തിരുവനന്തപുരം: കെഎസ്‌യുവിന്റെ പോരാട്ടവീര്യം ഓര്‍മ്മപ്പെടുത്തി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. കോണ്‍ഗ്രസിനെ വാര്‍ത്തെടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് കെഎസ്യുവിന്റെ പോരാട്ട വീര്യമാണെന്ന് കെ സി ഫേസ്ബുക്കില്‍ കുറിച്ചു.
കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് കാലത്തെ സഹപ്രവര്‍ത്തകരായ പ്രഫുലചന്ദ്രന്‍, മാരായമുട്ടം സുരേഷ് എന്നിവരുടെ മരണത്തില്‍ അനുശോചിച്ചാണ് കെ സി വേണുഗോപാലിന്റെ പ്രതികരണം. തങ്ങളെ എല്ലാവരെയും ഒരുമിപ്പിച്ചത് കെഎസ്‌യു പ്രസ്ഥാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെഎസ്‌യുവിന് എതിരെയുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശം വിവാദമായ സാഹചര്യത്തിലാണ് കെ സി വേണുഗോപാലിന്റെ കുറിപ്പ് എന്നതും ശ്രദ്ധേയമാണ്.
കെ സി വേണുഗോപാലിന്റെ ഫേസ്ബുക്ക് കുറിപ്പ്
ഏറെ സങ്കടമുള്ള ഒരു ദിവസമായിരുന്നു ഇന്ന്. കെഎസ്‌യു, യൂത്ത് കോൺഗ്രസ് കാലഘട്ടങ്ങളിൽ ഒപ്പം പ്രവർത്തിച്ച രണ്ട് സഹപ്രവർത്തകരുടെ വേർപാട് മനസ്സിലുണ്ടാക്കിയ മുറിവ് ചെറുതല്ല. അതിൽ ഒരാൾ പ്രിയപ്പെട്ട പ്രഫുലചന്ദ്രനാണ്.
മൂന്നരപ്പതിറ്റാണ്ട് കാലം മുൻപുള്ള ചോരമണം നിറഞ്ഞ ഓർമകളാണ് ആ മരണവിവരം കേട്ടതോടെ തിരയടിച്ചെത്തിയത്. 1989ൽ നടന്ന പാഠപുസ്തക സമരം കെഎസ് യു എന്ന വിദ്യാർഥി സംഘടനയുടെ വളർച്ചയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത ഏടായിരുന്നു. അന്ന് സെക്രട്ടറിയേറ്റ് മാർച്ചിനിടെ അറസ്റ്റ് ചെയ്ത ഞാനടക്കമുള്ള പ്രവർത്തകരെ നന്ദാവനം എആർ ക്യാമ്പിലെ അതിക്രൂര മർദനത്തിന് പൊലീസ് വിധേയമാക്കുമ്പോൾ, ഒപ്പം പ്രഫുലചന്ദ്രനുമുണ്ടായിരുന്നു.
ആദ്യകാലം എസ്എഫ്ഐക്കൊപ്പമായിരുന്നെങ്കിലും പിന്നീട് കെഎസ് യുവിനൊപ്പം അണിചേരുകയായിരുന്നു പ്രഫുലചന്ദ്രൻ. നിസ്വാർത്ഥമായ സജീവ പ്രവർത്തനം കൊണ്ട് ഞങ്ങളുടെയൊക്കെ പ്രിയപ്പെട്ടവനായി പ്രഫുലചന്ദ്രൻ മാറിയിരുന്നു. കെഎസ് യു വിന് ശേഷം യൂത്ത് കോൺഗ്രസിൽ പ്രവർത്തിക്കാതെ സേവാദളിൽ ചേർന്ന പ്രഫുലചന്ദ്രൻ, പടിപടിയായി ഉയർന്ന് സംസ്ഥാന ഓർഗനൈസർ പദവിയിൽ വരെയെത്തി. അതിനുശേഷം അതിയന്നൂർ ബ്ലോക്ക് പഞ്ചായത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് വൈസ് പ്രസിഡന്റ് സ്ഥാനം വരെയെത്തി. അവസാനകാലം വരെയും തിരുവനന്തപുരം പെരിങ്ങമല പ്രദേശത്തെ പാർട്ടിയുടെ പ്രധാന മുഖങ്ങളിൽ ഒന്നായി പ്രഫുലചന്ദ്രൻ തുടർന്നു.
