വയനാട് മണ്ണിടിച്ചിൽ: ദൗർഭാഗ്യകരമായ ദുരന്തം, മണ്ണ് നീക്കാനുളള നിർദേശം കരാറുകാർ പാലിച്ചില്ല; വി ഡി സതീശൻ

ദുരന്തത്തില്‍ പെട്ടവരെ രക്ഷപ്പെടുത്താനുളള ശ്രമമാണ് നടത്തിവരുന്നതെന്നും മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു

തിരുവനന്തപുരം: വയനാട് മേപ്പാടി തുരങ്കപാത നിര്‍മ്മാണ സ്ഥലത്ത് ഉണ്ടായ മണ്ണിടിച്ചിലില്‍ പ്രതികരണവുമായി മുഖ്യമന്ത്രി വി ഡി സതീശന്‍. അപകടത്തില്‍ ഒരാള്‍ മരിച്ചെന്നും ഏഴുപേരെ കാണാതായെന്നും മുഖ്യമന്ത്രി സ്ഥിരീകരിച്ചു. ഏഴുപേര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. പ്രദേശത്തെ മണ്ണ് നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടറും ദുരന്തനിവാരണ അതോറിറ്റി മാനേജറും കഴിഞ്ഞ മാസം 20-ന് തന്നെ ഉത്തരവിറക്കിയതായിരുന്നു എന്നും കരാറുകാര്‍ നിര്‍ദേശം പാലിച്ചില്ലെന്നും വി ഡി സതീശന്‍ ആരോപിച്ചു. മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയാണെന്നും ദൗര്‍ഭാഗ്യകരമായ ദുരന്തമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.

'നിലവില്‍ ലഭിച്ച വിവരം അനുസരിച്ച് ഒരാള്‍ മരിച്ചു. ഏഴുപേര്‍ ആശുപത്രിയിലാണ്. ഏഴുപേരെ കാണാതായിട്ടുണ്ട്. മീനങ്ങാടിയില്‍ നിന്നുളള എന്‍ഡിആര്‍എഫ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്. കോഴിക്കോട് നിന്നുളള സംഘവും എത്തിച്ചേരും. പൊലീസും ഫയര്‍ഫോഴ്‌സും തൃശൂരില്‍ നിന്ന് ഡിഫന്‍സിന്റെ ഒരു സംഘവും എത്തും. മുന്‍കൂട്ടി മണ്ണ് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടതായിരുന്നു. മണ്ണ് നീക്കം ചെയ്യണമെന്ന് ജില്ലാ കളക്ടറും ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി മാനേജറും 20-ാം തിയതി തന്നെ ഉത്തരവിറക്കിയതായിരുന്നു. പിഡബ്ല്യുഡി മന്ത്രി നേരത്തെ തന്നെ മണ്ണ് നീക്കം ചെയ്യണമെന്ന് കരാറുകാരെ അറിയിച്ചതായിരുന്നു. പക്ഷെ കരാറുകാര്‍ നിര്‍ദേശം പാലിച്ചില്ല. കനത്ത മഴ ഉണ്ടായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോഴും മഴയുണ്ട്. രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധിയുണ്ടാക്കുന്നുണ്ട്. ഇതൊരു ചെളി കലര്‍ന്ന മണ്ണാണ്. വ്യത്യസ്തമായ ഘടനയാണ് മണ്ണിനുളളത്. സ്‌ക്രാപ്പ് ചെയ്താണ് ആ മണ്ണ് വെച്ചിരുന്നത്. ദൗര്‍ഭാഗ്യകരമായ ദുരന്തമാണ്. ദുരന്തത്തില്‍ പെട്ടവരെ രക്ഷപ്പെടുത്താനുളള ശ്രമമാണ് നടത്തിവരുന്നത്', വി ഡി സതീശൻ പറഞ്ഞു.

വയനാട് കളളാടിയില്‍ തുരങ്കപാതയ്ക്ക് സമീപം രാവിലെ പത്തുമണിയോടെയാണ് മണ്ണിടിച്ചിലുണ്ടായത്. അപകടത്തില്‍ നിരവധി പേര്‍ മണ്ണിനടിയില്‍ കുടുങ്ങി കിടക്കുന്നതായാണ് വിവരം. ഏഴുപേരെ രക്ഷപ്പെടുത്തി ആശുപത്രിയിലേക്ക് മാറ്റി. ഫയര്‍ഫോഴ്‌സും എന്‍ഡിആര്‍എഫ് സംഘങ്ങളും സ്ഥലത്തെത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. പ്രദേശത്ത് ഇന്നലെ രാത്രിയും ഇന്ന് രാവിലെയും കനത്ത മഴ പെയ്തിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുളളില്‍ 265 മില്ലീമീറ്റര്‍ കനത്ത മഴയാണ് പ്രദേശത്ത് രേഖപ്പെടുത്തിയത്. ചൂരല്‍മല പുഴയില്‍ ഒഴുക്കും വര്‍ധിച്ചിരുന്നു.

Content Highlights: Opposition Leader VD Satheesan termed the Wayanad tunnel construction site landslide a tragic disaster and alleged that contractors failed to follow directions to clear the piled-up soil.

To advertise here,contact us