തിരുവനന്തപുരം: ദേശാഭിമാനി വാരാന്തപ്പതിപ്പ് വിവാദത്തില്‍ എം സ്വരാജിന്റെ വിശദീകരണത്തിന് പിന്നാലെ പ്രതികരണവുമായി കള്ളന്‍ വിജയന്റെ എഴുത്തുകാരന്‍ ടി സി രാജേഷ് സിന്ധു രംഗത്ത്. എം സ്വരാജ് പറഞ്ഞ കാര്യങ്ങളോട് യോജിക്കുന്നു. വാരാന്തപ്പതിപ്പില്‍ ലേഖനം ഇല്ലെന്ന് എം സ്വരാജ് പറയുന്നതില്‍ അസ്വാഭാവികതയൊന്നും തോന്നിയില്ലെന്ന് അദ്ദേഹം പറഞ്ഞു. റസിഡന്റ് എഡിറ്റര്‍ അങ്ങനെ ഒരു ലേഖനം കണ്ടിരിക്കണമെന്ന് നിര്‍ബന്ധമില്ല. ദേശാഭിമാനി പത്രത്തിലേക്ക് എന്തെങ്കിലുമൊക്കെ എഴുതൂ എന്ന് പ്രോത്സാഹിപ്പിച്ചത് വാരാന്ത്യത്തിന് ചുമതലയുണ്ടായിരുന്ന കെ ആര്‍ അജയനാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
കള്ളന്‍ വിജയനെ കുറിച്ച് ലേഖനം തയ്യാറാക്കാന്‍ അനുവാദം തന്നതും കെ ആര്‍ അജയനാണ്. വാരാന്തപ്പതിപ്പ് പുറത്തിറങ്ങാതിരിക്കാന്‍ കാരണം തന്റെ ലേഖനമാണെന്ന് അനൗദ്യോഗികമായി വിവരം ലഭിച്ചിരുന്നു. എല്ലാ മാധ്യമങ്ങളുടെയും ഉള്ളടക്കം സംബന്ധിച്ച് അവസാനത്തെ തീര്‍പ്പ് പത്രാധിപ സമിതിക്ക് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. അയച്ച പല മാറ്ററുകളും പത്രാധിപന്മാര്‍ തിരസ്‌കരിച്ച് തിരിച്ചയച്ചിട്ടുണ്ട്. ഒന്‍പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആസ്വദിച്ച് എഴുതിയ ഫീച്ചറാണ് കള്ളന്‍ വിജയന്‍. അത് വെളിച്ചം കാണാതെ സിസ്റ്റത്തില്‍ കിടക്കേണ്ടെന്ന് തോന്നി. അതുകൊണ്ടാണ് ഫേസ്ബുക്കില്‍ ഫീച്ചര്‍ പോസ്റ്റ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു. വിജയന്‍ ചേട്ടനെ പ്രതീക്ഷിച്ചതിനുമപ്പുറം പ്രശസ്തനാക്കിയ എല്ലാവര്‍ക്കും നന്ദിയെന്നും ടിസി രാജേഷ് പ്രതികരിച്ചു.
ലേഖനം പ്രസിദ്ധീകരിക്കുന്നതും പ്രസിദ്ധീകരിക്കാത്തതും പത്രത്തിന്റെ സ്വാതന്ത്ര്യമാണെന്നായിരുന്നു എം സ്വരാജിന്റെ പരാമര്‍ശം. അച്ചടിച്ച പത്രം വിതരണം ചെയ്തില്ലായെന്ന് വരെ പ്രചരിപ്പിച്ചു. ഒറ്റ മണിക്കൂറില്‍ തന്നെ എത്ര വാര്‍ത്തകളാണ് മാറി മാറി വന്നത്. ദേശാഭിമാനിയില്‍ ഇങ്ങനെ ഒരു ലേഖനം ഇല്ല. വാരാന്തപ്പതിപ്പിലേക്ക് നൂറുകണക്കിന് സൃഷ്ടികള്‍ വരും. ചിലത് പ്രസിദ്ധീകരിക്കും ചിലത് മാറ്റിവയ്ക്കും. അത് മാധ്യമങ്ങളോട് വിശദീകരിക്കേണ്ട കാര്യമില്ലെന്നും എം സ്വരാജ് പറഞ്ഞിരുന്നു.
