'സംഘപരിവാറിന്റെ 100 വര്‍ഷങ്ങള്‍'; മോഹന്‍ ഭാഗവതിന്റെ പരിപാടിയില്‍ കേരള, എംജി, മലയാളം സര്‍വകലാശാല വിസിമാര്‍

പരിപാടിയിൽ മാധ്യമങ്ങൾക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല

തിരുവനന്തപുരം: ആർഎസ്എസ് പരിപാടിയിൽ അതിഥിയായി സർവകലാശാല വൈസ് ചാൻസലർമാർ. ആർഎസ്എസ് തലവൻ മോഹൻ ഭാ​ഗവത് സംഘടിപ്പിച്ച സംഘപരിവാർ പരിപാടിയിലാണ് കേരള വൈസ് ചാൻസലർ മോഹനൻ കുന്നുമ്മൽ, മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ. സി ആർ പ്രസാദ്, എംജി സർവകലാശാല വൈസ് വൈസ് ചാൻസലർ പ്രൊഫ. ഡി മാവൂത്ത് എന്നിവർ പങ്കെടുത്തത്.

ആർഎസ്എസിൻ്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് കവടിയാറിലെ ഉദയ പാലസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച 'പ്രഭാഷണ സഭ'യിലാണ് വിസിമാർ എത്തിയത്. ഇന്ന് വൈകിട്ട് 4.30യോടെയാണ് ചടങ്ങ് ആരംഭിച്ചത്. ഗവർണറുടെ പ്രസ് സെക്രട്ടറി ഹരി എസ് കർത്തയും ചടങ്ങിൽ പങ്കെടുത്തു. പരിപാടിയിൽ മാധ്യമങ്ങൾക്ക് പ്രവേശനം അനുവദിച്ചിരുന്നില്ല.

ക്ഷണിക്കപ്പെട്ട അതിഥികള്‍ മാത്രമാണ് പരിപാടിയില്‍ പങ്കെടുത്തതെന്നാണ് വിവരം. കേരള വി സിയുടെ സംഘപരിവാര്‍ ബന്ധം എസ്എഫ്‌ഐ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥി സംഘടനകള്‍ നിരവധി തവണ ചൂണ്ടിക്കാട്ടുകയും അത്തരം നിലപാടുകള്‍ക്കെതിരെ ശക്തമായി പ്രതിഷേധിക്കുകയും ചെയ്തിട്ടുണ്ട്. ഇന്നത്തെ സംഭവത്തില്‍ എസ്എഫ്‌ഐയും പ്രതിഷേധം രേഖപ്പെടുത്തി.

കഴിഞ്ഞ വർഷം ജൂലൈയിൽ കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനിൽ കുമാറിന് സസ്‌പെന്‍ഷന്‍ നൽകിയ സംഭവത്തിൽ മോഹനൻ കുന്നുമ്മലിന് എതിരെ പ്രതിഷേധം ശക്തമായിരുന്നു. ഗവര്‍ണര്‍ വേദിയിലിരിക്കെ പരിപാടി റദ്ദാക്കിയതായി അറിയിപ്പ് നല്‍കിയതിനാണ് നടപടിയെന്നായിരുന്നു സസ്‌പെന്‍ഷന്‍ ഉത്തരവിൽ പറഞ്ഞത്. സർവകലാശാലയിൽ സ്വകാര്യ സംഘടന സംഘടിപ്പിച്ച പരിപാടിയിൽ ആർഎസ്എസ് ശാഖകളിൽ ഉപയോഗിക്കുന്ന കാവിക്കൊടിയേന്തിയ സ്ത്രീയുടെ ചിത്രമുണ്ടായിരുന്നു. ഇത് നീക്കം ചെയ്യാൻ രജിസ്ട്രാർ നിർദേശിച്ചിരുന്നു. ഇതിന് പിന്നാലെ ആയിരുന്നു സസ്പെൻഷൻ.

Content Highlights: The Vice Chancellors of Kerala University and MG University participated in an RSS programme, triggering political debate and discussions within academic circles.

To advertise here,contact us