ജാമ്യവ്യവസ്ഥ ലംഘിച്ചു; യൂട്യൂബര്‍ രാജന്‍ ജോസഫിനെ വീണ്ടും കസ്റ്റഡിയില്‍ എടുത്ത് പൊലീസ്

സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു എന്ന കേസില്‍ യൂട്യൂബര്‍ രാജന്‍ ജോസഫിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു

കൊച്ചി: യൂട്യൂബര്‍ രാജന്‍ ജോസഫിനെ വീണ്ടും കസ്റ്റഡിയില്‍ എടുത്ത് അടൂര്‍ പൊലീസ്. ജാമ്യവ്യവസ്ഥ ലംഘിച്ചതിനാണ് ഇയാളെ പൊലീസ് വീണ്ടും കസ്റ്റഡിയില്‍ എടുത്തത്. കൊച്ചിയില്‍ നിന്നാണ് രാജന്‍ ജോസഫിനെ കസ്റ്റഡിയില്‍ എടുത്തത്. സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചു എന്ന കേസില്‍ രാജന്‍ ജോസഫിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു.

കോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയില്‍ ജാമ്യമില്ല വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരുന്നത്. തുടര്‍ന്ന് ഒളിവില്‍ പോയ രാജന്‍ ജോസഫിനെ പൊലീസ് പിടികൂടുകയായിരുന്നു. മറ്റു ചില പൊലീസ് സ്റ്റേഷനുകളിലും ഇയാള്‍ക്കെതിരെ കേസുണ്ട്. ഞായറാഴ്ച അടൂര്‍ കോടതിയില്‍ ഹാജരാക്കിയ രാജന്‍ ജോസഫിന് ജാമ്യം ലഭിച്ചിരുന്നു.

ജൂണ്‍ നാലിനാണ് ശ്രീനാദേവിയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ചെയ്തത്. 2025 ഒക്ടോബറില്‍ ശ്രീനാദേവിയെക്കുറിച്ചുള്ള ഒട്ടേറെ വീഡിയോകള്‍ രാജന്‍ ജോസഫ് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ്ചെയ്തിരുന്നു. അന്ന് അടൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് എഫ്‌ഐആര്‍ ഇട്ടെങ്കിലും തുടര്‍നടപടി ഉണ്ടായില്ല. 2026 ജൂണിലും സമാനരീതിയില്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുചെയ്തു. ഇതോടെയാണ്, ശ്രീനാദേവി വീണ്ടും പരാതിയുമായി പോലീസിനെ സമീപിച്ചത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള വീഡിയോകള്‍ പ്രചരിപ്പിച്ചെന്ന കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റര്‍ചെയ്തത്.

Content Highlights: YouTuber Rajan Joseph was rearrested after allegedly violating the conditions imposed while granting him bail. The latest action follows claims that he failed to comply with the court's bail requirements.

To advertise here,contact us