REPORTER IMPACT: താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഇടപെട്ട് മന്ത്രി

ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളെയും പൊലീസിനെയും സന്നദ്ധ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിക്കുമെന്ന് ടി സിദ്ദിഖ്

കല്‍പ്പറ്റ: താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരത്തിനായി ഇടപെട്ട് മന്ത്രി ടി സിദ്ദിഖ്. റിപ്പോര്‍ട്ടര്‍ വാര്‍ത്തയെ തുര്‍ന്നാണ് മന്ത്രിയുടെ ഇടപെടല്‍. ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളെയും പൊലീസിനെയും സന്നദ്ധ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തി റാപ്പിഡ് റെസ്‌പോണ്‍സ് ടീം രൂപീകരിക്കുമെന്ന് ടി സിദ്ദിഖ് അറിയിച്ചു.

വാഹനങ്ങള്‍ക്ക് തകരാറുകള്‍ ഉണ്ടായാല്‍ പരിഹരിക്കാനുള്ള സ്ഥിരം സംവിധാനമായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ക്രെയിന്‍ സര്‍വീസ് ഏര്‍പ്പെടുത്താനും തീരുമാനമായി. ഇന്നലെ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് താമരശ്ശേരി ചുരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുവാനുള്ള തീരുമാനങ്ങള്‍ ഉണ്ടായത്.

ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് കോഴിക്കോട്, വയനാട് കളക്ടര്‍മാര്‍ക്ക് സംയുക്തമായി നിര്‍ദേശം നല്‍കിയതായി മന്ത്രി അറിയിച്ചിരുന്നു. കുരുക്കഴിക്കാന്‍ സുപ്രധാന തീരുമാനങ്ങളാണുണ്ടായിരിക്കുന്നത്. സുഗമമായി യാത്ര ചെയ്യാനുള്ള സൗകര്യം ഒരാഴ്ചയ്ക്കുള്ളില്‍ ഒരുക്കും. ചുരത്തില്‍ ആര്‍ആര്‍ടി രൂപീകരിക്കും. ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി ക്രെയിന്‍ സര്‍വീസ് ആരംഭിക്കും. ചുരത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറക്കുമെന്നും മന്ത്രി അറിയിച്ചിരുന്നു. ചുരം 6, 7, 8 വളവുകളിലെ നവീകരണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാന്‍ പ്രത്യേകം യോഗം ചേരുമെന്നും ടി സിദ്ദിഖ് വ്യക്തമാക്കിയിരുന്നു.

Content Highlights:

To advertise here,contact us