ഇന്ന് പ്രഫുലചന്ദ്രന്റെ ചേതനയറ്റ ശരീരത്തിന് മുന്നിൽ നിന്നപ്പോൾ, നന്ദാവനത്തെ അതിക്രൂരമായ ലാത്തിച്ചാർജിന്റെ ഓർമ്മകളാണ് മനസ്സിലേക്ക് ഓടിയെത്തിയത്. എനിക്കും മുൻപേ ആദ്യത്തെ ലാത്തിയടി വീണത് പ്രഫുലൻ്റെ ശരീരത്താണ്. അതിക്രൂരമായ മർദ്ദനമേറ്റ് ഞങ്ങളെല്ലാം ചോരയിൽകുളിച്ച് നിൽക്കുമ്പോഴും സ്വന്തം വേദന വകവയ്ക്കാതെ മറ്റുള്ളവരെ ആശുപത്രിയിലെത്തിക്കാൻ പൊലീസിനോട് അലമുറയിടുന്ന പ്രഫുലനെ മറക്കാൻ അക്കാലത്തെ ഞങ്ങളുടെ കെഎസ് യു തലമുറയ്ക്ക് കഴിയില്ല. പിന്നെയും ഒട്ടേറെ വിദ്യാർത്ഥി, യുവജന സമരമുഖങ്ങളിൽ അതിലും ഏറെ വീറോടെ കണ്ടിട്ടുണ്ട്. മനസ്സിനും ശരീരത്തിനുമേറ്റത് ഒരു കാലത്തിനും മറക്കാൻ കഴിയാത്ത മുറിവുകളാണെന്ന് പ്രഫുലചന്ദ്രനുമായുള്ള അവസാന കൂടിക്കാഴ്ച പോലും എന്നോട് പറയുന്നുണ്ട്.
കെഎസ്‍യുവാണ് എന്നെയും പ്രഫുലചന്ദ്രനെയും ഒന്നിപ്പിച്ചത്, ഞങ്ങളെയെല്ലാം ഒന്നിച്ചുചേർത്തത്. ഇന്ന് ഇക്കാണുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് എന്ന പ്രസ്ഥാനത്തെ വാർത്തെടുക്കുന്നതിൽ നിർണായക പങ്കുവഹിച്ചതും കെഎസ്‌യുവിന്റെ പോരാട്ടവീര്യം തന്നെ. പ്രഫുലചന്ദ്രന്റെ ഓർമ്മകൾക്ക് മുന്നിൽ, ഒരു പഴയ കെഎസ് യു സഹപ്രവർത്തകൻ്റെ വികാരവായ്പോടെ ഹൃദയാഞ്ജലികൾ അർപ്പിക്കുന്നു.
കെഎസ്‌യുവിലും യൂത്ത് കോൺഗ്രസിലും സഹപ്രവർത്തകനായിരുന്ന മാരായമുട്ടം സുരേഷും വിദ്യാർത്ഥി യുവജന സമരമുഖങ്ങളിൽ നെഞ്ചുവിരിച്ചുനിന്ന് പ്രസ്ഥാനത്തെയും പ്രവർത്തകരെയും സംരക്ഷിച്ച നേതാവാണ്.
സെക്രട്ടറിയേറ്റിന് മുന്നിലും തലസ്ഥാനത്തെ നഗരവീഥികളിലും നിരവധി സമരമുഖങ്ങളിൽ ഞങ്ങൾ ഒന്നിച്ചായിരുന്നു. കെഎസ്‌യുവിലും യൂത്ത് കോൺഗ്രസിലും ജില്ലാസെക്രട്ടറിയായ സുരേഷ് പിന്നീട് ഡിസിസി ജനറൽ സെക്രട്ടറിയുമായി. ഒരു പ്രതിസന്ധിയിലും പതറാത്ത പോരാളിയായിരുന്നു സുരേഷ്. സഹപ്രവർത്തകരോടും പ്രസ്ഥാനത്തോടും അചഞ്ചലമായ കൂറും പ്രതിബദ്ധതയും മരണം വരെയും പുലർത്തിയ സുരേഷിന്റെ വേർപാട് ഞങ്ങൾക്കെല്ലാം വലിയ നഷ്ടമാണ്. ആദരാഞ്ജലികൾ.
