാവ് മരിച്ചെന്ന ആരോപണത്തില്‍ കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി ആഭ്യന്തര വകുപ്പ്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല. വിഷയത്തില്‍ ഗുരുതര ആരോപണമുയര്‍ന്ന പശ്ചാത്തലത്തിലാണ് നടപടി. പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ കൃത്യമായ നടപടി സ്വീകരിക്കുമെന്ന് കൊല്ലം റൂറല്‍ എസ്പി ഷാജി സുഗുണന്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞു. അന്വേഷണം നടത്തിയാലേ പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടോ എന്ന് വ്യക്തമാകൂ എന്നും അദ്ദേഹം പറഞ്ഞു. ഹൃദയത്തിന് പറ്റിയ അണുബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക വിവരം. ഹെപ്പറ്റൈല്‍സ് ബി ബാധിച്ച് സിയാദ് ചികിത്സയില്‍ ആയിരുന്നു എന്നും എസ്പി വ്യക്തമാക്കി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചു കഴിഞ്ഞാല്‍ കൂടുതല്‍ വ്യക്തത വരുമെന്നും പൊലീസിന് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ കൃത്യമായ നടപടി സ്വീകരിക്കും എന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.

അതേസമയം വിഷയത്തില്‍ സംസ്ഥാന പൊലീസ് മേധാവിക്ക് റൂറല്‍ എസ് പി ഷാജി സുഗുണന്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. നിലവിലെ അന്വേഷണം സംബന്ധിച്ചാണ് റിപ്പോര്‍ട്ട് നല്‍കിയത്. അന്വേഷണം നടത്തിയാല്‍ മാത്രമേ കസ്റ്റഡി മര്‍ദ്ദനം ഉണ്ടായോ എന്ന് ഉറപ്പിക്കാന്‍ ആകൂ എന്നും സിയാദ് മരണപ്പെടുന്നത് വരെ പൊലീസ് മര്‍ദ്ദനവുമായി ബന്ധപ്പെട്ട പരാതികള്‍ ഒന്നും ലഭിച്ചിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.

കുണ്ടറയിലെ കസ്റ്റഡി മര്‍ദ്ദന ആരോപണത്തില്‍ പൊലീസ് കസ്റ്റഡിയില്‍ വച്ച് സിയാദിന് മര്‍ദ്ദനമേറ്റിട്ടില്ലെന്നാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. പൊലീസ് സ്റ്റേഷനില്‍ നടത്തിയ പരിശോധനയില്‍ മര്‍ദ്ദിക്കുന്നതായി ദൃശ്യങ്ങള്‍ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ജീപ്പില്‍ വെച്ച് മര്‍ദ്ദിച്ചു എന്നത് ആരോപണം മാത്രമെന്നും റിപ്പോര്‍ട്ടിലുണ്ട്. സിയാദ് മരണപ്പെടും വരെ മര്‍ദ്ദനവുമായി ബന്ധപ്പെട്ട് ഒരു പരാതിയും ലോക്കല്‍ പൊലീസിന് മുന്നില്‍ വന്നില്ല. ആശുപത്രിയില്‍ നിന്നും ഇതുമായി ബന്ധപ്പെട്ട വിവരം ലഭിച്ചില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ നടപടിക്രമങ്ങളില്‍ കുണ്ടറ പോലീസിന് വീഴ്ച പറ്റിയിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സിയാദിനെ കസ്റ്റഡിയിലെടുത്ത് വിട്ടതില്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്നും മെഡിക്കല്‍ പരിശോധന ഉള്‍പ്പെടെ പൂര്‍ത്തിയാക്കാതെ വിട്ടത് വീഴ്ചയാണെന്നുമാണ് സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ കണ്ടെത്തല്‍.

അതേസമയം കസ്റ്റഡി മര്‍ദ്ദനം തന്നെയാണ് സിയാദിന്റെ മരണകാരണമെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണ് കുടുംബം. സിയാദിന്റെ മരണത്തിന് ശേഷം പൊലീസ് ഉദ്യോഗസ്ഥനായ ശ്രീജിത്തിനെ സിയാദിന്റെ മകള്‍ വിളിച്ചതിന്റെ ശബ്ദരേഖ ഇന്നലെ പുറത്തു വന്നിരുന്നു. സാര്‍ ഇടിച്ചെന്ന് പപ്പ പറഞ്ഞിരുന്നെന്നും അത് കാരണമാണ് പപ്പ മരിച്ചതെന്നുമാണ് മകള്‍ ആരോപിക്കുന്നത്. സിയാദിന്റെ സഹോദരിയുടെ മകനെ കാണാതായെന്ന പരാതിയിലാണ് കുണ്ടറ പൊലീസ് സിയാദിനെ കസ്റ്റഡിയില്‍ എടുക്കുന്നത്. സിയാദ് രോഗിയാണെന്ന് വീട്ടുകാര്‍ പറഞ്ഞിട്ടും അത് അവഗണിച്ച് പൊലീസ് സിയാദിനെ കസ്റ്റഡിയില്‍ എടുത്തെന്നാണ് ഉയരുന്ന ആരോപണം. കോവില്‍ മുക്ക് എന്ന സ്ഥലത്ത് ജീപ്പില്‍ വെച്ച് സിയാദിനെ പൊലീസ് മര്‍ദ്ദിച്ചെന്നും പരാതിയുണ്ട്. എന്നാല്‍ സ്റ്റേഷനില്‍ വെച്ച് മര്‍ദ്ദിച്ചതായി കുടുംബം പരാതി പറഞ്ഞിട്ടില്ല. മര്‍ദ്ദനത്തെ തുടര്‍ന്നാണ് സിയാദിന് അണുബാദ ഉണ്ടായതെന്നാണ് കുടുംബം പറയുന്നത്. പൊലീസ് മര്‍ദ്ദിച്ചു എന്നത് നേരാണെന്നും എന്നാല്‍ അത് മാരകമായ മര്‍ദ്ദനമായിരുന്നില്ലെന്നുമാണ് സാക്ഷിയായ പെണ്‍കുട്ടി ഇന്നലെ റിപ്പോര്‍ട്ടറിനോട് പറഞ്ഞത്.

Content Highlights: The Kerala Home Department has handed over the Kundara custody-related case to the District Crime Branch for a detailed investigation. Officials said the inquiry will examine the allegations and determine whether any police lapses occurred, with the post-mortem report expected to provide further clarity.

To advertise here,contact us