വിഎസിന്റെ ചരമദിനത്തിന് മുമ്പായി ഇറങ്ങുന്ന ദേശാഭിമാനി വാരാന്തപ്പതിപ്പില്‍ വി എസ് അനുസ്മരണം തന്നെയായിരിക്കണം മുഖ്യവിഷയം എന്ന് തീരുമാനിച്ചിരുന്നു. ആദ്യത്തേയും അവസാനത്തേയും പേജില്‍ വി എസ് തന്നെയായിരിക്കണം എന്നായിരുന്നു എഡിറ്റോറിയല്‍ തീരുമാനം. വാരാന്തപ്പതിപ്പ് പ്രസിദ്ധീകരിക്കാന്‍ ഒരുദിവസം വൈകിയത് സാങ്കേതിക തടസ്സം മൂലമാണെന്നും എം സ്വരാജ് വിശദീകരിച്ചിരുന്നു. വിഷയത്തില്‍ ന്യൂസ് എഡിറ്റര്‍ കെ ആര്‍ അജയനെതിരെ നടപടി എടുത്തിട്ടില്ലെന്നും സ്വരാജ് വ്യക്തകമാക്കിയിരുന്നു.
ദേശാഭിമാനി വാരാന്തപ്പതിപ്പിലെ ഫീച്ചറുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഇന്നുരാവിലെ സഖാവ് എം. സ്വരാജ് പറഞ്ഞ കാര്യങ്ങളോട് പൂര്‍ണമായും യോജിക്കുകയാണ്. രാവിലെ മുതല്‍ പല ചാനലുകളില്‍ നിന്നും കോളുകള്‍ വരുന്നതിനാലും ആരോടും നേരിട്ട് പ്രതികരിക്കേണ്ടതില്ലെന്നു തീരുമാനിച്ചിരിക്കുന്നതിനാലുമാണ് ഈ കുറിപ്പ്.
ദേശാഭിമാനി എന്നല്ല ഏതു മാധ്യമത്തിന്റെയും ഉള്ളടക്കം സംബന്ധിച്ച അവസാന തീര്‍പ്പ് അതിന്റെ പത്രാധിപസമിതിക്ക് തന്നെയാണ്. എഴുത്തിലേക്ക് വരുന്ന കാലത്ത് തയ്യാറാക്കി അയച്ച പല മാറ്ററുകളും പത്രാധിപര്‍മാര്‍ നിര്‍ദ്ദാക്ഷിണ്യം തിരസ്‌കരിച്ച് തിരിച്ചയിച്ചിട്ടുണ്ട്. നേരിട്ടു കൊണ്ടുപോയി കൊടുത്ത ഫീച്ചറുകളും ലേഖനങ്ങളും പ്രസിദ്ധീകരിക്കാനാകില്ലെന്ന് ജോസ് പനച്ചിപ്പുറത്തേയും എന്‍ആര്‍എസ് ബാബുവിനേയും പോലുള്ള പത്രാധിപര്‍മാര്‍ നേരിട്ടു പറഞ്ഞിട്ടുണ്ട്. അയച്ച് മാസങ്ങള്‍ കഴിഞ്ഞശേഷം മറ്റാര്‍ക്കും കൊടുത്തില്ലെങ്കില്‍ ലേഖനം നല്‍കാമെന്നു പറഞ്ഞ് എസ്. ജയചന്ദ്രന്‍ നായരെപ്പോലുള്ള പത്രാധിപര്‍മാര്‍ എന്നെ വിളിക്കുകയും ലേഖനം പ്രസിദ്ധീകരിക്കുകയും തുടര്‍ന്നും വിഷയങ്ങള്‍ തന്ന് എന്നെക്കൊണ്ട് എഴുതിക്കുകയും ചെയ്തിട്ടുണ്ട്.ഞാന്‍ പത്രപ്രവര്‍ത്തന രംഗത്തുള്ള കാലത്ത് ഫയല്‍ ചെയ്തിട്ടുള്ള ഒട്ടേറെ സ്റ്റോറികള്‍ വരാതിരുന്നിട്ടുണ്ട്. വെട്ടിമുറിച്ച് വൈകല്യം വരുത്തി പ്രസിദ്ധീകരിക്കപ്പെട്ടവയുമുണ്ട്. എഴുതിക്കൊടുത്ത തലവാചകങ്ങളും ഇന്‍ട്രോയുമൊക്കെ മനോഹരമാക്കിയും അല്ലാതെയും മാറ്റിയെഴുതപ്പെട്ടിട്ടുമുണ്ട്. അക്കാര്യത്തില്‍ അന്നും ഇന്നും മാധ്യമസംവിധാനങ്ങള്‍ ഒരേരീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. കെ.