പോത്തുണ്ടി ഇരട്ടക്കൊലപാതകം; ശിക്ഷാവിധി ഇന്നുണ്ടാകില്ല

കേസില്‍ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ഇന്ന് വിധി പറയുമെന്നായിരുന്നു അറിയിച്ചിരുന്നത്

പാലക്കാട്: പാലക്കാട് നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ പ്രതി ചെന്താമരയുടെ ശിക്ഷാവിധി ഇന്ന് ഉണ്ടാകില്ല. അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കേസില്‍ ഇന്ന് വിധി പറയുമെന്നായിരുന്നു അറിയിച്ചിരുന്നത്. ജഡ്ജിയുടെ ആരോഗ്യ പ്രശ്‌നമാണ് വിധി പ്രസ്താവം നീട്ടിവെക്കാന്‍ കാരണം. എന്നാല്‍ അടുത്ത ദിവസം തന്നെ കേസില്‍ വിധി പറയുമെന്നാണ് കരുതുന്നത്. വിധി പ്രസ്താവം നീട്ടിയതോടെ കൊല്ലപ്പെട്ട സുധാകരന്റെ മക്കളും കോടതിയിലെത്തില്ല.

2025 ജനുവരി 27നാണ് പോത്തുണ്ടി സ്വദേശി സുധാകരനെയും അമ്മ ലക്ഷ്മിയെയും അയല്‍വാസി ചെന്താമര കൊലപ്പെടുത്തിയത്. സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയായിരുന്നു ഇരട്ടക്കൊലപാതകം. കുടുംബം തകരാന്‍ കാരണം സുധാകരനാണെന്ന സംശയമാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. കൊലപാതകിക്ക് വധ ശിക്ഷ നല്‍കണമെന്ന് സുധാകരന്റെ മക്കള്‍ പ്രതികരിച്ചു.

സജിതയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചായിരുന്നു നെന്മാറയിലെ പോത്തുണ്ടിയിലേക്കെത്തിയത്. പൊലീസിനെ നാട്ടുകാര്‍ വിവരം അറിയിച്ചിരുന്നെങ്കിലും ഇയാളെ അവിടെ നിന്ന് പിടികൂടാന്‍ തയ്യാറായിരുന്നില്ല. പിന്നാലെയാണ് 2025 ജനുവരി 27ന് ഇയാള്‍ കയ്യിലുണ്ടായിരുന്ന വാള്‍ ഉപയോഗിച്ച് സുധാകരനെ വെട്ടിക്കൊലപ്പെടുത്തുന്നത്. ഇത് കണ്ടാണ് സുധാകരന്റെ അമ്മ ലക്ഷ്മി അവിടേക്ക് ഓടിയെത്തുന്നത്. തുടര്‍ന്ന് വയോധികയെയും ഇയാള്‍ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ചെന്താമരയുടെ കുടുംബം പിരിഞ്ഞു പോകാല്‍ കാരണം സുധാകരനും കുടുംബവുമാണെന്ന സംശയമാണ് ഇയാളെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ ഇയാള്‍ക്ക് ഇരട്ട ജീവപര്യന്തമായിരുന്നു കോടതി വിധിച്ചിരുന്നത്. പിന്നാലെ നടത്തിയ ഇരട്ട കൊലപാതകത്തില്‍ 82 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്. ഇതില്‍ ചെന്താമരയുടെ ബന്ധുക്കളുമുണ്ടായിരുന്നു. സാക്ഷികളില്‍ പലരും പൊലീസിന് നല്‍കിയ മൊഴി കോടതിയില്‍ മാറ്റി പറയുന്ന സാഹചര്യവുമുണ്ടായിരുന്നു. എന്നിരുന്നാലും ചെന്താമരക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. എല്ലാ തെളിവുകളും സമര്‍പ്പിച്ചിട്ടുണ്ടെന്ന വിശ്വാസവും പ്രോസിക്യൂഷന്‍ പ്രകടിപ്പിക്കുന്നു.

ചെന്താമരക്ക് കടുത്ത ശിക്ഷ തന്നെ നല്‍കണമെന്ന് സുധാകരന്റെ മക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോഴും ഇയാള്‍ കോടതിയില്‍ വിചാരണക്കെത്തുമ്പോള്‍ കൊലവിളി മുഴക്കാറുണ്ടെന്നും കടുത്ത ഭയം കാരണം വീടിന് പുറത്തിറങ്ങാന്‍ പോലും കഴിയുന്നില്ലെന്നുമാണ് കുട്ടികള്‍ പറയുന്നത്. ഇയാളെ ഇനി പുറത്തു വിട്ടാല്‍ തങ്ങളുടെ ജീവന് ഭീഷണിയാണെന്ന് കൊല്ലപ്പെട്ട സുധാകരന്റെ മക്കള്‍ പറഞ്ഞിരുന്നു.

Content Highlights: The sentencing in the Pothundy case will not be delivered today as previously expected. The court has deferred the punishment hearing, extending the wait for the final decision. The case continues to draw significant public attention in Kerala.

To advertise here,contact us