റെയില്‍വേ ക്ലോക്ക് ടവര്‍ അപകടം: 'നാല് മാസം മുമ്പ് വിള്ളല്‍, മുന്നറിയിപ്പുകള്‍ അവഗണിച്ചു'; ഗുരുതര അനാസ്ഥ

നിര്‍ണായക മുന്നറിയിപ്പുകള്‍ അവഗണിച്ചുവെന്നാണ് കണ്ടെത്തല്‍

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്‌റ്റേഷന്‍ പ്ലാറ്റ്‌ഫോമില്‍ ക്ലോക്ക് ടവര്‍ തകര്‍ന്ന സംഭവത്തില്‍ ഗുരുതര അനാസ്ഥയെന്ന് പ്രാഥമിക വിലയിരുത്തല്‍. നിര്‍ണായക മുന്നറിയിപ്പുകള്‍ അവഗണിച്ചുവെന്നാണ് കണ്ടെത്തല്‍. നാല് മാസം മുമ്പ് കെട്ടിടത്തില്‍ വിള്ളല്‍ രൂപപ്പെട്ടു. കെട്ടിടം അപകടാവസ്ഥയിലെന്ന് മൂന്നു മാസം മുമ്പ് തന്നെ റിപ്പോര്‍ട്ട് ലഭിച്ചിട്ടും വേണ്ട നടപടികള്‍ സ്വീകരിച്ചില്ല.

കെട്ടിടത്തിന്റെ താഴെ വരെ രണ്ടു സെന്റിമീറ്ററുള്ള വിള്ളലാണ് കണ്ടെത്തിയത്. റെയില്‍വേ അധികൃതര്‍ നിര്‍മാണ കമ്പനിയായ റാങ്ക് കണ്‍സ്ട്രക്ഷനെ ടവര്‍ പൊളിക്കാന്‍ ഏല്‍പ്പിച്ചെങ്കിലും നടപടിയെടുത്തില്ല. നാല് ദിവസം മുമ്പ് വീണ്ടും മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നിട്ടും നടപടി സ്വീകരിച്ചില്ലെന്നത് ഗുരുതരമാണ്. 150 വര്‍ഷം പഴക്കമുള്ളതാണ് കെട്ടിടം.

അതേസമയം തകര്‍ന്ന ക്ലോക്ക് ടവറിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നത് തുടരുകയാണ്. അപകടാവസ്ഥയിലുള്ള ഭാഗം പൊളിച്ചുനീക്കാനുള്ള ശ്രമങ്ങളാണ് ഘട്ടം ഘട്ടമായി പുരോഗമിക്കുന്നത്. കെട്ടിടം പൂര്‍ണമായി നീക്കിയാല്‍ മാത്രമേ ട്രെയിന്‍ ഗതാഗതം സാധാരണ നിലയിലാകൂ.

നിലവില്‍ നിയന്ത്രണങ്ങളോടെയാണ് സര്‍വീസുകള്‍ തുടരുന്നത്. ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള ട്രെയിനുകള്‍ ഒന്നാം പ്ലാറ്റ്‌ഫോമിലൂടെയും മംഗലാപുരം ഭാഗത്തേക്കുള്ളവ നാലാം പ്ലാറ്റ്‌ഫോമിലൂടെയുമാണ് തിരിച്ചുവിടുന്നത്. ഇന്നലെ രാത്രി വടം ഉപയോഗിച്ച് കെട്ടിടാവശിഷ്ടങ്ങള്‍ വലിച്ച് താഴെയിടാന്‍ നോക്കിയെങ്കിലും പരാജയപ്പെട്ടിരുന്നു. ക്ലോക്ക് ടവര്‍ തകര്‍ന്ന സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താനാണ് റെയില്‍വേയുടെ തീരുമാനം.

Content Highlights: A preliminary assessment has indicated serious negligence behind the collapse of the clock tower at Kozhikode Railway Station. Authorities are examining the incident and investigating safety lapses related to the structure.

To advertise here,contact us