ആര്‍. ഗൗരിയമ്മയെ സിപിഎമ്മില്‍ നിന്നു പുറത്താക്കിയപ്പോള്‍ പ്രമുഖ പത്രം ആ വാര്‍ത്തക്കു കൊടുത്ത നിര്‍ദ്ദോഷകരമായ തലക്കെട്ടിലെ അപകടം അവസാന നിമിഷം കണ്ടെത്തുകയും പത്രാധിപസമിതി ആ തലക്കെട്ട് മാറ്റുകയും ചെയ്ത സംഭവം പത്രപ്രവര്‍ത്തനത്തിന്റെ തുടക്കകാലത്ത് ക്ലാസെടുത്തിട്ടുള്ളവര്‍ പറഞ്ഞ് കേട്ടിട്ടുണ്ട്. മാധ്യമസ്ഥാപനത്തിന്റെ നയത്തിനും രീതികള്‍ക്കും വിരുദ്ധമായോ ഇഷ്ടപ്പെടാത്തതായോ പത്രാധിപസമിതിയുടെ കണ്ണില്‍പെടാതെ എന്തെങ്കിലും വന്നാല്‍ അതെഴുതിയ ലേഖകരെ നാടുകടത്തുകയോ പുകച്ച് പുറത്തുചാടിക്കുകയോ ചെയ്യുന്ന നടപടികളൊക്കെ നമ്മുടെ നാട്ടിലെ മാധ്യമങ്ങളിലുണ്ടെന്ന കാര്യം മറക്കരുത്.
കഴിഞ്ഞവര്‍ഷം അനില്‍ രാധാകൃഷ്ണന്‍ ഫെലോഷിപ്പുമായി ബന്ധപ്പെട്ട് റോഡ് സുരക്ഷയെപ്പറ്റിയുള്ള പഠനത്തിന്റെ ഫലമായുള്ള പല കണ്ടെത്തലുകളും ലേഖനമാക്കി പല പ്രസിദ്ധീകരണങ്ങളേയും സമീപിച്ചുവെങ്കിലും പല കാരണങ്ങള്‍ പറഞ്ഞ് ഒഴിവാക്കുകയാണ് എല്ലാവരും ചെയ്തത്. അതിലെ ചില വിവരങ്ങള്‍ വച്ച് സ്റ്റോറി ചെയ്യാമെന്ന് പറഞ്ഞ് വിവരാവകാശ രേഖകളുള്‍പ്പെടെ എന്റെ കയ്യില്‍ നിന്ന് ഒരു ചാനല്‍ വാങ്ങിയെങ്കിലും ഇതുവരെ അതൊന്നും വെളിച്ചം കണ്ടിട്ടില്ല. അതുകൊണ്ട് എനിക്കിതൊരു പുത്തരിയല്ല. അന്നത്തെ പല കണ്ടെത്തലുകളും ഞാന്‍ പങ്കുവച്ചത് ഫെയ്സ് ബുക്കിലൂടെയാണ്.മുത്തിപ്പാറയിലെ വിജയന്‍ ചേട്ടനെപ്പറ്റി 2025 സെപ്റ്റംബറിലാണ് ഞാന്‍ ഫെയ്സ് ബുക്കില്‍ പോസ്റ്റിടുന്നത്. അതിനുശേഷം മാതൃഭൂമിയുടെ ലോക്കല്‍ പേജിലും ന്യൂസ് മലയാളം ചാനലിലും ഏതാനും യൂട്യൂബര്‍മാരുടെ പേജുകളിലും അദ്ദേഹത്തെപ്പറ്റി സ്റ്റോറി വന്നു. ഒന്നും മോഷ്ടിക്കാതെയും കള്ളത്തരങ്ങളില്ലാതെയും കള്ളനെന്നു വിളിക്കപ്പെടുന്ന ആളെന്നതുതന്നെയായിരുന്നു ആ സ്റ്റോറിയിലെ കൗതുകം. പലരോടും പിന്നീട് ഞാനിദ്ദേഹത്തെപ്പറ്റി പറഞ്ഞിരുന്നെങ്കിലും ആരും മൈന്‍ഡ് ചെയ്തില്ല.
