പൊലീസ് പിടിച്ചെടുത്ത മോന്‍സന്‍ മാവുങ്കലിന്റെ വാഹനങ്ങള്‍ ആക്രിക്കാര്‍ക്ക് വിറ്റു; കാരവന്‍ ഉടന്‍ കൊണ്ടുപോകും

ചേര്‍ത്തല പൊലീസ് സ്റ്റേഷന്‍ പരിസരത്ത് കിടന്ന വാഹനങ്ങളാണ് ആക്രിക്കാര്‍ക്ക് വിറ്റത്

ആലപ്പുഴ: ചേര്‍ത്തല പൊലീസ് പിടിച്ചെടുത്ത മോന്‍സന്‍ മാവുങ്കലിന്റെ വാഹനങ്ങള്‍ ആക്രിക്കാര്‍ക്ക് വിറ്റു. ചേര്‍ത്തല പൊലീസ് സ്റ്റേഷന്‍ പരിസരത്ത് കിടന്ന വാഹനങ്ങളാണ് ആക്രിക്കാര്‍ക്ക് വിറ്റത്. ഒരു കാരവനും വിദേശ കാറുകളും അടക്കം ഏഴ് വാഹനങ്ങളാണ് പൊലീസ് പിടിച്ചെടുത്തിരുന്നത്.

ഇന്ന് രണ്ട് കാറുകള്‍ ആക്രി വില്‍പനക്കാര്‍ കൊണ്ടുപോയി. കാരവന്‍ അടക്കമുള്ളവ അടുത്ത ദിവസങ്ങളില്‍ കൊണ്ടുപോകും. അഞ്ചു വര്‍ഷമായി ചേര്‍ത്തല പൊലീസ് സ്റ്റേഷന്‍ പരിസരത്ത് കിടന്ന് ഇവ തുരുമ്പെടുത്തിരുന്നു.

സ്വര്‍ണ വ്യാപാരിയുമായുള്ള കേസിന്റെ ഭാഗമായാണ് ഇവ പിടിച്ചെടുത്തത്. സ്റ്റേഷന്‍ പരിസരത്തെ വാഹനങ്ങള്‍ ഒഴിവാക്കുമെന്ന ആഭ്യന്തരമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ഇവ ലേലം ചെയ്ത് ആക്രി വില്‍പനക്കാര്‍ക്ക് നല്‍കിയത്.

പുരാവസ്തു വില്‍പ്പനക്കാരനെന്ന് അവകാശപ്പെട്ട് സാമ്പത്തിക തട്ടിപ്പ് നടത്തിയതിനായിരുന്നു മോന്‍സന്‍ മാവുങ്കല്‍ ആദ്യം അറസ്റ്റിലായത്. 2017 മുതല്‍ 2020 വരെ 10 കോടി രൂപ മുതല്‍ മോന്‍സന്‍ തട്ടിയിരുന്നെന്നായിരുന്നു പരാതി. കലൂരിലെ ഈ വാടക വീട് പുരാവസ്തു മ്യൂസിയം പോലെയായിരുന്നു മോന്‍സന്‍ കണക്കാക്കിയത്. 50,000 രൂപ മാസ വാടക നല്‍കിയാണ് വീടെടുത്തത്.

പിന്നാലെ പ്രായപൂര്‍ത്തിയാകുന്നതിന് മുന്‍പ് പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയും ഗര്‍ഭഛിദ്രം നടത്തുകയും ചെയ്ത കേസില്‍ മോൻസന് എറണാകുളം പോക്‌സോ കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു.

Content Highlights: Monson Mavunkal's Seized Vehicles Sold as Scrap by Cherthala Police

To advertise here,contact us