'പഠന കാലത്ത് ക്ലാസ് ലീഡർ പോലും ആയിട്ടില്ല, ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമില്ല': എൻ ശേഷാദ്രിനാഥൻ

ഒരു വിവാദപരമായ പോസ്റ്റും താന്‍ ഇട്ടിട്ടില്ലെന്നും തന്റെ അടുത്ത സുഹൃത്താണ് പിഎം നിയാസെന്നും ശേഷാദ്രിനാഥന്‍ പറഞ്ഞു

തിരുവനന്തപുരം: സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷറായി നിയമിച്ചത് സംബന്ധിച്ച വിവാദങ്ങള്‍ക്കിടെ തനിക്കെതിരായ ആരോപണങ്ങൾ തളളി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എന്‍ ശേഷാദ്രിനാഥന്‍. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ഒരു കാലത്തും ബന്ധപ്പെട്ടിട്ടില്ലെന്ന് ശേഷാദ്രിനാഥന്‍ പറഞ്ഞു. കോളേജ് പഠനകാലത്ത് ക്ലാസ് റെപ്രസന്റേറ്റീവ് പോലും ആയിട്ടില്ലെന്നും സ്വതന്ത്രവും നീതിപൂര്‍വ്വവുമായ പ്രവര്‍ത്തനം ഉറപ്പാക്കുമെന്നും ശേഷാദ്രിനാഥന്‍ പറഞ്ഞു. കോൺഗ്രസ് നേതാവ് പിഎം നിയാസുമായി ദീര്‍ഘകാലത്തെ ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു. റിപ്പോർട്ടർ ടിവിയോടായിരുന്നു എൻ ശേഷാദ്രിനാഥന്റെ പ്രതികരണം.

'ഒരു കാലത്തും ഒരാളുമായും ബന്ധമില്ല. യുയുസി ആയെന്നൊക്കെയാണ് പറയുന്നത്. ഞാന്‍ പഠിക്കുന്ന കാലത്ത് ഒരു ക്ലാസ് റെപ്രസന്റേറ്റീവ് പോലും ആയിട്ടില്ല. മത്സരിച്ചിട്ടുപോലമില്ല കോളേജില്‍ പഠിക്കുമ്പോള്‍. പ്രൊഫഷനില്‍ മാത്രം ഫോക്കസ് ചെയ്ത് സിവില്‍ നിയമത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ജീവിക്കുകയായിരുന്നു. ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായോ സംഘടനയുമായോ ഒരു ബന്ധവുമില്ല. ഒരു വിവാദപരമായ പോസ്റ്റും ഞാന്‍ ഇട്ടിട്ടില്ല. എന്റെ അടുത്ത സുഹൃത്താണ് പിഎം നിയാസ്. ദീര്‍ഘകാലമായി അറിയാം', ശേഷാദ്രിനാഥന്‍ പറഞ്ഞു.

ശേഷാദ്രിനാഥന്റെ നിയമനത്തില്‍ കോണ്‍ഗ്രസിൽ അഭിപ്രായ ഭിന്നത ശക്തമായിരുന്നു. എന്‍ ശേഷാദ്രിനാഥനെതിരെ കെപിസിസി ജനറല്‍ സെക്രട്ടറി പി എം നിയാസാണ് ആദ്യം രംഗത്തെത്തിയത്. ശേഷാദ്രിനാഥന്റെ നിയമനം പുനഃപരിശോധിക്കണമെന്നും തീരുമാനം പാര്‍ട്ടി പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്നതാണെന്നും പി എം നിയാസ് പറഞ്ഞിരുന്നു. യൂത്ത് കോണ്‍ഗ്രസില്‍ നിന്നും എതിർപ്പുയർന്നിരുന്നു. ശേഷാദ്രിനാഥന് സംഘപരിവാർ ബന്ധമുണ്ടെന്നായിരുന്നു ആരോപണം. എന്നാൽ ശേഷാദ്രിനാഥന്റെ നിയമനം ഗവർണർ അംഗീകരിക്കുയും  നിയമന ഉത്തരവിൽ ഒപ്പിടുകയുമായിരുന്നു.

Content Highlights: Newly appointed Kerala State Election Commissioner N Seshadrinathan dismissed political allegations, stating he had no ties to any political party and was never even a class leader during his student days.

To advertise here,contact us