പ്ലീഡർ നിയമന വിവാദത്തില്‍ കെഎസ്‍യു നേതൃത്വത്തെ തള്ളിപ്പറഞ്ഞ മുഖ്യമന്ത്രിയെ എതിര്‍ത്തും അനുകൂലിച്ചും കോണ്‍ഗ്രസില്‍ പോര് തുടരുകയാണ്. കെഎസ്‍യു നേതൃത്വത്തെ അധിക്ഷേപിച്ചതില്‍ മുഖ്യമന്ത്രി തിരുത്തണമെന്ന ആവശ്യവും കോണ്‍ഗ്രസില്‍ ഉയരുന്നുണ്ട്. സമരം ചെയ്തും ജയിലില്‍ കിടന്നും പോരാടിയ ഒരു നേതാവിനും കെഎസ്‍യുവിന് എതിരെ പറയാന്‍ കഴിയില്ലെന്ന് കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസ് തുറന്നടിച്ചു. ജനങ്ങള്‍ വലിയ പ്രതീക്ഷയോടെ തെരഞ്ഞെടുത്ത സര്‍ക്കാരാണെന്ന് ഓര്‍ക്കണമെന്നായിരുന്നു മാത്യു കുഴല്‍നാടന്റെ മുന്നറിയിപ്പ്. അതേസമയം വി ഡി സതീശന് പിന്തുണയുമായി മന്ത്രി എം ലിജുവും കെ പി നൗഷാദ് അലി എംഎല്‍ എയും രംഗത്തെത്തിയിരുന്നു.
അതിനിടെ തേവര കോളേജിലെ പരിപാടിയിൽ പങ്കെടുക്കാനെത്തി മടങ്ങിയ മുഖ്യമന്ത്രി വി ഡി സതീശൻ കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറെ അവഗണിച്ചതും ചർച്ചകൾക്കിടയാക്കി. മുഖ്യമന്ത്രി-കെഎസ്‍യു തർക്കം നിലനിൽക്കുന്നതിനിടെയാണ് വി ഡി സതീശനും കെഎസ്‌യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യറും ഒരേ ചടങ്ങിൽ എത്തിയത്. വേദിയിൽ സംസാരിച്ചതിന് ശേഷം പുറത്തിറങ്ങിയ മുഖ്യമന്ത്രി അലോഷ്യസ് സേവ്യറെ അവഗണിച്ച് മടങ്ങുകയായിരുന്നു. തേവര കോളേജിലെ പരിപാടി കഴിഞ്ഞിറങ്ങവെ മുഖ്യമന്ത്രിയെ കാണാനായി നിന്നവരില്‍ അലോഷ്യസും ഉണ്ടായിരുന്നു. എന്നാല്‍ അവിടെ ഉണ്ടായിരുന്ന ചിലരുമായി സംസാരിച്ച വി ഡി സതീശന്‍ അലോഷ്യസിന് മുഖം കൊടുത്തതേയില്ല.
പിന്നാലെ വി ഡി സതീശനെതിരെ തുറന്നടിച്ച് അലോഷ്യസ് സേവ്യര്‍ രംഗത്തെത്തി. കെഎസ്‌യുവിന്റെ ചോരയും നീരുമാണ് യുഡിഎഫ് സര്‍ക്കാരെന്ന് അലോഷ്യസ് സേവ്യര്‍ പറഞ്ഞു. വീഴ്ച ചൂണ്ടിക്കാട്ടിയത് തെറ്റെങ്കില്‍ ആ തെറ്റ് ആവര്‍ത്തിക്കുമെന്നും അലോഷ്യസ് കൂട്ടിച്ചേർത്തു.
Content Highlights: AICC General Secretary K C Venugopal highlighted the fighting spirit and legacy of KSU in his latest remark