ദേശാഭിമാനി പത്രത്തിന്റെ വാരാന്ത്യപ്പതിപ്പില്‍ ജൂണ്‍ മാസത്തില്‍ നാടകസംബന്ധിയായ ഒരു ലേഖനം ഞാന്‍ കൊടുക്കുകയും അത് പ്രസിദ്ധീകരിക്കപ്പെടുകയും ചെയ്തിരുന്നു. പിന്നീട് എന്തെങ്കിലുമൊക്കെ എഴുതൂ എന്ന് എന്നെ പ്രോല്‍സാഹിപ്പിച്ചത് വാരാന്ത്യത്തിന്റെ ചുമതലയുണ്ടായിരുന്ന കെ.ആര്‍. അജയനാണ്. പഴയ ഫെയ്സ് ബുക് പോസ്റ്റിന്റെ ലിങ്ക് കൊടുത്ത് ഇതൊരു ഫീച്ചറാക്കട്ടെയെന്ന് ഞാന്‍ ചോദിച്ചപ്പോള്‍ അദ്ദേഹം അനുവാദം തന്നു. ജൂലൈ ഒന്നിന് ഞാന്‍ മുത്തിപ്പാറയില്‍ പോയപ്പോള്‍ വിജയന്‍ ചേട്ടനുമായി സംസാരിച്ചു. ദേശാഭിമാനിക്കു വേണ്ടിയാണ് ഫീച്ചര്‍ തയ്യാറാക്കുന്നതെന്നും പറഞ്ഞു. കഴിഞ്ഞയാഴ്ച ഫീച്ചര്‍ തയ്യാറാക്കി ഫോട്ടോ സഹിതം വാരാന്ത്യപ്പതിപ്പിന്റെ ഇ-മെയിലിലേക്ക് അയക്കുകയും ചെയ്തു. കേരള കൗമുദിയില്‍ ജോലി ചെയ്യവേ എന്നെക്കൊണ്ട് നിരന്തരം നിര്‍ബന്ധിച്ച് വാരാന്ത്യകൗമുദിയില്‍ ഫീച്ചറുകളെഴുതിച്ചിരുന്ന സുഗതരാജെന്ന പത്രാധിപരെ ഞാനോര്‍ത്തുപോയി.
