ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന്റെ വെല്ലുവിളി; ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി തള്ളി

ജിതിന്‍ ഭാസ്‌കര്‍ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി എസ്‌ഐടി നല്‍കിയ ഹര്‍ജിയാണ് തള്ളിയത്

കോഴിക്കോട്: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി കോടതി തള്ളി. വടകര ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ഹര്‍ജി തള്ളിയത്. ജിതിന്‍ ഭാസ്‌കര്‍ ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടി എസ്‌ഐടി നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. പൊലീസ് കെട്ടിച്ചമച്ച കേസാണിതെന്ന് പ്രതിഭാഗം കോടതിയില്‍ വാദിച്ചു. കേസില്‍ ജാമ്യത്തിലിറങ്ങിയതിന് ശേഷം വ്യവസ്ഥകള്‍ ലംഘിച്ച് ജിതിന്‍ ഫേസ്ബുക്കിലൂടെ അന്വേഷണ സംഘത്തെ വെല്ലുവിളിച്ചെന്നും, നാട്ടില്‍ ലഹള ഉണ്ടാക്കാന്‍ ശ്രമിച്ചെന്നുമായിരുന്നു പ്രോസിക്യൂഷന്‍ വാദം.

സ്‌ക്രീന്‍ ഷോട്ട് 10 പേര്‍ക്കെങ്കിലും അയച്ചത് തെളിയിക്കണം എന്നായിരുന്നു ജാമ്യത്തില്‍ ഇറങ്ങിയ ജിതിന്റെ വെല്ലുവിളി. ഫേസ്ബുക്ക് പോസ്റ്റിയൂടെയായിരുന്നു വെല്ലുവിളി. ഇത് ജാമ്യ വ്യവസ്ഥയുടെ ലംഘനമാണെന്ന് കാട്ടിയാണ് എസ്‌ഐടി കോടതിയെ സമീപിച്ചത്. പാര്‍ട്ടി നേതൃത്വം പറഞ്ഞത് കൊണ്ടാണ് കൂടുതല്‍ പ്രതികരിക്കാത്തതെന്നും ജിതിന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് തന്റെ ബ്രോഡ്കാസ്റ്റ് ഗ്രൂപ്പിലൂടെയാണ് എല്‍ഡിഎഫിന് വേണ്ടി പ്രചരണം നടത്തിയിരുന്നത്. ഇതില്‍ കോണ്‍ഗ്രസുകാര്‍ ഉള്‍പ്പടെ 250ഓളം പേരുണ്ട്. താന്‍ 200 പേര്‍ക്ക് പോസ്റ്റ് ഷെയര്‍ ചെയ്തു എന്നാണല്ലോ പറയുന്നത്. എന്നാല്‍ താന്‍ 10 പേര്‍ക്കെങ്കിലും കാഫിര്‍ സ്‌ക്രീന്‍ഷോട്ട് അയച്ചതിന് തെളിവ് തരാനാകുമോ എന്നായിരുന്നു ജിതിന്‍ ഭാസ്‌കറിന്റെ വെല്ലുവിളി. ഇത് കാണിക്കാനായാല്‍ കാഫിര്‍ സ്‌ക്രീന്‍ഷോട്ടിന് പിന്നില്‍ താനാണെന്ന് ഉറപ്പിച്ചോളൂ എന്നും ജിതിന്‍ ഫേസ് ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു. കേസില്‍ ജാമ്യത്തിലിറങ്ങിയ ശേഷമുള്ള ജിതിന്‍ ഭാസ്‌കറിന്റെ ആദ്യ പ്രതികരണമായിരുന്നു അത്.

വിഷയത്തില്‍ ജിതിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. ജാമ്യത്തിലിറങ്ങിയ ജിതിന് സിപിഐഎം സ്വീകരണം നല്‍കിയ സംഭവത്തിലും ജിതിനെ ഒന്നാം പ്രതിയാക്കി വടകര പൊലീസ് രണ്ട് കേസുകള്‍ എടുത്തിരുന്നു. സര്‍ക്കാരിനെയും പൊലീസിനെയും വെല്ലുവിളിച്ച് നാട്ടില്‍ ലഹള സൃഷ്ടിക്കാന്‍ ശ്രമം നടത്തിയെന്നായിരുന്നു വടകര പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍.

Content Highlights: The Vadakara Judicial Magistrate Court has rejected the SIT's petition seeking the cancellation of DYFI leader Jithin Bhaskar's bail in the Kafir screenshot case. The prosecution alleged that he violated bail conditions through social media activity, while the defence argued that the case itself was fabricated.

To advertise here,contact us