കെഎസ്ആര്‍ടിസിയില്‍ ബസ് ക്ഷാമം; പുതിയ 1900 ബസുകള്‍ വേണമെന്ന് സര്‍ക്കാരിന് സിഎംഡിയുടെ കത്ത്

കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ അനുമതിക്ക് ശ്രമം നടത്തണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ ബസ് ക്ഷാമം പരിഹരിക്കണമെന്ന് കാട്ടി സര്‍ക്കാരിന് കത്തയച്ച് സിഎംഡി. ക്ഷാമം പരിഹരിക്കണമെങ്കില്‍ 1,900 ബസുകള്‍ അടിയന്തരമായി വേണമെന്നാണ് ആവശ്യം. ബസ് വാങ്ങാന്‍ 1,400 കോടിയുടെ വിദേശ ബാങ്ക് വായ്പയ്ക്ക് അനുമതി നല്‍കണമെന്നും സിഎംഡി കത്തില്‍ ആവശ്യപ്പെടുന്നു.

ജര്‍മ്മന്‍ വികസന ബാങ്കായ കെഎഫ്ഡബ്ല്യു മുഖേന പണം കണ്ടെത്താനാണ് നീക്കം. എഐഐബി, എഡിബി തുടങ്ങിയ അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്നും ലോണ്‍ എടുക്കാനും തീരുമാനമുണ്ട്. 1,000 കോടി ചെലവില്‍ 2,300 പുതിയ ഡീസല്‍ ബസുകളും 400 കോടി മുടക്കി 200 ഇലക്ട്രിക് ബസുകളുമാണ് വാങ്ങുക. വായ്പ ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഗ്യാരണ്ടി അത്യന്താപേക്ഷിതമാണ്. കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ അനുമതിക്ക് ശ്രമം നടത്തണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

കെഎസ്ആര്‍ടിസിക്ക് 5,535 ബസുകളാണ് സംസ്ഥാനത്ത് ഒട്ടാകെ ഉള്ളത്. അതില്‍ മൂവായിരത്തിലധികം വാഹനങ്ങള്‍ കാലാവധി പൂര്‍ത്തിയാക്കി ഷെഡ്ഡില്‍ കയറ്റേണ്ട വാഹനങ്ങളാണ്. എന്നാല്‍ ബസ് ക്ഷാമം കെഎസ്ആര്‍ടിസി നോരിടുന്നതിനാല്‍ ഈ ബസുകളുടെ ഫിറ്റ്‌നെസ് തുടരെ പുതുക്കി നിരത്തില്‍ ഇറങ്ങുകയാണ്. പ്രിയദര്‍ശിനി സൗജന്യ യാത്ര കൂടി ആരംഭിച്ചതോടെ യാത്രക്കാരുടെ എണ്ണം ഇരട്ടിയായത് കെഎസ്ആര്‍ടിസിയെ കൂടുതല്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പ്രിയദര്‍ശിനി ബസുകള്‍ യാത്രാ മധ്യേ പണിമുടക്കുന്നതും വഴിയില്‍ ആകുന്നതും സ്ഥിരം വാര്‍ത്തകള്‍ പുറത്തുവരുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ ബസുകള്‍ എന്ന ആവശ്യവുമായി സിഎംഡി രംഗത്ത് വന്നിരിക്കുന്നത്. വിനോദ സഞ്ചാര മേഖലയിലടക്കം ഓടുന്ന പ്രിയദര്‍ശിനി ബസുകള്‍ പഴയ ബസുകളാണെന്നത് അപകടം വിളിച്ചു വരുത്തുമെന്ന വിമര്‍ശനവുമുണ്ട്. മലയോര മേഖലയിലടക്കം ഓടുന്ന ബസുകള്‍ക്ക് വലിയ ആശങ്കയാണ് വിഷയത്തില്‍ ഉള്ളത്.

Content Highlights: KSRTC has sought urgent government approval to procure 1,900 buses and secure a ₹1,400 crore foreign loan to modernise its fleet. The proposal includes purchasing 2,300 diesel buses and 200 electric buses, with funding expected through international financial institutions backed by a state government guarantee.

To advertise here,contact us