ഞായറാഴ്ച പത്തുമണിയോടെ ഒരു മാധ്യമ സുഹൃത്ത് വിളിച്ചു പറഞ്ഞതില്‍ നിന്നാണ് ഞാനെഴുതിയ ഫീച്ചര്‍ മൂലമാണ് ദേശാഭിമാനിയുടെ വാരാന്ത്യപ്പതിപ്പ് ഞായറാഴ്ച പുറത്തിറങ്ങാതിരുന്നതെന്ന് മനസ്സിലാക്കിയത്. എന്റെ ലേഖനമാണോ കാരണമെന്ന് ആവര്‍ത്തിച്ചു ചോദിച്ചപ്പോള്‍ ഔദ്യോഗികമായിട്ടല്ല, അനൗദ്യോഗികമായി അങ്ങനെയൊരു വിവരം ലഭിച്ചുവെന്നാണ് അദ്ദേഹം വ്യക്തമാക്കിയത്. ചോദിച്ചുവാങ്ങുന്ന ലേഖനം പ്രസിദ്ധീകരിക്കപ്പെടണമെന്നൊന്നും നിര്‍ബന്ധമില്ല. പക്ഷേ വാരാന്ത്യപ്പതിപ്പ് ഇറങ്ങാതിരുന്നത് അതുമൂലമാണെങ്കില്‍ എനിക്ക് അതില്‍ പങ്കുണ്ടെന്ന് ഞാന്‍ കരുതി. എനിക്ക് അതുണ്ടാക്കിയ ബുദ്ധിമുട്ട് ചില്ലറയല്ല. തുടര്‍ന്നാണ് പിഴവുണ്ടായത് എന്റെ ഭാഗത്തുനിന്നാണെന്നു പറഞ്ഞ് ഞാന്‍ ഫെയ്സ് ബുക്കില്‍ സ്വമേധയാ പോസ്റ്റിട്ടത്. അപ്പോഴും ആ ലേഖനം സംബന്ധിച്ച സൂചനകളൊന്നും കൊടുത്തിരുന്നുമില്ല. അതിനുശേഷം ഉച്ചയ്ക്ക്, ഇത്തരമൊരു ലേഖനം ഇല്ലെന്ന് സഖാവ് എം. സ്വരാജ് പറയുമ്പോള്‍ എനിക്ക് അസ്വാഭാവികതയൊന്നും തോന്നിയില്ല. അങ്ങനെയൊരു ലേഖനം റെസിഡന്റ് എഡിറ്റര്‍ കണ്ടിരിക്കണമെന്ന് ദേശാഭിമാനിയില്‍ നിര്‍ബന്ധമുണ്ടാകണമെന്നില്ലെന്നുതന്നെ ഞാന്‍ കരുതി.
2016 ഡിസംബറില്‍ കലാകൗമുദിയില്‍ മണിയാശാനെപ്പറ്റിയെഴുതിയ ഫീച്ചറാണ് ഞാന്‍ അവസാനമായി എഴുതിയ ഫീച്ചറെന്നാണ് ഓര്‍മ. അതിന്റെ പത്രാധിപരായിരുന്ന വി.ഡി. ശെല്‍വരാജ് പറഞ്ഞെഴുതിപ്പിച്ച ഫീച്ചറായിരുന്നു അത്. ഒന്‍പതു വര്‍ഷത്തെ ഇവേളയ്ക്കുശേഷം ഞാന്‍ ആസ്വദിച്ചെഴുതിയ ഫീച്ചറാണ് 'കള്ളന്‍ വിജയന്‍, ധന്യ നാടകഗ്രാമം, മുത്തിപ്പാറ പി.ഒ.' എന്നത്. അത് വെറുതേ സിസ്റ്റത്തിലെ ഒരു ഫോള്‍ഡറില്‍ വെളിച്ചംകാണാതെ ഒതുക്കിവയ്ക്കാന്‍ തോന്നിയില്ല. അതുകൊണ്ടുമാത്രമാണ് എന്റെ ഇടമായ ഫെയ്സ് ബുക്കില്‍ ആ ഫീച്ചര്‍ ഞാന്‍ പോസ്റ്റുചെയ്തത്. തിരിച്ചയക്കപ്പെടുന്ന സൃഷ്ടികളെ വെളിച്ചംകാണിക്കാനുള്ള ഇടംകൂടിയാണല്ലോ ഇവിടം. എന്തായാലും മുത്തിപ്പാറക്കാരന്‍ വിജയന്‍ചേട്ടനെ തേടിച്ചെല്ലാന്‍ മാധ്യമങ്ങളൊക്കെ തയ്യാറായതിലും അദ്ദേഹത്തെ ഞാന്‍ പ്രതീക്ഷിച്ചതിനുമപ്പുറം പ്രശസ്തനാക്കിയതിലും എല്ലാവര്‍ക്കും നന്ദി.
Content Highlights: Writer TC Rajesh endorsed M Swaraj's explanation in the Deshabhimani weekend edition controversy. He said there was nothing unusual about Swaraj's statement regarding the article and added that former weekend edition in-charge K.R. Ajayan had encouraged him to contribute to the publication.