കൊച്ചി: കേരള ബാങ്കിലെ ക്ലറിക്കല്‍ തസ്തികകളിലേക്ക് നിയമനം നടത്താൻ അനുമതി നൽകി ഹൈക്കോടതി. നിയമനത്തിന് ഏര്‍പ്പെടുത്തിയ ഇടക്കാല സ്റ്റേ ഹൈക്കോടതി നീക്കി. നിലവിലെ റാങ്ക് പട്ടികയില്‍ നിന്ന് കേരള ബാങ്കിന് നിയമനം നടത്താമെന്നും ഹൈക്കോടതി വ്യക്തമാക്കി. ഒരുകൂട്ടം ഉദ്യോഗാര്‍ത്ഥികള്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. പുതിയ നിയമനം അന്തിമ വിധിക്ക് വിധേയമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. കോടതിയുടെ നിബന്ധന ഉദ്യോഗാര്‍ത്ഥികളെ മുന്‍കൂട്ടി അറിയിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഒഴിവ് കണ്ടെത്തിയതില്‍ രജിസ്ട്രാര്‍ക്ക് വീഴ് പറ്റിയെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് ചോദ്യം ചെയ്യാമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്.
പ്രധാന അപ്പീല്‍ കഴിഞ്ഞ ഡിസംബറില്‍ ഹൈക്കോടതി തീര്‍പ്പാക്കിയെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഹര്‍ജി നിലനില്‍ക്കുന്നു എന്ന കാരണത്താല്‍ തുടര്‍നടപടികള്‍ തടയാനാവില്ലെന്നുമാണ് ഹൈക്കോടതിയുടെ നിരീക്ഷണം. ഹൈക്കോടതിയുടെ പരിഗണനയിലുള്ള ഹര്‍ജിയില്‍ ഓഗസ്റ്റ് ഏഴിനകം എല്ലാ കക്ഷികളും വാദങ്ങള്‍ എഴുതി നല്‍കണം. ഹര്‍ജിക്കാരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി അഡ്വ. എസ് കെ ആദിത്യന്‍ ഹാജരായി.
സ്‌റ്റേ കാരണം പുതിയ നിയമനങ്ങള്‍ നടത്താന്‍ കേരള ബാങ്കിന് കഴിഞ്ഞിരുന്നില്ല. ബാങ്കില്‍ ജീവനക്കാരുടെ കടുത്ത ക്ഷാമം നേരിടുന്നുണ്ടെന്ന് കേരള ബാങ്ക് കോടതിയെ അറിയിച്ചിരുന്നു. ബാങ്കിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുണ്ടെന്നും സ്റ്റേ നീക്കണമെന്നും കേരള ബാങ്ക് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
Content Highlights: The Kerala High Court has permitted recruitment to clerical posts in Kerala Bank by lifting the interim stay. The decision clears the way for the appointment process to move forward.