കോഴിക്കോട്: മൂന്നുകോടി രൂപ നല്‍കിയാല്‍ സംസ്ഥാന മന്ത്രിസഭാ പുനഃസംഘടനയില്‍ മന്ത്രി ആക്കാമെന്നുപറഞ്ഞ് വിദ്യാ ബാലകൃഷ്ണന്‍ എംഎല്‍എയെ വിളിച്ചെന്ന കേസില്‍ രണ്ടുപേര്‍ പിടിയില്‍. ഡല്‍ഹി സ്വദേശികളായ നിതിന്‍കുമാര്‍, ഗൗരവ് എന്നിവരെയാണ് കോഴിക്കോട് സിറ്റി സൈബര്‍ ക്രൈം പൊലീസ് പ്രത്യേക സംഘത്തിന്റെ സഹായത്തോടെ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് അറസ്റ്റ് ചെയ്തത്. പ്രിയങ്ക ഗാന്ധിയുടെ ഓഫീസിലെ ഉദ്യോഗസ്ഥന്‍ രാജ്കുമാര്‍ എന്നു പറഞ്ഞായിരുന്നു ഇവര്‍ എംഎല്‍എയെ വിളിച്ചത്.
ഒരു എംപി തന്ന നമ്പര്‍ ആണെന്നായിരുന്നു കോള്‍ വിളിച്ചയാള്‍ അവകാശപ്പെട്ടത്. മന്ത്രിയാക്കാനുള്ള നടപടി ക്രമങ്ങള്‍ വിവരിച്ച് ഇംഗ്ലീഷിലെ സംഭാഷണം ഏകദേശം പത്ത് മിനിറ്റോളം നീണ്ടിരുന്നു. സംശയം തോന്നിയതോടെ പണം നല്‍കാമെന്ന് എംഎല്‍എ പറഞ്ഞു. പിന്നാലെ എംപിയോട് വിദ്യാ ബാലകൃഷ്ണന്‍ ഇക്കാര്യം സൂചിപ്പിക്കുകയായിരുന്നു.
എഐസിസി ആസ്ഥാനത്ത് നിന്നാണെന്ന് പറഞ്ഞ് ഒരാള്‍ വിളിച്ചെന്നും ജില്ലയിലെ രണ്ട് എംഎല്‍എമാരുടെ ഫോണ്‍ നമ്പര്‍ വാങ്ങിയെന്നും അദ്ദേഹം മറുപടി നല്‍കുകയായിരുന്നു. തുടര്‍ന്ന് പ്രിയങ്കാ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസുമായും പാര്‍ട്ടി ആസ്ഥാനവുമായും ഇരുവരും ബന്ധപ്പെട്ട് അന്വേഷിച്ചപ്പോഴാണ് ഫോണ്‍ വിളി ഉണ്ടായിട്ടില്ലെന്ന് സ്ഥിരീകരിച്ചത്. പിന്നാലെ സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയായിരുന്നു. ഷാഫി പറമ്പില്‍, ഡീന്‍ കുര്യാക്കോസ് തുടങ്ങിയവർക്കും സമാനമായ ഫോണ്‍കോളുകള്‍ ലഭിച്ചിരുന്നു. പ്രിയങ്ക ഗാന്ധിയുടെ ഓഫീസില്‍ നിന്നെന്ന് അവകാശപ്പെട്ടായിരുന്നു ഈ ഫോണ്‍ കോളുകളും.
Content Highlights: Two persons have been arrested in a case involving an alleged phone call made in the name of MLA Vidya Balakrishnan, promising a ministerial berth for ₹3 crore during a Cabinet reshuffle