മൊണാലിസയ്ക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഉത്തരവിട്ട് ഹൈക്കോടതി

പാലാരിവട്ടം പൊലീസിനെ ഹര്‍ജിയില്‍ ഹൈക്കോടതി സ്വമേധയാ കക്ഷി ചേര്‍ത്തു

കൊച്ചി: കുംഭമേള വൈറല്‍ താരം മൊണാലിസ ഭോസ്‌ലെയ്ക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് വീണ്ടും ഹൈക്കോടതി. മൊണാലിസയുടെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. പാലാരിവട്ടം പൊലീസിനാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. പാലാരിവട്ടം പൊലീസിനെ ഹര്‍ജിയില്‍ ഹൈക്കോടതി സ്വമേധയാ കക്ഷി ചേര്‍ത്തു.

മൊണാലിസയ്ക്കുണ്ടായിരുന്ന പൊലീസ് സംരക്ഷണം ഹൈക്കോടതി നേരത്തെ പിന്‍വലിച്ചിരുന്നു. മൊണാലിസയുടെ സംരക്ഷണത്തിന് വനിതാ പൊലീസ് ഉദ്യോഗസ്ഥയെ നിയോഗിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മൊണാലിസ ഭോസ്‌ലെ നല്‍കിയ ഹര്‍ജി ഹൈക്കോടതി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.

മഹാകുംഭമേളയിൽ രുദ്രാക്ഷമാലകൾ വിൽക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെയാണ് മൊണാലിസ ഭോസ്‌ലെ ദേശീയ ശ്രദ്ധ നേടിയത്. പിന്നീട് സിനിമാ താരമായി മാറിയ മൊണാലിസ ഭോസ്‌ലെ ഫർമാൻ ഖാനുമായി പ്രണയത്തിലാവുകയായിരുന്നു. ഒരു സിനിമാ ചിത്രീകരണത്തിനായി കേരളത്തിലെത്തിയ സമയത്ത് 2026 മാർച്ചിലാണ് ഇരുവരും വിവാഹിതരായത്. പിന്നാലെയാണ് വിവാഹത്തിനെതിരായ തടസ്സ വാദങ്ങൾ ഉന്നയിച്ച് കുടുംബമടക്കം രംഗത്തെത്തിയത്.

മൊണാലിസയുടെ പിതാവ് നല്‍കിയ പരാതിയില്‍ മുഹമ്മദ് ഫര്‍മാനെ മധ്യപ്രദേശ് പൊലീസ് നേരത്തെ പ്രതി ചേർത്തിരുന്നു. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ഫര്‍ഹാന്‍ തട്ടിക്കൊണ്ടുപോയി എന്ന പരാതിയിലാണ് കേസെടുത്തത്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നാണ് കുടുംബം അവകാശപ്പെട്ടിരുന്നത്. പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ഫർമാന്‍ ഖാന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ നേരത്തെ മധ്യപ്രദേശ് ഹൈക്കോടതി എതിര്‍ത്തിരുന്നു. പെണ്‍കുട്ടിയുടെ ജനന സര്‍ട്ടിഫിക്കറ്റ് നേടാന്‍ രേഖകള്‍ തിരുത്തിയെന്നായിരുന്നു മധ്യപ്രദേശ് പൊലീസിന്റെ വാദം.

Content Highlights: high court orders police protection for monalisa again

To advertise here,contact us