തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം നേടിയിട്ടും നേതൃത്വത്തെ പ്രതിസന്ധിയിലാക്കി ബിജെപിയില്‍ ആഭ്യന്തര തര്‍ക്കം രൂക്ഷമെന്ന് റിപ്പോര്‍ട്ട്. ഫണ്ട് തിരിമറി കൂടാതെ കേന്ദ്ര നേതൃത്വം സൗജന്യമായി നല്‍കിയ പാര്‍ട്ടി പതാക മുതല്‍ ഹെലികോപ്റ്റർ വാടകയ്‌ക്കെടുത്തതില്‍ വരെ ക്രമക്കേട് നടത്തിയെന്നാണ് കേന്ദ്ര നേതൃത്വത്തിന്റെ കണ്ടെത്തല്‍. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനോടൊപ്പം നില്‍ക്കുന്ന ഭാരവാഹികളാണ് വിഷയത്തില്‍ പ്രതിക്കൂട്ടിലെന്നാണ് വിവരം.
കേന്ദ്ര നേതൃത്വം സൗജന്യമായി നല്‍കിയ കൊടിക്ക് മൂന്നേകാല്‍ ലക്ഷം രൂപ എന്ന് ബില്‍ ഉണ്ടാക്കി തട്ടിപ്പ് നടത്തിയതെന്നാണ് പുറത്തു വരുന്ന വിവരം. സമൂഹ മാധ്യമങ്ങളില്‍ പണം തട്ടാന്‍ ഉപയോഗിച്ച ബില്‍ പ്രചരിക്കുകയാണ്. എ എ ഏജന്‍സിയുടെ പേരിലുള്ള ബില്‍ വഴി പണം തട്ടിയത് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിന്റെ ചുമതലക്കാരനെന്നാണ് റിപ്പോര്‍ട്ട്. എ എ ഏജന്‍സിയില്‍ കൊടി വില്‍ക്കാറേയില്ലെന്നാണ് കമ്പനി ഉടമ റിപ്പോര്‍ട്ടറിനോട് പറഞ്ഞത്. പാര്‍ട്ടി ഇക്കാര്യത്തിലും അന്വേഷണം തുടങ്ങിയിരിക്കുകയാണ്.
തെരഞ്ഞടിപ്പിന് തൊട്ടു പിന്നാലെ തന്നെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞടുക്കുന്നതില്‍ പാര്‍ട്ടിയില്‍ തര്‍ക്കം ഉടലെടുത്തിരുന്നു. പിന്നാലെയാണ് തെരഞ്ഞെടുപ്പ് ഫണ്ടില്‍ കോടികളുടെ തട്ടിപ്പ് നടന്നു എന്ന വിവരം പുറത്തു വരുന്നത്. പാര്‍ട്ടിയുടെ ഇന്റേണല്‍ ഓഡിറ്റര്‍ തന്നെയായിരുന്നു ഈ കണ്ടത്തെല്‍ നടത്തിയത്. കേന്ദ്ര നേതൃത്വമാണ് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായുള്ള കൊടികളും പാര്‍ട്ടി ചിഹ്നങ്ങളും മറ്റും എത്തിച്ചിരുന്നത്. സൗജന്യമായായിരുന്നു പ്രചാരണ വസ്തുക്കള്‍ എത്തിച്ചത്. എന്നാല്‍ സൗജന്യമായെത്തിച്ച വസ്തുക്കളുടെ പോരിലാണ് തട്ടിപ്പ് നടന്നിരിക്കുന്നത്.
ദേശീയ നേതാക്കള്‍ എത്തുന്ന സമയങ്ങളില്‍ ആഡംബര ഹോട്ടലുകളില്‍ റൂമുകള്‍ ബുക്ക് ചെയ്തിരുന്നു. ഇതിന്റെ ബില്ല് രണ്ടും മൂന്നും ഇരട്ടിയായി കാണിച്ചെന്നും കണ്ടെത്തലുണ്ട്. ഹെലികോപ്റ്റല്‍ വാടകയ്‌ക്കെടുത്ത് അതില്‍ സഞ്ചരിച്ച മണിക്കൂറുകള്‍ കൂട്ടി കാണിച്ച് അതിന്റെ പേരിലും സംസ്ഥാന നേതാക്കള്‍ പണം തട്ടിയതായാണ് വിവരം. തട്ടിപ്പ് നടത്തിയ പല നേതാക്കള്‍ക്കും ബജെപി ഭരണമുള്ള സഹകരണ ബാങ്കുകളിലടക്കം വലിയ തുക വായ്പ ഉണ്ടായിരുന്നെന്നും തെരഞ്ഞെടുപ്പിന് ശേഷം ഇത് ഒറ്റ തവണയായി അടച്ചു തീര്‍ത്തെന്നും ആരോപണമുണ്ട്. പല നേതാക്കള്‍ക്കെതിരെയും ഉടന്‍ നടപടി സ്വീകരിക്കുമെന്നാണ് വിവരം.
Content Highlights: Reports indicate growing internal discord within the BJP in Kerala following its historic Assembly election victory. The party's central leadership is reportedly examining allegations of financial and campaign-related irregularities, with certain state office-bearers said to be under scrutiny.